Latest News

നടിയെ പീഡിപ്പിച്ച കേസില്‍ വിധി നാളെ; രാജിവച്ചത് രണ്ട് പ്രോസിക്യൂട്ടര്‍മാര്‍, കേസിലെ പ്രതികളും ആരോപണങ്ങളും

നടിയെ പീഡിപ്പിച്ച കേസില്‍ വിധി നാളെ; രാജിവച്ചത് രണ്ട് പ്രോസിക്യൂട്ടര്‍മാര്‍, കേസിലെ പ്രതികളും ആരോപണങ്ങളും
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ വിധി നാളെ. ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും(ഐപിസി)ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെയും(ഐടി ആക്ട്)ഒന്നിലധികം വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തിയിരിക്കുന്നത്.

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ ടീം നേരിട്ടത് കനത്ത വെല്ലുവിളികളാണ്. രണ്ട് പ്രോസിക്യൂട്ടര്‍മാരാണ് രാജിവച്ചത്. വിചാരണയുടെ എട്ടു വര്‍ഷക്കാലയളവില്‍ പ്രോസിക്യൂഷന്‍ ടീം നേരിട്ട കനത്ത വെല്ലുവിളികളും തിരിച്ചടികളും കേസിന്റെ അന്തിമ ഫലത്തെ വലിയ തോതില്‍ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. ഒരു വശത്ത് ശക്തമായ പ്രതിരോധം, മറുവശത്ത് കോടതിയിലെ ഭിന്നതകള്‍. ഈ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണ് പ്രോസിക്യൂഷന്‍ കേസ് മുന്നോട്ട് കൊണ്ടുപോയത്. കേസില്‍ ആദ്യമായി നിയോഗിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍(2020), പിന്നാലെ ചുമതലയേറ്റ വി എന്‍ അനില്‍കുമാര്‍(2021)എന്നിവര്‍ രാജിവച്ചത് പ്രോസിക്യൂഷന്റെ തുടര്‍ച്ച നഷ്ടപ്പെടുത്തി. വിചാരണക്കോടതി ജഡ്ജിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് കാരണമെന്ന് ഇവര്‍ സൂചിപ്പിച്ചിരുന്നു. ഈ രാജി അതിജീവിതക്ക് പോലും കോടതി മാറ്റത്തിനായി സുപ്രിംകോടതിയെ സമീപിക്കാന്‍ കാരണമായി. സീനിയര്‍ അഡ്വക്കേറ്റ് വി അജകുമാറാണ് നിലവിലെ പ്രോസിക്യൂട്ടര്‍.

ഗൂഢാലോചന കേസില്‍ പ്രോസിക്യൂഷന്റെ വാദങ്ങളെ ഏറ്റവും കൂടുതല്‍ ദുര്‍ബലമാക്കിയത് 28ല്‍ അധികം സാക്ഷികള്‍ കൂറുമാറിയതാണ്. സിനിമാ രംഗത്തെ പല പ്രമുഖരും പോലിസിനു നല്‍കിയ മൊഴികളില്‍ നിന്ന് കോടതിയില്‍ വെച്ച് പിന്മാറി. ഇത് സാഹചര്യത്തെളിവുകള്‍ തുന്നിച്ചേര്‍ത്ത് പ്രതിക്കെതിരേ കുറ്റം തെളിയിക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. കേസിലെ ഏറ്റവും പ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ പലതവണ തുറക്കപ്പെട്ടതും അതിന്റെ ഹാഷ് വാല്യു മാറിയതും പ്രതിഭാഗത്തിന് അനുകൂലമായി. നിര്‍ണ്ണായകമായ ഡിജിറ്റല്‍ തെളിവിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടത് പ്രോസിക്യൂഷന്റെ വാദങ്ങളെ പ്രതിരോധത്തിലാക്കി. ഇത്രയധികം വെല്ലുവിളികള്‍ക്കിടയിലും, നിലവിലെ പ്രോസിക്യൂട്ടര്‍ വി അജകുമാറിന്റെ നേതൃത്വത്തില്‍ കേസ് പൂര്‍ത്തിയാക്കാനായി. എങ്കിലും, നാളത്തെ വിധി എന്തായാലും, ഈ കേസില്‍ പ്രോസിക്യൂഷന്‍ നേരിട്ട പ്രതികൂല സാഹചര്യങ്ങള്‍ നിയമരംഗത്ത് എന്നും ചര്‍ച്ചാവിഷയമായി നിലനില്‍ക്കും.

