Health

ഷിഗെല്ല നിസാരനല്ല;ജാഗ്രത കൈവിടാതിരിക്കാം

ഷിഗെല്ല നിസാരനല്ല;ജാഗ്രത കൈവിടാതിരിക്കാം
X
ഷിഗെല്ല വ്യാപന ആശങ്കയിലാണ് സംസ്ഥാനം.കഴിഞ്ഞ ദിവസം കാസര്‍കോട് ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട പെണ്‍കുട്ടിക്ക് ഷിഗെല്ല രോഗബാധയുണ്ടായിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്.ഈ സാഹചര്യത്തില്‍ ഷിഗെല്ലയെ നേരിടാന്‍ നമുക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നോക്കാം.

ഷിഗെല്ല വിഭാഗത്തില്‍പെടുന്ന ബാക്ടീരിയകളാണ് ഷിഗെല്ലോസിസ് അഥവാ ഷിഗെല്ലാ രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാല്‍ ഇത് സാധാരണ വയറിളക്കത്തേക്കാള്‍ ഗുരുതരമാണ്.ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ലോസിസ് പകരുന്നത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്.വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ ഷിഗെല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും.

ഷിഗെല്ല വയറിളക്കം അപകടകാരിയായി മാറുന്നതിന്റെ കാരണം

വയറിളക്കം മൂലം ശരീരത്തില്‍ നിന്ന് ജീവന്‍ നിലനില്‍ക്കുന്നതിന് ആവശ്യമായ ജലവും ലവണങ്ങളും പോഷണങ്ങളും നഷ്ടപ്പെടുന്നു. ജലാംശനഷ്ടവും ലവണനഷ്ടവുമാണ് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നത്. തുടര്‍ച്ചയായ വയറിളക്കം മൂലം രോഗികളുടെ ശരീരത്തില്‍ നിന്ന് ധാരാളം ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയെയാണ് നിര്‍ജലീകരണം എന്ന് പറയുന്നത്. ജലാംശത്തോടൊപ്പം സോഡിയം പൊട്ടാസിയം, ബൈകാര്‍ബണൈറ്റ് തുടങ്ങിയ ലവണഘടകങ്ങളും നഷ്ടപ്പെടുന്നു. ഷിഗെല്ല ബാക്ടീരിയ ഉല്‍പ്പാദിപ്പിക്കുന്ന ഷിഗെട്ടോക്‌സിന്‍ കുടലിനേയും മറ്റവയവങ്ങളേയും ബാധിക്കുകയും അത് മരണകാരമാവുകയും ചെയ്യുന്നു.

ഷിഗെല്ലയുടെ ലക്ഷണങ്ങള്‍

വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം.

ഷിഗെല്ല ബാധിക്കുന്നത്

ഷിഗെല്ല ബാക്ടീരിയ പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. അതിനാല്‍ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പടരുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം വളരെ പെട്ടന്നുണ്ടാകും. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും. രണ്ട് മുതല്‍ ഏഴുദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചില കേസുകളില്‍ രോഗലക്ഷണം നീണ്ടുനിന്നേക്കാം. ചിലരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തംകലര്‍ന്ന മലവിസര്‍ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.

ഷിഗെല്ല പ്രതിരോധ മാര്‍ഗങ്ങള്‍

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക

വ്യക്തിശുചിത്വം പാലിക്കുക

തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യാതിരിക്കുക

കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക

രോഗലക്ഷണങ്ങളുള്ളവര്‍ ആഹാരം പാകം ചെയ്യാതിരിക്കുക

പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക

ഭക്ഷണ പദാര്‍ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക

വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക

കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക

വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക

രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക

പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക

രോഗലക്ഷണങ്ങളുള്ളവര്‍ ഒആര്‍എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കഴിക്കുക

കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക

നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍

വയറിളക്കം ഉണ്ടായാല്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് നിര്‍ജലീകരണമാണ്.കുഴിഞ്ഞുവരണ്ട കണ്ണുകള്‍, ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ താഴ്ന്ന ഉച്ചി, ഉണങ്ങിവരണ്ട ചുണ്ടും നാവും തൊലി വലിച്ചു വിട്ടാല്‍ സാവധാനം മാത്രം പൂര്‍വസ്ഥിതിയിലാകല്‍, അധിക ദാഹം, അളവില്‍ കുറഞ്ഞ് കടുത്ത നിറത്തോടുകൂടിയ മൂത്രം, ക്ഷീണം, അസ്വസ്ഥത, മയക്കം തുടങ്ങിയവയാണ് നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍.

പാനീയ ചികില്‍സ

എതു വയറിളക്കവും അപകടകാരിയായി മാറാം എന്നതുകൊണ്ട് വയറിളക്കത്തിന്റെ ആരംഭത്തില്‍ തന്നെ പാനീയ ചികില്‍സ തുടങ്ങേണ്ടത് അത്യന്താപേഷിതമാണ്. ശരീരത്തില്‍ നിന്ന് 10 ശതമാനത്തില്‍ കൂടുതല്‍ ജലാംശം നഷ്ടം സംഭവിക്കുമ്പോഴേ പലപ്പോഴും നിര്‍ജലീകരണ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാറുള്ളൂ.

പലപ്പോഴും തൊണ്ണൂറ് ശതമാനം വയറിളക്ക രോഗങ്ങളും വീട്ടില്‍ വെച്ചുള്ള പാനീയ ചികില്‍സ കൊണ്ട് ചികില്‍സിക്കാവുന്നതും അതു വഴി കൂടുതല്‍ നിര്‍ജലീകരണ അവസ്ഥയിലേക്കും അതിലൂടെയുള്ള മരണത്തിലേക്കും നീങ്ങുന്നത് തടയുന്നതിനും കഴിയുന്നതാണ്. ചെറിയൊരു ശതമാനത്തിന് മാത്രമേ വിദഗ്ദ ചികില്‍സയോ ആശുപത്രിയില്‍ നിന്നുള്ള ചികില്‍സയോ ആവശ്യമായി വരികയുള്ളൂ. അതുകൊണ്ട് ഒ ആര്‍ എസ് മിശ്രിതമോ അത് ലഭ്യമല്ലെങ്കില്‍ വീട്ടില്‍ തയ്യാറാക്കുന്ന താഴെ പറയുന്ന ഗൃഹപാനിയങ്ങളോ വയറിളക്കത്തിന്റെ ആരംഭം മുതല്‍ തന്നെ കൊടുക്കേണ്ടതാണ്.

ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങവെള്ളം, ഉപ്പിട്ട മോരിന്‍ വെള്ളം തുടങ്ങിയവയെല്ലാം കൊടുക്കാവുന്നതാണ്.ഇതില്‍ കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്നതും ശാസ്ത്രീയമായി ഫലസിദ്ധി തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ് ഉപ്പിട്ട കഞ്ഞിവെള്ളം. ഉപ്പ് സോഡിയത്തിന്റെ നഷ്ടം പരിഹരിക്കുന്നു. കരിക്കിന്‍ വെള്ളം, ചെറുനാരങ്ങ, ഏത്തപ്പഴം തുടങ്ങിയവയില്‍ കൂടുതല്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

നിര്‍ജലീകരണ ലക്ഷണങ്ങള്‍ ഇല്ലാതെ ഒരാള്‍ ഓരോ പ്രാവശ്യവും വയറിളകി കഴിയുമ്പോള്‍ കൊടുക്കേണ്ട പാനീയത്തിന്റെ അളവ് ചുവടെ ചേര്‍ക്കുന്നു.

