കായിക നിരീക്ഷക പദവി ഒഴിയും: അഞ്ജു ബോബി ജോര്‍ജ്‌

ന്യൂഡല്‍ഹി: ദേശീയ കായിക നിരീക്ഷക പദവി ഒഴിയുമെന്ന് അഞ്ജു ബോബി ജോര്‍ജ്. കേന്ദ്രസര്‍ക്കാര്‍ തീരുമാനമായതിനാല്‍ പദവിയില്‍ നിന്ന് മാറിനില്‍ക്കുമെന്ന് അവര്‍ വ്യക്തമാക്കി. ദേശീയ കായിക നിരീക്ഷക പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ട് അഞ്ജു ബോബി ജോര്‍ജ് അടക്കമുള്ള അഞ്ച് മുന്‍ കായികതാരങ്ങള്‍ക്ക് കേന്ദ്ര കായിക മന്ത്രാലയം കത്തയച്ചിരുന്നു.
സ്വന്തമായി പരിശീലന കേന്ദ്രങ്ങളും അക്കാദമികളുമുള്ളതിനാല്‍ ഭിന്നതാല്‍പര്യമുണ്ടാവുമെന്ന വിലയിരുത്തലിലാണു  രാജി ആവശ്യപ്പെട്ടത്. എന്നാല്‍, ഭര്‍ത്താവിന്റെ പേരിലാണ് പരിശീലന സ്ഥാപനമുള്ളതെന്നും ഇത് എങ്ങനെ ഭിന്ന താല്‍പര്യമുണ്ടാക്കുമെന്ന് അറിയില്ലെന്നും അഞ്ജു പറഞ്ഞു.
ഒളിംപിക്‌സിനായി കായികതാരങ്ങളെ ഒരുക്കുന്നതിന്റെ ഭാഗമായാണു  12 മുന്‍താരങ്ങളെ കേന്ദ്ര കായിക മന്ത്രാലയം നിരീക്ഷകരായി നിയമിച്ചത്. ഇതില്‍ അഞ്ചു പേരോടാണ് കേന്ദ്ര കായിക മന്ത്രാലയം രാജി ആവശ്യപ്പെട്ടത്. പി ടി ഉഷ, അഭിനവ് ബിന്ദ്ര, കര്‍ണം മല്ലേശ്വരി, ടേബിള്‍ ടെന്നിസ് മുന്‍താരം കമലേഷ് മെഹ്ത എന്നിവരോടും  രാജി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര നിരീക്ഷകരില്‍ ഐ എം വിജയനും അംഗമാണ്.
Next Story

RELATED STORIES

Share it