വകുപ്പുകള്‍

ഐപിസി 366: തട്ടിക്കൊണ്ടുപോകല്‍ പത്തുവര്‍ഷം വരെ തടവ്.

ഐപിസി 376 ഡി: കൂട്ടബലാത്സംഗം കുറഞ്ഞത് 20 വര്‍ഷം കഠിന തടവ് പരമാവധി മരണം വരെ തടവ്.

ഐപിസി 354 ബി: വസ്ത്രം അഴിച്ചുമാറ്റാനുള്ള ഉദ്ദേശ്യത്തോടെ ഒരു സ്ത്രീയെ ആക്രമിക്കുകയോ ക്രിമിനല്‍ ബലപ്രയോഗം നടത്തുകയോ ചെയ്യുക കുറഞ്ഞത് മൂന്നുവര്‍ഷം തടവ്. പരമാവധി ഏഴു വര്‍ഷം വരെ തടവ്.

ഐപിസി 201: തെളിവുകള്‍ നശിപ്പിക്കല്‍. പ്രധാന കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിക്കാമെങ്കില്‍, തെളിവ് നശിപ്പിച്ചതിന് ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാം.

ഐപിസി 120 ബി: ക്രിമിനല്‍ ഗൂഢാലോചന പ്രധാന കുറ്റത്തിന് തുല്യമായ ശിക്ഷ(ഈ കേസില്‍ പ്രധാന കുറ്റം കൂട്ടബലാത്സംഗം ആയതുകൊണ്ട്, ഗൂഢാലോചനയ്ക്ക് ശിക്ഷ ലഭിച്ചാല്‍ അത് ജീവിതകാലം മുഴുവന്‍ തടവ് വരെയാകാം).

ഐടി ആക്ട് വകുപ്പുകള്‍: നിയമവിരുദ്ധമായി കുറ്റകരമായ വസ്തുക്കള്‍ റെക്കോര്‍ഡുചെയ്യുന്നതും പ്രചരിപ്പിക്കുന്നതും സംബന്ധിച്ചത്.

പ്രതികള്‍

ഒന്നാം പ്രതി: എന്‍ എസ് സുനില്‍ എന്ന പള്‍സര്‍ സുനി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ പള്‍സര്‍ സുനി ആക്രമണത്തിലെ പ്രധാന പ്രതിയും കുറ്റവാളിയുമാണെന്ന് പോലിസ്. മുമ്പ് സിനിമാ മേഖലയില്‍ ഡ്രൈവര്‍/ക്രൂ അംഗമായി പ്രവര്‍ത്തിച്ചിരുന്നു. നടന്‍ ദിലീപില്‍ നിന്നുള്ള ക്വട്ടേഷന്‍ അടിസ്ഥാനമാക്കി, ഓടുന്ന കാറിനുള്ളില്‍ പീഡനം നടത്തുകയും വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തുവെന്ന് ആരോപണം.

രണ്ടാം പ്രതി: മാര്‍ട്ടിന്‍ ആന്റണി അതിജീവിതയുടെ ഡ്രൈവര്‍. സംഘത്തെ കാറില്‍ കയറ്റാന്‍ സഹായിച്ചു, തട്ടിക്കൊണ്ടുപോവാന്‍ സഹായിച്ചു എന്നതൊക്കെയാണ് ആരോപണം.

മൂന്നാം പ്രതി: ബി മണികണ്ഠന്‍ അക്രമി സംഘാംഗം. ആക്രമണത്തിലും തട്ടിക്കൊണ്ടുപോകലിലും നേരിട്ടുള്ള പങ്കാളിത്തം.

നാലാം പ്രതി: വി പി വിജീഷ് അക്രമി സംഘാംഗം. ആക്രമണത്തിലും തട്ടിക്കൊണ്ടുപോകലിലും നേരിട്ടുള്ള പങ്കാളിത്തം.

