Sub Lead

കേരള മുസ്ലിം ജമാഅത്ത് യാത്രയ്ക്ക് മലപ്പുറത്ത് സ്വീകരണം

കേരള മുസ്ലിം ജമാഅത്ത് യാത്രയ്ക്ക് മലപ്പുറത്ത് സ്വീകരണം
X

അരീക്കോട് (മലപ്പുറം): സാമൂഹിക ജീവിതത്തെ സുരക്ഷിതമാക്കാനും മികച്ച ഭാവി കെട്ടിപ്പടുക്കാനും മലപ്പുറത്തെ സൗഹൃദാന്തരീക്ഷത്തെയും പരസ്പരം കരുതലിനെയും രാജ്യം മാതൃകയാക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള യാത്രക്ക് അരീക്കോട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാനായകന്‍ കൂടിയായ കാന്തപുരം. ജനങ്ങളുടെ മുന്‍കൈയില്‍ ഇവിടെ നടക്കുന്ന വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണ്.

ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടും അതിനു മുമ്പും നമ്മുടെ നാടിനു വേണ്ടി ചരിത്രത്തില്‍ ഏറ്റവും ത്യാഗോജ്ജ്വലമായി സമരങ്ങള്‍ നടന്ന പ്രദേശമാണ് മലപ്പുറം. നിര്‍ഭാഗ്യവശാല്‍ മലപ്പുറത്തെ തെറ്റായ മുന്‍വിധികളോടെ സമീപിക്കുന്ന രീതി ഇന്ന് പലയിടങ്ങളിലും ഉണ്ട്. അതിന്റെ ഭാഗമായി മലപ്പുറത്തെ ഭീകരമായി ചിത്രീകരിക്കുകയും അപഹസിക്കുകയും ഇവിടുത്തുകാരെ ഇകഴ്ത്തുകയും ചെയ്യുന്ന പ്രവണതയുമുണ്ട്. അതിനെയെല്ലാം സഹിക്കുകയും വിവേകത്തോടെ സമീപിക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യവും മലപ്പുറത്തിനുണ്ട്. ഈ നാടിനെ നേരിട്ടനുഭവിച്ചവര്‍ക്കൊക്കെ അറിയാവുന്ന കാര്യമാണത്. പരസ്പര സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും വലിയ വലിയ മാതൃകകള്‍ മലപ്പുറം പോലെ മറ്റെവിടെയാണ് നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയുക? ഈ നാടിനെതിരെ പലതരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ ചിലര്‍ നിരന്തരം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഒരിക്കലെങ്കിലും മലപ്പുറത്ത് വന്നിട്ടുള്ള, ഈ ജില്ലയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവര്‍ക്കറിയാം ഇവിടുത്തുകാരുടെ സഹവര്‍ത്തിത്തവും സ്നേഹവും. എന്റെ ദീര്‍ഘകാലത്തെ പരിചയത്തില്‍ എനിക്കിത് നന്നായറിയാം. മലപ്പുറത്ത് ജോലി ചെയ്ത പല ഉദ്യോഗസ്ഥരും ഈ ജില്ലയെ കുറിച്ചും ഇവിടുത്തെ നാട്ടുകാരെ കുറിച്ചുമുള്ള അവരുടെ മികച്ച അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നത് ഞാന്‍ നേരില്‍ കേട്ടിട്ടുമുണ്ട്. ജാതിയോ മതമോ മറ്റോ നോക്കാതെ വേദനിക്കുന്ന മനുഷ്യരെ ചേര്‍ത്തുപിടിച്ച എത്രയോ അനുഭവങ്ങള്‍ ഉള്ള നാടാണിത്. ഈ നാടിനെ അപഹസിക്കുന്നവര്‍ നമ്മുടെ നാടിന്റെ സൗഹൃദത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആണ്. രാവും പകലും അദ്ധ്വാനിച്ച് പഠിച്ചു ഉന്നതങ്ങളിലെത്തുന്ന വിദ്യാത്ഥികളെ അഭിനന്ദിക്കുകയല്ലേ വിവരവും വിവേകവുമുള്ള മനുഷ്യര്‍ ചെയ്യേണ്ടത്? ആ കുട്ടികളെ പോലും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാവുന്നത് ഖേദകരമാണ്. ഈ ജില്ലയില്‍ നിന്നുള്ള മാതൃകകകള്‍ പകര്‍ത്താന്‍ ആണ് ആളുകള്‍ തയ്യാറാകേണ്ടതെന്നും കാന്തപുരം പറഞ്ഞു. നിലമ്പൂര്‍ എം എല്‍ എ ആര്യാടന്‍ ഷൗക്കത്തും ജാഥയെ സ്വീകരിക്കാനെത്തി.

അരീക്കോട് നഗരത്തില്‍ റാലിയും സെന്റിനറി ഗാര്‍ഡ് പരേഡും നടന്നു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഫലസ്തീന്‍ അംബാസിഡര്‍ അബ്ദുല്ല മുഹമ്മദ് അബുഷാവേസ് ഉദ്ഘാടനം ചെയ്തു. യാത്രാ ഉപനായകരായ സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹിമാന്‍ സഖാഫി പ്രസംഗിച്ചു. സി മുഹമ്മദ് ഫൈസി,ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രമേയ പ്രഭാഷണം നടത്തി. വണ്ടൂര്‍ അബ്ദുല്‍ റഹ്‌മാന്‍ ഫൈസി , ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എ, എ വിജയരാഘവന്‍, ഫാദര്‍ തോമസ് കുര്യന്‍ താഴയില്‍ കോര്‍ എപ്പിസ്‌കോപ്പ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. എ. ജബ്ബാര്‍ ഹാജി, വി എസ് ജോയ്, അഡ്വ. സഫീര്‍, വി ആര്‍ അനൂപ് സംബന്ധിച്ചു. വടശ്ശേരി ഹസന്‍ മുസ്ലിയാര്‍ സ്വാഗതവും മുനവ്വര്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it