Latest News

'ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനല്ല': രക്തസാക്ഷിയാക്കിയ ഡിവൈഎഫ്ഐ പ്രമേയത്തെ തള്ളി സംസ്ഥാന സെക്രട്ടറി വി കെ സനോജ്

ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനല്ല: രക്തസാക്ഷിയാക്കിയ ഡിവൈഎഫ്ഐ പ്രമേയത്തെ തള്ളി സംസ്ഥാന സെക്രട്ടറി വി കെ സനോജ്
X

കണ്ണൂര്‍: പാനൂര്‍ കുന്നോത്ത് പറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച ഷെറിന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനല്ലെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കുന്നോത്ത്പറമ്പ് മേഖലാ സമ്മേളനത്തിന്റെ അനുശോചന പ്രമേയത്തില്‍ ഷെറിന്റെ പേരു വായിച്ചിട്ടില്ലെന്നും കൊല്ലപ്പെട്ട ഷെറിന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനല്ലെന്നും സനോജ് പറഞ്ഞു.

ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട പാനൂര്‍ സ്വദേശി കാട്ടീന്റെവിട ഷെറിനെ രക്തസാക്ഷിയാക്കിയ ഡിവൈഎഫ്ഐയെ തള്ളി സിപിഎമ്മും രംഗത്തെത്തിയിരുന്നു. പാനൂര്‍ കുന്നോത്ത്പറമ്പിലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടയാളെ സംബന്ധിച്ച സിപിഎം നിലപാട് തിരുത്തിയിട്ടില്ലെന്ന് കെ കെ രാഗേഷ് പറഞ്ഞു. കഴിഞ്ഞ ആഴ്ച നടന്ന ഡിവൈഎഫ് മേഖലസമ്മേളനത്തില്‍ രക്തസാക്ഷി പ്രമേയത്തില്‍ ഷെറിന്റെ പേര് ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇതാണിപ്പോള്‍ വി കെ സനോജ് തള്ളിപ്പറഞ്ഞിരിക്കുന്നത്.

2024 ഏപ്രില്‍ അഞ്ചിനാണ് പാനൂര്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി ഷെറിന്‍ മരിച്ചത്. ഷെറിന്‍ കൊല്ലപ്പെടുകയും മറ്റൊരു യുവാവിന്റെ കൈകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ബോംബ് നിര്‍മാണത്തില്‍ ഷെറിന്‍ ഉള്‍പ്പെടെ 15 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിരുന്നുവെന്നായിരുന്നു പുറത്തുവന്ന റിപോര്‍ട്ട്. സംഭവം ഏറെ ചര്‍ച്ചയായതോടെ ബോംബ് നിര്‍മാണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം നേതൃത്വം പ്രതികരിച്ചിരുന്നത്.

ഷെറിന്‍ സിപിഎം പ്രവര്‍ത്തകന്‍ അല്ലെന്നായിരുന്നു അന്ന് സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ വിശദീകരിച്ചിരുന്നത്. എന്നാല്‍ സിപിഎം പാനൂര്‍ ഏരിയ നേതാക്കളും മറ്റ് പ്രാദേശിക നേതാക്കളും ഷെറിന്റെ വീട് സന്ദര്‍ശിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് മേഖലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രക്തസാക്ഷി പ്രമേയത്തില്‍ ഷെറിന്റെ പേരുകൂടി ഉള്‍പ്പെടുത്തിയിരുന്നത്.

പാനൂര്‍ ബോംബ് കേസിലെ പ്രതിയായ അമല്‍ ബാബുവിനെ സിപിഐഎം മീത്തലെ കുന്നോത്ത്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത് ആഴ്ചകള്‍ക്ക് മുന്‍പ് വീണ്ടും പാനൂര്‍ ബോംബ് സ്‌ഫോടനം ചര്‍ച്ചയാകാന്‍ കാരണമായിരുന്നു. സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് കാണിച്ച് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത അമലിനെയാണ് സ്‌ഫോടനം നടന്ന് ഒരു വര്‍ഷത്തിന് ശേഷം സിപിഎം ബ്രാഞ്ച് സെക്രട്ടറിയാക്കിയത്.

Next Story

RELATED STORIES

Share it