അഞ്ചാം പ്രതി: എച്ച് സലിം എന്ന 'വടിവാള്‍ സലീം' അക്രമി സംഘാംഗം. ആക്രമണത്തിലും തട്ടിക്കൊണ്ടുപോകലിലും നേരിട്ടുള്ള പങ്കാളിത്തം.

ആറാം പ്രതി: പ്രദീപ് അക്രമി സംഘാംഗം. ആക്രമണത്തിലും തട്ടിക്കൊണ്ടുപോകലിലും നേരിട്ടുള്ള പങ്കാളിത്തം.

ഏഴാം പ്രതി: ചാര്‍ളി തോമസ് അക്രമി സംഘാംഗം. ആക്രമണത്തിലും തട്ടിക്കൊണ്ടുപോകലിലും നേരിട്ടുള്ള പങ്കാളിത്തം.

എട്ടാം പ്രതി: പി ഗോപാലകൃഷ്ണന്‍ അഥവാ ദിലീപ് കൂട്ട ബലാല്‍സംഗ ഗൂഡാലോചനയുടെ മുഖ്യസൂത്രധാരനാണെന്ന് ആരോപിക്കപ്പെടുന്നു. ദിലീപ് അതിജീവിതയോട് വിദ്വേഷം പുലര്‍ത്തിയെന്നും തട്ടിക്കൊണ്ടുപോകാനും തടവിലാക്കാനും ലൈംഗികമായി പീഡിപ്പിക്കാനും കുറ്റകൃത്യം ചെയ്യാനും ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ നിയമിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. പ്രതികാരവും അപമാനവുമായിരുന്നു ഉദ്ദേശ്യം. ക്രിമിനല്‍ ഗൂഢാലോചന(ഐപിസി 120 ബി), തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം എന്നിവയുള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ ചുമത്തി.

ഒമ്പതാം പ്രതി: സനില്‍ കുമാര്‍ അഥവാ മേസ്ത്രി സനില്‍ പ്രാദേശിക ബിസിനസുകാരന്‍/ദിലീപിന്റെ പരിചയക്കാരന്‍. ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കലിലും പങ്കുണ്ടെന്ന് കുറ്റം ചുമത്തി.

പത്താം പ്രതി: ശരത്ത് ദിലീപിന്റെ സുഹൃത്ത്/കൂട്ടാളി. അനുബന്ധ കുറ്റപത്രത്തില്‍ പേര് നല്‍കിയിട്ടുണ്ട്. തെളിവുകള്‍ നശിപ്പിക്കുന്നതിലോ കുറ്റകൃത്യത്തെക്കുറിച്ച് അറിവുള്ളതായോ ആരോപിക്കപ്പെടുന്നു.

കേസിന്റെ നാള്‍വഴികളിലൂടെ

2017 ഫെബ്രുവരി പതിനേഴിനാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദിലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10ന് അറസ്റ്റ് ചെയ്തു. അറസ്റ്റ് രേഖപെടുത്തിയതിന് ദിലീപിന്റെ അമ്മയിലെ അംഗത്വം റദ്ദ് ചെയ്തു. പൃഥിരാജ്, ആസിഫ് അലി ഉള്‍പ്പെടെയുള്ള പ്രമുഖ നടന്മാരുടെ സമ്മര്‍ദത്തില്‍ ആയിരുന്നു വേഗത്തില്‍ ഒരു തീരുമാനം അന്നെടുത്തത് എന്ന വാര്‍ത്തകള്‍ വന്നിരുന്നു എന്നാല്‍, കൂട്ടായ തീരുമാനം ആണ് ഉണ്ടായത് എന്ന് പൃഥ്വിരാജ് പിന്നീട് പറഞ്ഞു. കൂടാതെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരളയും ദിലീപിന്റെ പ്രാഥമിക അംഗത്വം സസ്‌പെന്‍ഡ് ചെയ്തു.