ആറു മാസത്തില്‍ താഴെയുള്ള കുഞ്ഞിന് (കാല്‍ ഗ്ലാസ് വരെ)

ആറു മാസം മുതല്‍ 2 വയസു വരെ (കാല്‍ ഗ്ലാസ് മുതല്‍ അര ഗ്ലാസ് വരെ)

2 വയസു മുതല്‍ 5 വയസു വരെ ( അര ഗ്ലാസ് മുതല്‍ ഒരു ഗ്ലാസ് വരെ)

വലിയ കുട്ടികളും മുതിര്‍ന്നവര്‍ക്കും (ഒരു ഗ്ലാസിന് മുകളില്‍)

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. കുഞ്ഞിന് ഛര്‍ദ്ദിയുണ്ടെങ്കില്‍ പാനീയം കൊടുക്കുന്നത് നിര്‍ത്തിവെച്ച് പത്തുമിനിറ്റ് കഴിഞ്ഞ് കൊടുക്കണം.

2. ചെറിയ കുട്ടികളെ പ്രത്യേകിച്ചും മടിയില്‍ ഇരുത്തിയാണ് പാനീയം കൊടുക്കേണ്ടത്.

3. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് അത് തുടര്‍ന്നു കൊടുത്തു കൊണ്ടിരിക്കണം.

4. വയറിളക്കമുള്ളപ്പോള്‍ പാനീയ ചികില്‍സയോടൊപ്പം ആഹാരം തുടര്‍ന്നും നല്‍കണം.

വയറിളക്ക സമയത്ത് ജലാംശ ലവണനഷ്ടത്തോടൊപ്പം പോഷണവും നഷ്ടപ്പെടുന്ന കാര്യം നാം മുമ്പ് പറഞ്ഞതാണല്ലോ. പോഷണകുറവ് മൂലം കുഞ്ഞിന്റെ തൂക്കവും ആരോഗ്യവും കുറയുന്നതിന് ഇടയാക്കും. രോഗപ്രതിരോധശക്തി കുറയാനും അതുവഴി വയറിളക്കവും മറ്റ് രോഗങ്ങളും പിടിക്കാനുള്ള സാധ്യത കൂടുന്നു.

ദഹിക്കാനെളുപ്പമുള്ള ആഹാരം, ആവശ്യത്തിന് കുട്ടിക്ക് നല്‍കേണ്ടതാണ്. നന്നായി വേവിച്ച ചോറ്, കഞ്ഞി, ഇഡ്‌ലി, ദോശ, റോട്ടി, ബണ്ണ് എന്നീ ആഹാരങ്ങള്‍ക്കു പുറമേ പൊട്ടാസ്യം അടങ്ങിയിട്ടുള്ള ഏത്തപ്പഴം, കൈതച്ചക്ക തുടങ്ങിയവയും നല്‍കാവുന്നതാണ്.

എപ്പോഴാണ് ഡോക്ടറെ സമീപിക്കേണ്ടത്

അമിതമായ വയറിളക്കം,വളരെ കൂടുതലായ ദാഹം, നിര്‍ജലീകരണലക്ഷണങ്ങള്‍ കാണുക, പാനീയം കുടിക്കാന്‍ പോലും കഴിയാത്ത അവസ്ഥ, മയക്കം, കഴിഞ്ഞ ആറു മണിക്കൂറില്‍ മൂത്രം ഒഴിക്കാതിരിക്കുക, കുഴിഞ്ഞുതാണ കണ്ണുകള്‍, വളരെ വരണ്ട വായും നാക്കും, താഴ്ന്ന ഉച്ചി തുടങ്ങിയ ലക്ഷണങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ കുഞ്ഞിനെ അതിവേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടതാണ്. അതുപോലെ വയറിളക്കത്തോടൊപ്പം രക്തം പോകുന്നുണ്ടെങ്കിലും പനിയോ മറ്റ് അസ്വസ്ഥകളോ ഉണ്ടെങ്കിലും ഡോക്ടറെ കാണിക്കേണ്ടതാണ്. രോഗിക്ക് കുടിക്കാന്‍ കഴിയുമെങ്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ഒ ആര്‍ എസ് ലായനി കൊടുത്തുകൊണ്ടിരിക്കണം.

Next Story

RELATED STORIES

Share it