Latest News

ഒ സദാശിവന്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയറാകും

ഡോ. എസ് ജയശ്രീയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്

ഒ സദാശിവന്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയറാകും
X

കോഴിക്കോട്: ഒ സദാശിവന്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയറാകും. കോഴിക്കോട് കോര്‍പറേഷനില്‍ തടമ്പാട്ടുത്താഴം വാര്‍ഡില്‍ നിന്ന് വിജയിച്ച ഒ സദാശിവനെ എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. നിലവില്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ പാര്‍ട്ടി ലീഡറും, സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയാ കമ്മിറ്റി. സിപിഎം വേങ്ങേരി ഏരിയ കമ്മിറ്റി അംഗവുമാണ് സദാശിവന്‍. എല്‍ഡിഎഫിന്റെ മുതിര്‍ന്ന നേതാവായ ഒ സദാശിവന്‍ മൂന്നു തവണയാണ് കോഴിക്കോട് കോര്‍പറേഷനില്‍ നിന്ന് മല്‍സരിച്ച് വിജയിച്ചിട്ടുള്ളത്. നിലവിലെ ഭരണസമിതിയിലെ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണായ ഡോ. എസ് ജയശ്രീയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്. ജയശ്രീ കോട്ടുളിയില്‍ നിന്നാണ് മല്‍സരിച്ച് ജയിച്ചത്. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.

സദാശിവനും ഡോ. ജയശ്രീക്കും പുറമെ ബേപ്പൂര്‍ പോര്‍ട്ട് വാര്‍ഡില്‍ നിന്നുള്ള പി രാജീവിന്റെ പേരും സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയിലുണ്ടായിരുന്നു. കോര്‍പറേഷനില്‍ നിലവിലെ ഡെപ്യൂട്ടി മേയറും ഇത്തവണത്തെ സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥിയുമായ സി പി മുസാഫര്‍ അഹമ്മദിന്റെ തോല്‍വിയെ തുടര്‍ന്നാണ് പുതിയ ആളെ കണ്ടുപിടിക്കേണ്ടിവന്നത്. മീഞ്ചന്ത വാര്‍ഡില്‍ മുസാഫറിന്റെ തോല്‍വി പാര്‍ട്ടിക്ക് വലിയ ആഘാതമുണ്ടാക്കിയിരുന്നു. യുഡിഎഫ് സീറ്റെണ്ണം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ മൂന്ന് സ്റ്റാന്റിങ് കമ്മിറ്റികളും ഇത്തവണ എല്‍ഡിഎഫിന് കിട്ടില്ല. 26നാണ് കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ്. അതിനു മുന്‍പായി കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്യും.

വലിയങ്ങാടിയില്‍ നിന്നുള്ള കൗണ്‍സിലറായ യുഡിഎഫ് സ്ഥാനാര്‍ഥി എസ് കെ അബൂബക്കറാണ് അട്ടിമറി വിജയം നേടിയത്. നിലവില്‍ കൗണ്‍സിലില്‍ ഇടതുമുന്നണിക്ക് കേവല ഭൂരിപക്ഷമില്ല. 76 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 34ഉം യുഡിഎഫിന് 26ഉം എന്‍ഡിഎയ്ക്ക് 13ഉം സീറ്റു വീതമാണുള്ളത്. കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്ക് മല്‍സരിക്കുമെന്ന് എം കെ രാഘവന്‍ എംപി പറഞ്ഞു. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മല്‍സരിക്കും. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബിജെപിയുടെ പിന്തുണ വേണ്ടെന്നും എം കെ രാഘവന്‍ എംപി വ്യക്തമാക്കി.

Next Story

RELATED STORIES

Share it