Districts

അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ പേരുകളും കളര്‍കോഡും; വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം

വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന വ്യക്തിഗത വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയാണ് നിര്‍ദേശം

അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ പേരുകളും കളര്‍കോഡും; വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം
X

പാലക്കാട് :അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ പേരുകളും കളര്‍കോഡും ലോഗോയും ഉപയോഗിച്ച് ജില്ലയിലുടനീളം പ്രവര്‍ത്തിക്കുന്ന വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന വ്യക്തിഗത വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയാണ് നിര്‍ദേശം.

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ സുരക്ഷിതമാണ്. എന്നാല്‍ വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ നല്‍കുന്ന രേഖകള്‍ സുരക്ഷിതമല്ല. വ്യക്തിഗത വിവരങ്ങളുമായി അപേക്ഷ സമര്‍പ്പിക്കാന്‍ പോകുന്ന കേന്ദ്രങ്ങള്‍ യഥാര്‍ത്ഥ അക്ഷയകേന്ദ്രങ്ങള്‍ ആണെന്ന് ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

മിക്ക ഓണ്‍ലൈന്‍ കേന്ദ്രങ്ങളും ഡിടിപി ജോലികള്‍, ഫോട്ടോസ്റ്റാറ്റ് എന്നീ സേവനങ്ങള്‍ നല്‍കാന്‍ ലൈസന്‍സ് വാങ്ങിയതിനു ശേഷം വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സ്വകാര്യ ഐഡി ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ നല്‍കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ക്കെതിരെ നടപടി എടുക്കാന്‍ തദ്ദേശ സെക്രട്ടറിമാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കാന്‍ പഞ്ചായത്തിലെ നിലവിലെ അക്ഷയകേന്ദ്രങ്ങള്‍ അപര്യാപ്തമാണെങ്കില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ട് ജില്ലാ ഇ ഗവേണന്‍സ് സൊസൈറ്റിയിലേക്ക് കത്ത് നല്‍കിയാല്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പുതിയ അക്ഷയകേന്ദ്രങ്ങള്‍ അനുവദിക്കും. പുതിയ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയ ലൈസന്‍സില്‍ പരാമര്‍ശിച്ച സേവനങ്ങള്‍ മാത്രമാണോ നല്‍കുന്നത് എന്ന് പരിശോധിക്കണം. ലൈസന്‍സ് നല്‍കുമ്പോള്‍ അക്ഷയക്ക് സമാനമായ പേര്, കളര്‍കോഡ് എന്നിവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കലക്ടര്‍ അറിയിച്ചു.

അതേസമയം നിലവിലുള്ള അക്ഷയ സെന്ററുകള്‍ അമിത ഫീസ് വാങ്ങുന്നതായും, വാങ്ങുന്ന ഫീസിന്റെ റസീപ്റ്റ് നില്‍ക്കുന്നില്ല എന്നും വ്യാപക പരാതി ഉയര്‍ന്ന് വരുന്നുണ്ട്.ഇത് സംബന്ധിച്ച് നടപടിയെടുക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല എന്നും പരാതി ഉയരുന്നുണ്ട്.

Next Story

RELATED STORIES

Share it