പന്‍മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മലയാള ഭാഷയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയ പന്‍മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികില്‍സയിലായിരുന്നു. മലയാള ഭാഷയുടെ തെറ്റില്ലാത്ത പ്രചാരണത്തിനായി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. തെറ്റും ശരിയും, തെറ്റില്ലാത്ത മലയാളം, ശുദ്ധമലയാളം തുടങ്ങിയവ ശ്രദ്ധേയ കൃതികളാണ്. ആശ്ചര്യ ചൂഡാമണി സംസ്‌കൃതത്തി ല്‍ നിന്ന് മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയിട്ടുണ്ട്. മലയാള പരിഭാഷയ്ക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കി. 1987ല്‍ യൂനിവേഴ്‌സിറ്റി കോളജിലെ മലയാളം വിഭാഗം മേധാവിയായിട്ടായിരുന്നു വിരമിച്ചത്.
അവസാനകാലംവരെയും തെളിമലയാളം പഠിപ്പിക്കാന്‍ ക്ലാസുകളെടുത്തിരുന്നു. 1931 ആഗസ്ത് 13ന് കൊല്ലം ജില്ലയിലെ പന്‍മനയില്‍ എന്‍ കുഞ്ചു നായരുടെയും എന്‍ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. സംസ്‌കൃതത്തില്‍ ശാസ്ത്രിയും ഫിസിക്‌സില്‍ ബിഎസ്‌സി ബിരുദവും നേടി. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് എംഎ മലയാളം ഒന്നാം റാങ്കോടെ ജയിച്ച് (1957) ഡോ. ഗോദവര്‍മ സ്മാരക സമ്മാനം നേടി. രണ്ടുകൊല്ലം മലയാളം ലക്‌സിക്കണില്‍. തുടര്‍ന്ന് പാലക്കാട്, ചിറ്റൂര്‍, തലശ്ശേരി, തിരുവനന്തപുരം ഗവ. കോളജുകളില്‍ അധ്യാപകന്‍. കേരള ഗ്രന്ഥശാലാ സംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഇവയുടെ സമിതികളിലും കേരള സര്‍വകലാശാല സെനറ്റിലും അംഗമായിരുന്നു. ഭാര്യ: കെ എന്‍ ഗോമതിയമ്മ. അക്കാലത്തു ചങ്ങമ്പുഴയുടെ ആരാധകനായിരുന്നു പന്‍മന. പന്മന രാമചന്ദ്രന്‍ നായരുടെ നിര്യാണത്തി ല്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. മാതൃഭാഷയുടെ ചൈതന്യം നിലനിര്‍ത്താന്‍ അക്ഷീണം പരിശ്രമിച്ച അദ്ദേഹം ജനസാമാന്യത്തിന്റെ ഭാഷാധ്യാപകന്‍ കൂടിയായിരുന്നു എന്നും മന്ത്രിപറഞ്ഞു.
Next Story

RELATED STORIES

Share it