Latest News

ഗസയില്‍ കുട്ടികളുടെ മരണസംഖ്യ ക്രമാതീതമായി ഉയരും; മുന്നറിയിപ്പുമായി യുനിസെഫ്

ഗസയില്‍ കുട്ടികളുടെ മരണസംഖ്യ ക്രമാതീതമായി ഉയരും; മുന്നറിയിപ്പുമായി യുനിസെഫ്
X

ഗസ: 2023 ഒക്ടോബര്‍ മുതല്‍ ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ 50,000ത്തിലധികം കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുഎന്‍ ചില്‍ഡ്രന്‍സ് ഫണ്ട്. ഗസയില്‍ കുട്ടികളുടെ മരണസംഖ്യ ക്രമാതീതമായി ഉയരുമെന്നും ആക്രമണം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യുനിസെഫ് മുന്നറിയിപ്പ് നല്‍കി.


'ഗസയിലെ കുട്ടികള്‍ക്ക് സംരക്ഷണം ആവശ്യമാണ്. അവര്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നും ആവശ്യമാണ്. അവിടെ ഒരു വെടിനിര്‍ത്തല്‍ ആവശ്യമാണ്. എന്നാല്‍ എല്ലാറ്റിനുമുപരി, ഇത് എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ ഒരു കൂട്ടായ നടപടി ആവശ്യമാണ്,' യുണിസെഫിന്റെ മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ എഡ്വാര്‍ഡ് ബീഗ്‌ബെഡര്‍ പറഞ്ഞു.


മാര്‍ച്ച് 18 ന് ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം പുനരാരംഭിച്ചതിനുശേഷം കുറഞ്ഞത് 1,309 കുട്ടികള്‍ കൊല്ലപ്പെടുകയും 3,738 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'ഇനി എത്ര പെണ്‍കുട്ടികളും ആണ്‍കുട്ടികളും മരിക്കേണ്ടിവരും? അന്താരാഷ്ട്ര സമൂഹം പൂര്‍ണ്ണമായും മുന്നോട്ടുവന്ന്, അതിന്റെ സ്വാധീനം ഉപയോഗിച്ച്, കുട്ടികള്‍ക്കെതിരേയുള്ള ഈ ക്രൂരമായ കൊലപാതകം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമായി ധീരവും നിര്‍ണായകവുമായ നടപടി സ്വീകരിക്കണം' അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച, ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയിലെ ഫിസിഷ്യനായ ഫലസ്തീന്‍ ഡോക്ടര്‍ അലാ അല്‍-നജ്ജാറിന് അവരുടെ 10 കുട്ടികളില്‍ ഒമ്പത് പേരെയാണ് നഷ്ടപ്പെട്ടത്. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പരിക്കേറ്റ അവരുടെ ഭര്‍ത്താവ് ഗുരുതരാവസ്ഥയിലാണ്.


തിങ്കളാഴ്ച, ഗസ സിറ്റിയിലെ ഒരു സ്‌കൂള്‍ ഷെല്‍ട്ടറിലേക്ക് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 18 കുട്ടികള്‍ ഉള്‍പ്പെടെ 31 പേര്‍ പൊള്ളലേറ്റു മരിച്ചു.

'കുട്ടികള്‍ക്കെതിരായ ഗുരുതരമായ നിയമലംഘനങ്ങള്‍, സഹായ ഉപരോധം, പട്ടിണി, നിരന്തരമായ നിര്‍ബന്ധിത കുടിയിറക്കം, ആശുപത്രികള്‍, ജലസംവിധാനങ്ങള്‍, സ്‌കൂളുകള്‍, വീടുകള്‍ എന്നിവയുടെ നാശം തുടങ്ങിയവ മൂലം, ഗസയിലെ കുട്ടികള്‍ ഇപ്പോള്‍ സങ്കല്‍പ്പിക്കാനാവാത്ത ഭീകരതകളിലൂടെയാണ് കടന്നു പോകുന്നതെന്നും ബീഗ്‌ബെഡര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it