Sub Lead

സിബിഎസ്ഇ പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ സ്ത്രീ വിരുദ്ധത: ഹിന്ദുത്വ ചിന്ത അടിച്ചേല്‍പ്പിക്കാനെന്ന് വിമര്‍ശനം

മനുസ്മൃതിയിലധിഷ്ഠിതമായ സാമൂഹിക ചിന്ത കുട്ടികളുടെ മനസ്സിലേക്ക് അടിച്ചേല്‍പ്പിക്കാനാണ് ഇത്തരം പരാമര്‍ശങ്ങള്‍ അടങ്ങിയ ഭാഗം ചോദ്യപോപ്പറുകളില്‍ പോലും ഉള്‍പ്പെടുത്തുന്നതെന്നാണ് വിമര്‍ശനം

സിബിഎസ്ഇ പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ സ്ത്രീ വിരുദ്ധത: ഹിന്ദുത്വ ചിന്ത അടിച്ചേല്‍പ്പിക്കാനെന്ന് വിമര്‍ശനം
X

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഹിന്ദുത്വ ചിന്താധാരയെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിമര്‍ശനം. മനുസ്മൃതിയിലധിഷ്ഠിതമായ സാമൂഹിക ചിന്ത കുട്ടികളുടെ മനസ്സിലേക്ക് അടിച്ചേല്‍പ്പിക്കാനാണ് ഇത്തരം പരാമര്‍ശങ്ങള്‍ അടങ്ങിയ ഭാഗം ചോദ്യപോപ്പറുകളില്‍ പോലും ഉള്‍പ്പെടുത്തുന്നതെന്നാണ് വിമര്‍ശനം. സിബിഎസ്ഇ പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പര്‍ സ്ത്രീ വിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വിവാദമായ ചോദ്യപേപ്പര്‍ ഉടന്‍ പിന്‍വലിക്കണമെന്നും ഇത്തരമൊരു ചോദ്യം എങ്ങനെ അച്ചടിച്ചു വന്നു എന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ഇന്നലെ സഭ വിട്ടിറങ്ങി. ശൂന്യവേളയിലാണ് സോണിയ ഈ വിഷയം ഉന്നയിച്ചത്.

സ്ത്രീ പുരുഷ തുല്യത കുടുംബങ്ങളില്‍ അച്ചടക്കം ഇല്ലാതാക്കി എന്ന ആശയം വരുന്ന പാരഗ്രാഫാണ് ചോദ്യപേപ്പറിലുണ്ടായിരുന്നത്. ഒരിക്കലും തെറ്റുപറ്റാത്ത അധികാരി എന്ന സ്ഥാനം പുരുഷന് ത്യജിക്കേണ്ടി വന്നതും രക്ഷിതാക്കള്‍ക്ക് കൗമാരക്കായ മക്കളില്‍ ആധിപത്യം ഇല്ലാതായതും സ്ത്രീ പുരുഷ തുല്യത വന്നതോട് കൂടിയാണ്. ഭാര്യ ഭര്‍ത്താവിനെ അനുസരിക്കണം. രക്ഷിതാക്കളില്‍ ഭര്‍ത്താവാണ് എല്ലാത്തിലും ചുമതല വഹിക്കേണ്ട വ്യക്തി. 20 ാം നൂറ്റാണ്ടോട് കൂടി സ്ത്രീയുടെ തുല്യത വരികയും കുടുംബത്തില്‍ അച്ചടക്കം ഇല്ലാതാവുകയും ചെയ്തതായും അച്ഛന്റെ സ്ഥാനത്തിന് വില ഇല്ലാതാകുകയും കുടുംബത്തിലെ എല്ലാം വഴി തെറ്റി എന്നതുമായിരുന്നു ചോദ്യപേപ്പറില്‍ നല്‍കിയിരുന്ന പാരഗ്രാഫിലെ ഉള്ളടക്കം. ഈ പാരഗ്രാഫിന് തലക്കെട്ട് നല്‍കുക, ഈ പാരഗ്രാഫ് എഴുതിയ വ്യക്തി എങ്ങനെയുള്ള ആളാണ് എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. എഴുത്തുകാരനെ കുറിച്ചുള്ള ചോദ്യത്തിന് മെയില്‍ ഷോവനിസ്റ്റ് അല്ലെങ്കില്‍ അഹങ്കാരി, ജീവിതത്തെ ലഘുവായി സമീപിക്കുന്നയാള്‍. അസംതൃപ്തനായ ഭര്‍ത്താവ്, കുടുംബത്തിന്റെ ക്ഷേമം മാത്രം ആഗ്രഹിക്കുന്നവന്‍ ഇതായിരുന്നു ഉത്തരങ്ങളായി നല്‍കിയിരുന്നത്. സിബിഎസ്ഇ ഉത്തര സൂചികയില്‍ ജീവിതത്തെ ലഘുവായി സമീപിക്കുന്ന ആള്‍ എന്നതായിരുന്നു ശരിയായ ഉത്തരം. പത്താം ക്ലാസിലെ ആദ്യ ടേമിന്റെ പരീക്ഷ ചോദ്യപേപ്പറിലാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉള്ളത്.

അതിനെതിരെ രക്ഷിതാക്കളും വിദ്യാര്‍ഥികളുമടക്കമുള്ളവര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവജനങ്ങളുടെ ഭാവി തകര്‍ക്കാനുള്ള ആര്‍എസ്എസ് -ബിജെപി പദ്ധതിയാണ് ഇതെന്നും ചോദ്യപേപ്പര്‍ നിലാവാരം കുറഞ്ഞതും വെറുപ്പുണ്ടാക്കുന്നതുമാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇത്തരത്തിലുള്ള വിഷയങ്ങളാണോ നാം കുട്ടികളെ പഠിപ്പിക്കുന്നത്. സ്ത്രീകളെ കുറിച്ചുള്ള പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ ബിജെപി സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടെന്ന് വ്യക്തം. ഇനി എന്തൊക്കെയാണ് സിബിഎസ്ഇ കരിക്കുലത്തില്‍ അടങ്ങിയിരിക്കുന്നത് എന്നായിരുന്നു പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. വിവാദ ചോദ്യപ്പേപ്പര്‍ അച്ചടിച്ചവര്‍ക്കെതിരേ നടപടിവേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

Next Story

RELATED STORIES

Share it