Latest News

പോലിസ് യൂണിഫോമില്‍ രണ്ടു പേരെ തട്ടിക്കൊണ്ടുപോയവര്‍ അറസ്റ്റില്‍; തോക്കും തിരകളും പിടിച്ചു

പോലിസ് യൂണിഫോമില്‍ രണ്ടു പേരെ തട്ടിക്കൊണ്ടുപോയവര്‍ അറസ്റ്റില്‍; തോക്കും തിരകളും പിടിച്ചു
X

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉദിയന്‍കുളങ്ങരയില്‍ കൃഷ്ണഗിരിയില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന് കെട്ടിയിട്ടിരുന്ന രണ്ടുപേരെ പോലിസ് രക്ഷിച്ചു. കേസില്‍ നാലുപേരെ പാറശാല പോലിസ് അറസ്റ്റ് ചെയ്തു. ഉദിയന്‍കുളങ്ങര കരിക്കിന്‍വിള ഗ്രേസ് ഭവനില്‍ സാമുവല്‍ തോമസ്, നെയ്യാറ്റിന്‍കര പുല്ലൂര്‍ക്കോണം മുട്ടയ്ക്കാട് സ്വദേശി ബിനോയ് അഗസ്റ്റിന്‍, നെയ്യാറ്റിന്‍കര കൃഷ്ണ തൃപ്പാദത്തില്‍ അഭിരാം, കമുകിന്‍കോട് ചീനി വിള പുത്തന്‍കരയില്‍ വിഷ്ണു എസ് ഗോപന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ലഹരി കടത്ത് തടയാനുള്ള നീക്കത്തിന്റെ ഭാഗമായി വാഹനപരിശോധന നടത്തുകയായിരുന്ന ഡാന്‍സാഫ് സംഘമാണ് രഹസ്യമായ കുറ്റകൃത്യം കണ്ടെത്തിയത്. സംശയം തോന്നിയ ഒരു ഇരുചക്ര വാഹനം ഉദിയന്‍കുളങ്ങരക്ക് സമീപത്തെ ആള്‍ പാര്‍പ്പില്ലാത്ത വീട്ടിലെത്തിയതായി പോലിസ് കണ്ടെത്തി. തുടര്‍ന്ന് ലഹരിയുണ്ടോയെന്ന് കണ്ടെത്താന്‍ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. പുറത്തുനിന്ന് പൂട്ടിയിട്ട വീടിന് അകത്ത് ഫാന്‍ കറങ്ങുന്നുണ്ടായിരുന്നു. അകത്ത് നിന്ന് കരച്ചില്‍ കേട്ടപ്പോള്‍ പോലിസ് അകത്ത് പ്രവേശിക്കുകയായിരുന്നു. വയോധികരായ രണ്ടുപേരെയാണ് വീടിന് അകത്ത് കെട്ടിയിട്ടിരുന്നത്.

കേരള കര്‍ണാടക- അതിര്‍ത്തി ഗ്രാമമായ കൃഷ്ണഗിരി സ്വദേശികളായ യൂസഫ്, ജാഫര്‍ എന്നിവരാണ് ഇവരെന്ന് പോലിസ് സ്ഥിരീകരിച്ചു. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഒരാളുടെ നിര്‍ദേശപ്രകാരമാണ് ഇവിടെ എത്തിയതെന്ന് ഇരുവരും പോലിസിനോട് പറഞ്ഞു. ഒരു വസ്തുവാങ്ങുന്നതിനാണ് രണ്ടുപേരും ഇവിടെ എത്തിയത്.

എന്നാല്‍, വന്നിറങ്ങിയപ്പോള്‍ കേരള പോലിസ് യൂണിഫോമിലുള്ള സംഘം ഇന്നോവ കാറില്‍ വന്നു പിടികൂടി. കേരളത്തില്‍ കേസുണ്ടെന്നും എസ്പിയുടെ മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുകയാണെന്നും പറഞ്ഞു. യാത്രക്കിടെ ക്രൂരമായി മര്‍ദ്ദിച്ചു. അമ്പതുലക്ഷം രൂപ നല്‍കിയാലേ വിട്ടയക്കൂയെന്നും പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാലുപ്രതികളെ പിടികൂടിയത്. ബെംഗളൂരുവില്‍ യൂബര്‍ ടാക്സി ജീവനക്കാരനാണ് പ്രതിയായ സാമുവല്‍ തോമസ്. രണ്ടുപേരെയും പൂട്ടിയിട്ട വീട്ടില്‍ നിന്ന് വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ്, കേരള പോലിസിന്റെ വ്യാജ ഐഡി കാര്‍ഡുകള്‍, തോക്ക്, തിര, മൊബൈല്‍ ഫോണുകള്‍ എന്നിവ പോലിസ് കണ്ടെടുത്തു. മള്‍ട്ടി ജിമ്മിലെ ട്രെയിനിയാണ് ബിനോയ് അഗസ്റ്റിന്‍. മര്‍ച്ചന്റ് നേവി ജീവനക്കാരനാണ് അഭിരാം. സാമുവല്‍ തോമസിന്റെ വീട്ടില്‍ നിന്നാണ് തട്ടിക്കൊണ്ടു വരാന്‍ ഉപയോഗിച്ച ഇന്നോവ കാറും ഇരുചക്ര വാഹനങ്ങളും പോലിസ് കസ്റ്റഡിയിലെടുത്തത്. കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പ്രധാന പ്രതികള്‍കൂടി പിടിയിലാകാന്‍ ഉണ്ടെന്ന് പോലിസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it