kozhikode local

കോടതിയില്‍ ഹാജരാക്കേണ്ട പ്രതിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

വടകര: മയക്കുമരുന്ന് കേസി ല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയ്ക്ക് നിപാ വൈറസുണ്ടെന്ന സംശയത്താല്‍ കോടതിയില്‍ ഹാജരാക്കാതെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ വടകര എന്‍ഡിപിഎസ് കോടതി ജഡ്ജ് ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. മാനന്തവാടി ക്രൈമിലെ പ്രതിയെയാണ് റിമാന്‍ഡ് നീട്ടാനായി ഇന്നലെ വടകര എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കേണ്ടിയിരുന്നത്. ഇയാള്‍ കല്‍പറ്റ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ പനിയെ തുടര്‍ന്ന് പ്രതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടിയിരുന്നു. അന്ന് സ്രവം പരിശോധനയില്‍ നെഗറ്റിവായിരുന്നു ഫലം. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ജയിലില്‍ എത്തിച്ചു. ജയിലിലെത്തിയ ശേഷം വീണ്ടും ശക്തമായ പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലിലെ ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ച് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കേണ്ട പ്രതിയെ കൊണ്ട് വരാതെ ജയില്‍ അധികൃതര്‍ കോടതി നടപടികള്‍ക്ക് മുമ്പായി ഫോണ്‍ മുഖേന കാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ചത്. റിമാന്‍ഡ് പുതുക്കി തരണമെന്ന് അപേക്ഷിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ കോടതിയില്‍ എത്തിക്കാതെ റിമാന്‍ഡ് നീട്ടി നേരിട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. ഈ സംഭവത്തെ തുടര്‍ന്ന് അഭിഭാഷകരും, കോടതി ജീവനക്കാരും, കക്ഷികളും ആശങ്കയിലാണ്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ നാലു ജില്ലകളുടെ മയക്കു മരുന്ന് കേസുകള്‍ കൈകാര്യം ചെയ്യുന്ന വടകരയിലെ കോടതിയില്‍ ദിനം പ്രതി നൂറു കണക്കിന് പ്രതികളും, സാക്ഷികളും എത്തിച്ചേരുന്നുണ്ട്. അമ്പതില്‍ പരം ജീവനക്കാരും ഇതിനു പുറമെ അഭിഭാഷകന്‍മാരുമുണ്ട്. നിപാ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ എന്‍ഡിപിഎസ് കോടതിയിലെ സിറ്റിങ് നിര്‍ത്തിവയ്ക്കണമെന്നാണ് അഭിഭാഷകരുടെയും ജീവനക്കാരുടേയും ആവശ്യം.
കോഴിക്കോട് ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതികളും കുടുംബ കോടതികളും 6 വരെ സിറ്റിങ് നിര്‍ത്തിവെക്കാനും മറ്റു കോടതികളുടെ കാര്യത്തില്‍ ജില്ലാ ജഡ്ജിക്ക് സാഹചര്യത്തിനനുസരിച്ച് നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി റജിസ്ട്രാര്‍ വെള്ളിയാഴ്ച ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ വടകര കുടുംബ കോടതി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എന്നിവിടങ്ങളില്‍ സിറ്റിങ് നിര്‍ത്തി വച്ചു. എന്നാല്‍ ഏറെ തിരക്കുള്ള എന്‍ഡിപിഎസ്, എംഎസിടി എന്നീ കോടതികളില്‍ സിറ്റിങ് മുറപോലെ നടക്കുന്നുണ്ട്. മറ്റു മൂന്ന് കോടതികളില്‍ ന്യായാധിപന്മാര്‍ ഇല്ലാത്തതിനാല്‍ ദിവസങ്ങളായി സിറ്റിങ് നടക്കുന്നില്ല.








Next Story

RELATED STORIES

Share it