Sub Lead

ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസ്; അറസ്റ്റിലായത് സിഒടി നസീറിനെ കൊല്ലാന്‍ നോക്കിയ കേസിലെ പ്രതി

ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസ്; അറസ്റ്റിലായത് സിഒടി നസീറിനെ കൊല്ലാന്‍ നോക്കിയ കേസിലെ പ്രതി
X

കണ്ണൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി ഒമ്പതു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായത് സിപിഎം മുന്‍ നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി. തലശ്ശേരി നഗരസഭാ കൗണ്‍സിലറായിരുന്ന തലശ്ശേരിയിലെ സി ഒ ടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ പെരുന്താറ്റില്‍ ഹിമംവീട്ടില്‍ റോഷന്‍ ആര്‍ ബാബുവിനെയാണ് ഇന്നലെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നത്.

യുഎഇയിലെ അബൂദബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് തിങ്കളാഴ്ച രാത്രി പോലിസ് പിടിച്ചെടുത്തത്. സംഭവത്തില്‍ റോഷന്‍ ബാബുവിനൊപ്പം കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ റിജിലി(35)നെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

ഇന്നലെ രാത്രി എട്ടുമണിക്ക് അബൂദബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ വന്ന യാത്രക്കാരനാണ് ഒരു ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്നത്. ഇയാളില്‍ നിന്ന് കഞ്ചാവ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തുനില്‍ക്കുകയായിരുന്ന കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റോഷനും റിജിലും. ഇവരാണ് ആദ്യം പോലിസിന്റെ പിടിയിലായത്. വിമാനത്താവള പരിസരത്ത് ദുരൂഹസാഹചര്യത്തില്‍ കറങ്ങി നടക്കുന്നത് കണ്ടപ്പോഴാണ് ഇവരെ ചോദ്യം ചെയ്തത്.

ബാങ്കോക്കില്‍ നിന്നും അബൂദബി വഴി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാരന്റെ ഫോട്ടോകളും മറ്റ് വിവരങ്ങളും റോഷന്റെ ഫോണിലുണ്ടായിരുന്നു. യാത്രക്കാരന്റെ വിവരങ്ങള്‍ ശേഖരിച്ച് ട്രേസ് ചെയ്തപ്പോഴേക്കും ഇയാള്‍ വിമാനത്താവളം വിട്ടിരുന്നു.

എയര്‍പോര്‍ട്ട് ടാക്‌സിയിലാണ് ഇയാള്‍ പുറത്തേക്ക് പോയതെന്ന് മനസിലാക്കിയ പോലിസ് ടാക്‌സി െ്രെഡവറെ തിരിച്ചറിഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടു. െ്രെഡവര്‍ വാഹനത്തിന്റെ വേഗത കുറച്ചതോടെ അപകടം മണത്ത യാത്രക്കാരന്‍, സിഗരറ്റ് വലിക്കാനെന്നും പറഞ്ഞ് കാറില്‍ നിന്നും പുറത്തിറങ്ങി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ലഗ്ഗേജ് പരിശോധിച്ചപ്പോഴാണ് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.

നസീറിനെ ആക്രമിച്ച കാലത്ത് റോഷന്‍ ആര്‍ ബാബു സിപിഎം പ്രവര്‍ത്തകനായിരുന്നു. പിന്നീട് കൊളശ്ശേരിയില്‍ അടിപിടി കേസിലും കോഴിക്കോട്ട് സ്വര്‍ണം തട്ടിപ്പറിച്ച കേസിലും പ്രതിയായി. 2019 മേയ് 18ന് രാത്രി കായ്യത്ത് റോഡിലാണ് നസീറിനെ അക്രമിച്ചത്. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായ 12 പേരാണ് പ്രതികള്‍. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ നസീറിനെ കായ്യത്ത് റോഡില്‍ അടിച്ചു വീഴ്ത്തി ദേഹത്ത് ബൈക്ക് കയറ്റി കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. സിപിഎം നേതാവായിരുന്ന നസീര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം.

Next Story

RELATED STORIES

Share it