85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു. ദിലീപും പള്‍സര്‍ സുനിയും ഉള്‍പ്പെടെ കേസിലാകെ പത്ത് പ്രതികളാണ് വിചാരണ നേരിട്ടത്. സുനില്‍ എന്‍ എസ് (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം (വടിവാള്‍ സലീം), പ്രദീപ്, ചാര്‍ലി തോമസ്, നടന്‍ ദിലീപ് (പി ഗോപാലകൃഷ്ണന്‍), സനില്‍കുമാര്‍ (മേസ്തിരി സനില്‍), ജി ശരത് (പ്രതിപ്പട്ടികയില്‍ 15ാം സ്ഥാനത്ത്) എന്നീ പ്രതികളാണ് വിചാരണ നേരിട്ടത്. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

2017 നവംബറില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2018 മാര്‍ച്ച് എട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു. 2018 ജൂണില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. സാക്ഷി വിസ്താരം പൂര്‍ത്തിയായത് നാലര വര്‍ഷം കൊണ്ടായിരുന്നു.

കേസില്‍ 261 സാക്ഷികളാണുണ്ടായത്. സാക്ഷിവിസ്താരത്തിനുമാത്രം 438 ദിവസമാണ് എടുത്തത്. 142 തൊണ്ടിമുതലുകള്‍അടക്കം 833 രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രതിഭാഗം 221 രേഖകള്‍ ഹാജരാക്കി. കേസില്‍ 28 പേര്‍ കൂറുമാറി.

2024 ഡിസംബര്‍ 11നാണ് കേസിലെ അന്തിമവാദം ആരംഭിച്ചത്. 2025 ഏപ്രില്‍ ഏഴിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളി. 2025 ഏപ്രില്‍ 9ന് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. തുടര്‍ന്ന് പ്രോസിക്യൂഷന്റെ മറുപടി വാദവും പൂര്‍ത്തിയായി.

ഏറെ ചര്‍ച്ചയായ ഈ കേസിന്റെ വഴിയില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന പിറന്നു. റീമ കല്ലിങ്കല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നടിമാര്‍ അമ്മ എന്ന സംഘടന വിട്ട് ഇറങ്ങി. ഇതിനുപുറമേ സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ ഹേമ കമ്മിറ്റിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ശ്വേതാ മേനോനും കുക്കു പരമേശ്വരനും നയിക്കുന്ന ഭരണ സമിതി അമ്മയെന്ന സംഘടനയുടെ നിയന്ത്രണമേറ്റെടുത്തു.

ഏറ്റവും പുതിയ പ്രോസിക്യൂഷന്‍ വാദങ്ങള്‍

കേസിന്റെ അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും നടന്‍ ദിലീപ് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. 'ദിലീപിനെ പൂട്ടണം' എന്ന് പേരിട്ട ഈ ഗ്രൂപ്പിന് പിന്നില്‍ ദിലീപ് തന്നെയാണെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഈ ഗൂഢാലോചനയ്ക്ക് വിശ്വാസ്യത നല്‍കുന്നതിനായി, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ക്കുകയും കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥ എഡിജിപി ബി സന്ധ്യയുടെ പേരും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ പറയുന്നു.

ദിലീപ് മുഖ്യമന്ത്രിയ്ക്ക് മെസേജ് അയച്ചെന്നും പ്രോസിക്യൂഷന്‍ കണ്ടെത്തി. 2017 ഫെബ്രുവരി 22ന് രാവിലെ 09.22 നാണ് ദിലീപ് മെസേജ് അയച്ചത്. വീണ്ടെടുത്ത മേസേജ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പള്‍സര്‍ സുനിയാണ് പ്രതിയെന്ന് ആദ്യ ദിവസം തന്നെ പുറത്തുവന്നതോടെ ദിലീപ് സമ്മര്‍ദത്തിലായെന്നും ഇതോടെയാണ് മുഖ്യമന്ത്രിയടക്കമുളളവര്‍ക്ക് മെസേജ് അയച്ചതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. രാമന്‍, ആര്‍ യു കെ അണ്ണന്‍, മീന്‍, വ്യാസന്‍ തുടങ്ങിയ പേരുകളിലാണ് കാവ്യയുടെ ഫോണ്‍ നമ്പരുകള്‍ ദിലീപ് തന്റെ ഫോണില്‍ സേവ് ചെയ്തിരുന്നതെന്നും പ്രേസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

Next Story

RELATED STORIES

Share it