Sub Lead

അധികാരത്തിന്റെ മധുരം നുണയാന്‍ ലീഗ് നേതാക്കളുടെ തിണ്ണ നിരങ്ങിയ പാരമ്പര്യം: സിപിഎമ്മിനെ കണക്കിന് കൊട്ടി ചന്ദ്രിക മുഖപ്രസംഗം

സ്വത്വത്തിനും അസ്തിത്വത്തിനും നിലനില്‍പിനും വേണ്ടി വാദിക്കുന്നത് വര്‍ഗീയതയാണെങ്കില്‍ വര്‍ഗീയസിദ്ധാന്തം വിളമ്പുന്ന മാര്‍ക്‌സിസ്റ്റുകളാവും ലോകത്തെ ഏകവര്‍ഗീയപ്പാര്‍ട്ടി

അധികാരത്തിന്റെ മധുരം നുണയാന്‍ ലീഗ് നേതാക്കളുടെ തിണ്ണ നിരങ്ങിയ പാരമ്പര്യം: സിപിഎമ്മിനെ കണക്കിന് കൊട്ടി ചന്ദ്രിക മുഖപ്രസംഗം
X

കോഴിക്കോട്: അധികാരത്തിന്റെ മധുരം നുണയാന്‍ മുസ്‌ലിം ലീഗ് നേതാക്കളുടെ തിണ്ണ നിരങ്ങിയ പാരമ്പര്യമാണ് സിപിഎം നേതാക്കള്‍ക്കുള്ളതെന്ന് സിപിഎമ്മിനെ ഓര്‍മ്മപ്പെടുത്തി ചന്ദ്രിക മുഖപ്രസംഗം. മുസ്‌ലിം ന്യൂനപക്ഷത്തിനുമേല്‍ കുതിര കയറുന്ന സിപിഎം നിലപാട് അതീവ വേദനാജനകമെന്ന് മുഖപ്രസംഗം പറയുന്നു. ബിജെപിയുടെ ബി ടീമായി സിപിഎമ്മിനേയും നേതാക്കളേയും സംശയിച്ചാല്‍ തെറ്റാവില്ല. ഹിന്ദുത്വ ഭിക്ഷാംദേഹികളെ തൃപ്തിപ്പെടുത്താനും സ്വാധീനിക്കാനുമുള്ള ആലോചനയിലാണ് സിപിഎമ്മെന്നും മുഖപ്രസംഗം ആരോപിച്ചു. '1967ല്‍ അധികാരത്തിനുവേണ്ടി ആരാടൊത്താണ് സിപിഎം കൂട്ടുകൂടിയതെന്ന് മറന്നതാണോ അതോ ഹിന്ദുത്വ വര്‍ഗീയമേലാളന്‍മാരെ സുഖിപ്പിച്ച് നാലുവോട്ട് നേടാന്‍ വേണ്ടിയാണോ കോടിയേരിപിണറായിയാദികളുടെ ഈ തിട്ടൂരം? 1964ല്‍ സിപിഎമ്മും സിപിഐയുമായി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അധികാരത്തിന്റെ മധുനുണയാന്‍ മുസ്‌ലിം ലീഗ് നേതാക്കളുടെ തിണ്ണനിരങ്ങിയ പാരമ്പര്യമാണ് സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കെന്ന് പുതിയ നേതാക്കള്‍ വായിച്ചു മനസിലാക്കണം.

മുസ്‌ലിം ലീഗില്ലായിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റാചാര്യന്‍ ഇഎംഎസിന് രണ്ടാമതൊരിക്കല്‍ കൂടി മുഖ്യമന്ത്രിയാവാന്‍ കഴിയുമായിരുന്നോ? നായനാരുടെ കാലത്തും 1985വരെ അഖിലേന്ത്യാ ലീഗുമായായിരുന്നില്ലേ സിപിഎമ്മിന്റെ രാഷ്ട്രീയക്കൂട്ട്' 'ഇന്ന് പിണറായി വിജയന്‍ തുടര്‍ഭരണം നടത്തുമ്പോള്‍ ഏത് വര്‍ഗീയ പ്രതിനിധിയാണ് തന്റെ മന്ത്രിസഭയിലുള്ളതെന്ന് അദ്ദേഹം ഓര്‍ക്കണം. ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്‍പിയാവാന്‍ ദലിതനായ ഡോ. ബി.ആര്‍ അംബേദ്കറിന് സാധിച്ചത് നിങ്ങളിന്ന് വര്‍ഗീയ മുദ്രകുത്തുന്ന മുസ്‌ലിം ലീഗ് സ്വന്തം സീറ്റ് ഒഴിഞ്ഞുകൊടുത്തിട്ടാണെന്ന് നിങ്ങള്‍ പഠിക്കാത്ത ചരിത്രത്തിലുണ്ട്. അതുകൊണ്ട് മോദിസത്തിന്റെ ഇരകളായ മുസ്‌ലിംകള്‍ക്ക് കമ്മ്യൂണിസ്റ്റുകളുടെ ഒരിറ്റ് ആനുകൂല്യവും വേണ്ടെങ്കിലും അധികാരക്കെറുവിനാല്‍ അവരുടെ തലയില്‍ കയറി നിരങ്ങിയാല്‍ അതിനനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് ഉറക്കെ വിളിച്ചുപറയാനുള്ള ത്രാണി മോദിക്കാലത്തും ഈ സമൂഹത്തിന് അവശേഷിച്ചിട്ടുണ്ടെന്ന് കമ്മ്യൂണിസ്റ്റുകള്‍ മറക്കരുത്.

സ്വത്വത്തിനും അസ്തിത്വത്തിനും നിലനില്‍പിനും വേണ്ടി വാദിക്കുന്നത് വര്‍ഗീയതയാണെങ്കില്‍ വര്‍ഗീയസിദ്ധാന്തം വിളമ്പുന്ന മാര്‍ക്‌സിസ്റ്റുകളാവും ലോകത്തെ ഏകവര്‍ഗീയപ്പാര്‍ട്ടി. അതിനാല്‍ കാള്‍മാര്‍ക്‌സിന്റെ താടിവെച്ചുള്ള സിപിഎമ്മിന്റെ വര്‍ഗീയ സര്‍ട്ടിഫിക്കറ്റ് എകെജി സെന്ററില്‍ സൂക്ഷിച്ചാല്‍ മതി. ഉസ്താദിനെ ഓത്തുപഠിപ്പിക്കാന്‍ വരേണ്ട' മുഖപ്രസംഗത്തില്‍ പറഞ്ഞു. കോടിയേരിയുടെ വര്‍ഗ്ഗീയ പരാമര്‍ശത്തില്‍ ചൊടിച്ചാണ് ലീഗ് മുഖപത്രം ലേഖനമെഴുതിയത്.

Next Story

RELATED STORIES

Share it