Sub Lead

പിന്‍വാതില്‍ നിയമനങ്ങള്‍: ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് റിപ്പോര്‍ട്ട് ഗൗരവതരം: അന്‍സാരി ഏനാത്ത്

പിന്‍വാതില്‍ നിയമനങ്ങള്‍: ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് റിപ്പോര്‍ട്ട് ഗൗരവതരം: അന്‍സാരി ഏനാത്ത്
X

തിരുവനന്തപുരം: സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക കരാര്‍ നിയമനങ്ങളില്‍ ഭൂരിഭാഗവും എംപ്ലോയ്‌മെന്റ് സര്‍വിസ് വകുപ്പിനെ അറിയിക്കാതെ ചട്ട ലംഘനത്തിലൂടെയാണ് നടത്തുന്നതെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്. ഇഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കുമായി സര്‍ക്കാര്‍ സംവിധാനങ്ങളെ മുഴുവന്‍ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം നടക്കുന്നതായി നിരവധി ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെയാണ് ഭരണപരിഷ്‌കാര വകുപ്പ് തന്നെ വിമര്‍ശനം ശരിവെച്ച് വിവരം ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്ലേസ്‌മെന്റ് രജിസ്റ്ററും വേക്കന്‍സി നോട്ടിഫിക്കേഷന്‍ രജിസ്റ്ററും പരിശോധിച്ചതില്‍ നിന്നാണ് വകുപ്പുകള്‍ എംപ്ലോയ്‌മെന്റ് വകുപ്പിനെ അവഗണിക്കുന്ന വിഷയം പഠന സംഘം കണ്ടെത്തിയിരിക്കുന്നത്. 2022-23ല്‍ താല്‍ക്കാലിക അധ്യാപക ഒഴിവുകളില്‍ മുഴുവന്‍ നിയമനവും നടത്തിയത് എംപ്ലോയ്‌മെന്റ് വകുപ്പിനെ അറിയിക്കാതെയാണ്. വഴിവിട്ട നിയമനങ്ങളിലൂടെ അര്‍ഹതയുള്ളവര്‍ ഏറെ പുറത്തുപോവുകയും സംവരണം അട്ടിമറിക്കപ്പെടുകയുമാണ്. ഭരണഘടനയെക്കുറിച്ച് ഊറ്റം കൊള്ളുന്ന ഇടതു സര്‍ക്കാര്‍ തന്നെ കാലങ്ങളായി അട്ടിമറിക്കുന്നു എന്നത് ഗൗരവതരമാണ്.

തങ്ങളുടെ ഏറാന്‍ മൂളികളെ ഉദ്യോഗ മേഖലകളില്‍ കുടിയിരുത്താന്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. എംപ്ലോയ്‌മെന്റ് സര്‍വീസ് കേവലം കേവലം നോക്കുകുത്തിയായി മാറിയിരിക്കുന്നു. എംപ്ലോയ്‌മെന്റ് സര്‍വീസ് കാര്യക്ഷമമാണെന്ന തട്ടുപൊളിപ്പന്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് അലയടിക്കുന്നത്. പല മേഖലകളിലും കരാര്‍താല്‍ക്കാലിക നിയമനങ്ങള്‍ പിന്‍വാതിലിലൂടെ നടത്തുകയും കാലക്രമേണ സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന പതിവ് കുറേ കാലങ്ങളായി തുടരുകയാണ്. സംസ്ഥാനത്ത് നടന്ന മുഴുവന്‍ താല്‍ക്കാലികകരാര്‍ നിയമനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ പുനപ്പരിശോധിക്കണം. സംവരണം ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് ചട്ടവിരുദ്ധമായി നടത്തിയ മുഴുവന്‍ നിയമനങ്ങളും റദ്ദാക്കണം. കൂടാതെ വഴിവിട്ട നിയമനങ്ങള്‍ നടത്തിയതിനു പിന്നിലെ ഇടപെടലുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അന്‍സാരി ഏനാത്ത് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it