Health

കാന്‍സറിനെ ഇനി ഭയപ്പെടേണ്ട;മരുന്ന് പരീക്ഷണം വിജയകരം

കാന്‍സറിനെ ഇനി ഭയപ്പെടേണ്ട;മരുന്ന് പരീക്ഷണം വിജയകരം
X

കാന്‍സര്‍ എന്ന് കേള്‍ക്കുന്നതേ നമുക്ക് പേടിയാണ്.മരുന്ന് കണ്ടു പിടിക്കാത്ത, മരണ സാധ്യത കൂടുതലുള്ള ഒരസുഖമായിരുന്നു ഇത്രയും നാള്‍ കാന്‍സര്‍.എന്നാല്‍ ഈ ഭയത്തിന് ഒരല്‍പം ആശ്വാസം നല്‍കുന്ന ശുഭ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കാന്‍സര്‍ രോഗ ചികില്‍സാ രംഗത്ത് പ്രതീക്ഷയേകിയിരിക്കുകയാണ് ന്യൂയോര്‍ക്കിലെ മരുന്ന് പരീക്ഷണ ശാലയില്‍ നിര്‍മ്മിച്ച ഒരു പുതിയ മരുന്ന്.മലാശയ അര്‍ബുദ ബാധിതരായ 18 പേരില്‍ പരീക്ഷിച്ച 'ഡൊസ്റ്റര്‍ലിമാബ്' എന്ന ഈ പുതിയ മരുന്ന് വിജയം കണ്ടിരിക്കുകയാണ്.പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സൗഖ്യം ലഭിച്ചിരിക്കുന്നു എന്ന സന്തോഷ വാര്‍ത്തയാണ് പുറത്ത് വരുന്നത്.ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലായിരുന്നു പരീക്ഷണം.

ശരീരത്തിലെ ആന്റിബോഡികള്‍ക്കു പകരമാകുന്ന തന്മാത്രകളാണ് ഈ മരുന്നിലുള്ളതെന്നു പരീക്ഷണത്തിനു നേതൃത്വം നല്‍കിയ ഡോ.ലൂയി എ ഡയസ് ജൂനിയര്‍ പറഞ്ഞു.കാന്‍സര്‍ ചികില്‍സയില്‍ വിപ്ലവകരമായ മാറ്റത്തിനു വഴിതെളിക്കുന്ന കണ്ടെത്തലാണിതെന്നു പ്രമുഖ ഡോക്ടര്‍മാര്‍ വിലയിരുത്തി.

നേരത്തേ കീമോതെറപ്പിയും റേഡിയേഷനും ഉള്‍പ്പെടെയുള്ള ചികില്‍സ ചെയ്തിട്ട് ഫലം ലഭിക്കാത്ത ഒരേ തരത്തിലുള്ള 18 കാന്‍സര്‍ രോഗികള്‍ക്കു മൂന്നാഴ്ചയില്‍ ഒരിക്കല്‍ വീതം 6 മാസത്തേക്ക് ഡൊസ്റ്റര്‍ലിമാബ് നല്‍കി. കാന്‍സര്‍ തുടക്കത്തിലേ കണ്ടെത്തിയതും മറ്റ് അവയവങ്ങളിലേക്കു പടര്‍ന്നിട്ടില്ലാത്തതുമായ രോഗികളിലായിരുന്നു പരീക്ഷണം. 6 മാസം കഴിച്ചപ്പോള്‍ കാന്‍സര്‍ പൂര്‍ണമായും ഇല്ലാതായി.കാന്‍സര്‍ നിര്‍ണയത്തിനുള്ള ടോമോഗ്രഫി, പെറ്റ് സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ എല്ലാ പരിശോധനയിലും രോഗം പൂര്‍ണമായും മാറിയതായി കണ്ടെത്തി. പാര്‍ശ്വ ഫലങ്ങളൊന്നുമില്ല താനും.

പ്രമുഖ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഈ കണ്ടുപിടിത്തം ഉറപ്പായും വലിയ മുന്നേറ്റമാണ്. എന്നാല്‍, കോശങ്ങളെ സമഗ്രവും സൂക്ഷ്മവുമായ മൈക്രോസ്‌കോപിക് പഠനത്തിനു (ഹിസ്‌റ്റോളജി) വിധേയമാക്കിയതിനു ശേഷമല്ല രോഗമുക്തി തീരുമാനിച്ചത് എന്നതു പോരായ്മയാണ്.

അര്‍ബുദ ചികില്‍സാ രംഗത്തിന് വലിയ പ്രതീക്ഷ നല്‍കുന്ന ഈ പരീക്ഷണ വിജയത്തെ ഏറെ ആശ്വസത്തേടെയാണ് ആരോഗ്യരംഗം വീക്ഷിക്കുന്നത്. എന്നിരുന്നാലും, കൂടുതല്‍ രോഗികള്‍ക്ക് ഇത് പ്രവര്‍ത്തിക്കുമോയെന്നും കാന്‍സര്‍ പൂര്‍ണമായും ഭേദമാക്കാന്‍ ഇതിലൂടെ സാധിക്കുമോ എന്നറിയാന്‍ വലിയ തോതിലുള്ള പരീക്ഷണം ആവശ്യമാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

Next Story

RELATED STORIES

Share it