Latest News

തേജ് പ്രതാപിനെ പാര്‍ട്ടിയില്‍നിന്നും വീട്ടില്‍നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്; കുടുംബത്തിന്റെ മുല്യങ്ങള്‍ക്ക് എതിരായ പ്രവര്‍ത്തനങ്ങളെന്ന് ആരോപണം

തേജ് പ്രതാപിനെ പാര്‍ട്ടിയില്‍നിന്നും വീട്ടില്‍നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്; കുടുംബത്തിന്റെ മുല്യങ്ങള്‍ക്ക് എതിരായ പ്രവര്‍ത്തനങ്ങളെന്ന് ആരോപണം
X

പറ്റ്‌ന: ആര്‍ജെഡിയില്‍ നിന്നും കുടുംബത്തില്‍ നിന്നും മൂത്ത മകന്‍ തേജ് പ്രതാപിനെ പുറത്താക്കി ലാലു പ്രസാദ് യാദവ്. തേജ് പ്രതാപിന്റെ പ്രവൃത്തികളും പൊതുവിടത്തെ ഇടപെടലും ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റവും കുടുംബത്തിന്റെ മൂല്യങ്ങളുമായി ചേര്‍ന്നുപോകുന്നതല്ലെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. ''നിലവിലെ സാഹചര്യത്തില്‍ ഞാന്‍, തേജ് പ്രതാപിനെ പാര്‍ട്ടിയില്‍നിന്നും കുടുംബത്തില്‍നിന്നും ഒഴിവാക്കുകയാണ്. ഇനിമേല്‍ അദ്ദേഹത്തിന് പാര്‍ട്ടിയിലോ കുടുംബത്തിലോ യാതൊരു ചുമതലയും ഉണ്ടായിരിക്കില്ല. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് ആറു കൊല്ലത്തേക്ക് പുറത്താക്കിയിരിക്കുന്നു''- ലാലു വ്യക്തമാക്കി.

അനുഷ്‌ക യാദവ് എന്ന യുവതിയുമായി താന്‍ പ്രണയത്തിലാണെന്ന് 37 വയസ്സുകാരനായ തേജ് പ്രതാപ് കഴിഞ്ഞം ദിവസം ലോകത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി തങ്ങള്‍ക്ക് പരസ്പരം അറിയാമെന്നും പ്രണയത്തിലാണെന്നുമാണ് തേജ് പ്രതാപ് പറഞ്ഞത്. ''വളരെക്കാലമായി ഇതു നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ്, നിങ്ങളുടെ എല്ലാവരുടെയും മുന്നില്‍ ഞാന്‍ ഇത് വെളിപ്പെടുത്തുന്നത്. നിങ്ങള്‍ക്ക് എന്നെ മനസ്സിലാക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.''-തേജ് പ്രതാപ് പറഞ്ഞു.


പോസ്റ്റിനു പിന്നാലെ 2018ല്‍ കൊട്ടിഘോഷിച്ച് നടത്തിയ തേജ് പ്രതാപിന്റെ വിവാഹത്തെപ്പറ്റി ആയിരുന്നു സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകള്‍ ഐശ്വര്യയെയാണ് തേജ് പ്രതാപ് വിവാഹം കഴിച്ചത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍, തന്നെ വീട്ടില്‍നിന്നു പുറത്താക്കിയെന്ന് ആരോപിച്ച് ഐശ്വര്യ വീട് വിട്ടിറങ്ങി. മകളുടെ പോരാട്ടത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രതിജ്ഞയെടുത്ത്, ഐശ്വര്യയുടെ പിതാവ് മുന്‍ മന്ത്രി കൂടിയായ ചന്ദ്രിക റോയ് ആര്‍ജെഡി വിട്ടു.ദമ്പതികളുടെ വിവാഹമോചന ഹര്‍ജി കുടുംബ കോടതിയുടെ പരിഗണനയിലാണ്.

Next Story

RELATED STORIES

Share it