വീട് നശിച്ച കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും: റവന്യൂമന്ത്രി

കോട്ടയ്ക്കല്‍: കോട്ടയ്ക്കലിനടുത്ത പെരുമണ്ണ ക്ലാരിയില്‍ ഭൂമി പിളര്‍ന്നതുമൂലം വീട് നശിച്ച രണ്ടു കുടുംബങ്ങള്‍ക്കും അടിയന്തരമായി നാലുലക്ഷം രൂപ വീതം അനുവദിക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ദുരന്തസാധ്യതയുള്ള ഈ പ്രദേശം ആളുകള്‍ക്കു പ്രവേശിക്കാനാവാത്ത വിധം വേലി കെട്ടി സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. പെരുമണ്ണ ക്ലാരി കഞ്ഞിക്കുഴങ്ങരയിലെ സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ഥലത്ത് അടിയന്തരമായി വേലി കെട്ടാനും പൊതുജനങ്ങള്‍ പ്രവേശിക്കുന്നതു തടയാനും മന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണ ന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, തിരൂര്‍ ആര്‍ഡിഒ മോബി, ജനപ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ മന്ത്രിയെ അനുഗമിച്ചു. നാലു വര്‍ഷം മുമ്പ് പരുത്തിക്കുന്നന്‍ സൈനുദ്ദീന്റെ വീട്ടിലായിരുന്നു വിള്ളല്‍ ആദ്യം കണ്ടത്. അധികൃതരുടെ നിര്‍ദേശമനുസരിച്ച് സൈനുദ്ദീനും കുടുംബവും ഇവിടെ നിന്ന് താമസം മാറി. അതേസ്ഥലത്ത് തന്നെയാണ് വീണ്ടും ഭൂമി പിളരുന്നത്. ഇവിടെ പറമ്പില്‍ മേയുകയായിരുന്ന പരുത്തിക്കുന്നന്‍ സമദിന്റെ ആട്ടിന്‍കുട്ടി കഴിഞ്ഞദിവസം വിള്ളലിലൂടെ ഭൂമിക്കടിയിലേക്കു വീണുപോയിരുന്നു. ഇതിനെ രക്ഷിക്കാന്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണു നീക്കിയെങ്കിലും ശ്രമം പരാജയപ്പെട്ടു. തൊട്ടടുത്ത പൊട്ടംചോല റഹീമിന്റെ വീടാണ് ഇപ്പോള്‍ വീണ്ടു കീറിയിട്ടുള്ളത്. സംഭവത്തെ തുടര്‍ന്നു റഹീമിന്റെ കുടുംബം താമസം മാറി. എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാമെന്ന നിലയിലാണു വീട് നില്‍ക്കുന്നത്. ഏകദേശം 70 മീറ്റര്‍ നീളത്തിലാണ് ഭൂമിയുടെ വിള്ളല്‍.
ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ജി ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഭാസത്തെക്കുറിച്ച് പഠിക്കുന്നതിനായി സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനാ മെംബര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ സേനയും സംഭവ സ്ഥലത്തുണ്ട്.
Next Story

RELATED STORIES

Share it