Kerala

പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചയാളുടെ കാറിനും വീടിനും നേരെ ആക്രമണം

പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചയാളുടെ കാറിനും വീടിനും നേരെ ആക്രമണം
X

കണ്ണൂര്‍: പയ്യന്നൂരില്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാറിനും വീടിനും നേരെ ആക്രമണം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീയിട്ടു. വീടിന് നേരെയും അക്രമമുണ്ടായി. മഹാദേവ ഗ്രാമം സ്വദേശി ടി പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനലുകള്‍ എറിഞ്ഞുടച്ചു.

ഇന്നലെ രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബവും പുറത്തേക്കിറങ്ങിയത്. തുടര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമവും നടത്തി. ആക്രമണം നടത്തിയത് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരാണ് എന്നാണ് പുരുഷോത്തമന്‍ ആരോപിക്കുന്നത്. ആദ്യം കാര്‍ തീയിട്ട് കത്തിക്കാനാണ് ശ്രമിച്ചത്. കാര്‍ ഭാഗികമായി കത്തി. പിന്നാലെ കാറിന്റെ ചില്ലുകള്‍ എറിഞ്ഞുടക്കുകയും ചെയ്തു. വി കുഞ്ഞികൃഷ്ണനോടൊപ്പം തുടക്കം മുതല്‍ കൂടെയുള്ള ആളായിരുന്നു ടി പുരുഷോത്തമന്‍.

പയ്യന്നൂര്‍ മണ്ഡലത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപക കളളവോട്ടും അക്രമവും നടന്നെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. പയ്യന്നൂര്‍ നഗരസഭയില്‍പ്പെട്ട പയ്യന്നൂര്‍, കണ്ടോത്ത്, കാറമേല്‍, പെരുമ്പ എന്നിവിടങ്ങളിലും കരിവെളളൂര്‍ പെരളം പഞ്ചായത്തിലെയും കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ ഭൂരിഭാഗം ബൂത്തുകളിലുമാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപക കളളവോട്ട് നടത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

പയ്യന്നൂര്‍ കാനായിയിലും കളളവോട്ട് നടന്നെന്നും ചോദ്യംചെയ്ത ബൂത്ത് ഏജന്റ് സുരേഷ് കാനായിയെ സിപിഎം സംഘം ആക്രമിച്ചെന്നും യുഡിഎഫ് ആരോപിച്ചു. പുഞ്ചക്കാട് ബസ് സ്റ്റോപ്പില്‍വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഭിജിത്തിനെയും ബൈക്കിലെത്തിയ പത്തോളം പേര്‍ ചേര്‍ന്ന് ആക്രമിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലിസും സിപിഎം നേതൃത്വവും ചേര്‍ന്ന് പയ്യന്നൂരില്‍ ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it