Sub Lead

കെ എം സലിം കുമാറിന്റെ വേര്‍പാട് ഏറെ ദു:ഖകരം: തുളസീധരന്‍ പള്ളിക്കല്‍

കെ എം സലിം കുമാറിന്റെ വേര്‍പാട് ഏറെ ദു:ഖകരം: തുളസീധരന്‍ പള്ളിക്കല്‍
X

തിരുവനന്തപുരം: ദലിത് ജനാധിപത്യ ചിന്തകനും എഴുത്തുകാരനുമായിരുന്ന കെ എം സലിംകുമാറിന്റെ വേര്‍പാട് ഏറെ ദുഃഖകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. ആദിവാസി-ദലിത് ജനതയുടെ ആത്മാഭിമാന പോരാട്ടങ്ങള്‍ക്ക് ഊര്‍ജം നല്‍കിയ എഴുത്തുകളും പ്രസംഗങ്ങളും പ്രക്ഷോഭങ്ങളുമായി 80കള്‍ മുതല്‍ അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു.

വിഭവാധികാരങ്ങള്‍ നിഷേധിക്കപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കരുത്തു പകര്‍ന്ന നിരവധിയായ സംഭാവനകള്‍ അദ്ദേഹം നല്‍കി. എഴുത്തുകളിലെ കൃത്യതയും ദാര്‍ശനികമായ ഉള്‍ക്കാഴ്ചയും ഇത്രമേല്‍ പ്രകടിപ്പിച്ച നേതാക്കള്‍ അപൂര്‍വ്വമാണ്.ഇടുക്കി ജില്ലയിലെ ഏറ്റവും പ്രാക്തനമായ ഒരു ഗോത്ര സമൂഹത്തില്‍ ജനിച്ച് പ്രതിസന്ധി ഘട്ടങ്ങളെയെല്ലാം അതിജീവിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി എറണാകുളം മഹാരാജാസ് കോളജില്‍ എത്തിയതു മുതലാണ് അദേഹത്തിന്റെ സാമൂഹിക ജീവിതം ആരംഭിക്കുന്നത്. കമ്യൂണിസ്റ്റ് സഹയാത്രികനായും പിന്നിട് നക്‌സലേറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 1980കളില്‍ അധസ്ഥിത നവോഥാന മുന്നണി എന്ന പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തു കൊണ്ട് പുതിയൊരു ദലിത്, ആദിവാസി മുന്നേറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മര്‍ധിത ജനകോടികളുടെ വിമോചനത്തിന് കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രമല്ല പരിഹാരമെന്നും അടിച്ചമര്‍ത്തപ്പെട്ട മുഴവന്‍ ജനങ്ങളുടെയും തുല്യതയ്ക്കു വേണ്ടിയുള്ള പുതിയ പ്രക്ഷോഭം ആരംഭിക്കണം എന്ന നിലപാടിലായിരുന്നു അദേഹം പിന്നീടുള്ള കാലം പ്രവര്‍ത്തിച്ചത്. കേരളത്തിലെ ഭൂമിയുടെ രാഷ്ട്രീയം, വിഭവാധികാര പങ്കാളിത്തമില്ലായ്മ, അരികുവല്‍ക്കരിക്കപ്പെട്ട കോളനികളിലെ ദലിത് - ആദിവാസി ജീവിതം തുടങ്ങിയവ കേരളീയ പൊതു മണ്ഡലത്തിലെത്തിക്കുന്നതിന് ഉതകുന്ന നിരവധി പുസ്തകങ്ങളും രചനകളും അദേഹത്തിന്റേതായി പുറത്തു വന്നു. ഏതൊരു വിഷയത്തെയും ലളിതമായും യുക്തി ഭദ്രമായും അവതരിപ്പിക്കുന്നതിലും അത് അനുവാചകരില്‍ എത്തിക്കുന്നതിലും അദ്ദേഹത്തിനുള്ള കഴിവ് അനന്യമായിരുന്നു.

1989ല്‍ മനുസ്മൃതി കത്തിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം കേരളീയ നവോഥാന ചരിത്രത്തിലെ ഒരു പുതിയ കാലത്തെ അടയാളപ്പെടുത്തുന്നു. പിന്നീട് ഇങ്ങോട്ടുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തങ്ങള്‍ മുഴുവന്‍ അധസ്ഥിത, ദലിത്, ബഹുജന്‍ വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്കും ആത്മാഭിമാന പ്രക്ഷോഭങ്ങള്‍ക്കും ഏറെ കരുത്ത് പകരുന്നതായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരുടെയും ദു:ഖത്തില്‍ പങ്ക് ചേരുന്നതായും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it