Latest News

സംഭലില്‍ സയ്യിദ് സലാര്‍ മസൂദ് ഘാസി അനുസ്മരണ മേളക്ക് അനുമതി നിഷേധിച്ചു; ഹിന്ദുത്വരുടെ എതിര്‍പ്പ് പരിഗണിച്ചാണ് പോലിസ് നടപടി

സംഭലില്‍ സയ്യിദ് സലാര്‍ മസൂദ് ഘാസി അനുസ്മരണ മേളക്ക് അനുമതി നിഷേധിച്ചു; ഹിന്ദുത്വരുടെ എതിര്‍പ്പ് പരിഗണിച്ചാണ് പോലിസ് നടപടി
X

സംഭല്‍: ഉത്തര്‍പ്രദേശില്‍ നൂറ്റാണ്ടുകളായി നടന്നുകൊണ്ടിരുന്ന സയ്യിദ് സലാര്‍ മസൂദ് ഘാസി അനുസ്മരണ മേളക്ക് അനുമതി നിഷേധിച്ചു. ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. ഗസ്‌നവി സാമ്രാജ്യത്തിലെ സുല്‍ത്താനായിരുന്ന ഗസ്‌നിയിലെ മഹ്മൂദ് എന്ന മഹ്മൂദ് ഗസ്‌നിയുടെ അനന്തരവനും പണ്ഡിത-പോരാളിയെന്ന് അറിയപ്പെട്ടയാളുമായ സയ്യിദ് സലാര്‍ മസൂദ് ഘാസിയെ (ക്രി.ശേ 1014-1034) അനുസ്മരിക്കാന്‍ സംഭലിലെ ചിലപ്രദേശങ്ങളില്‍ നടന്നുന്ന മേളക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. സയ്യിദ് സലാര്‍ മസൂദ് ഘാസി ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് പരാതിയെന്നും അത്തരമൊരാളെ അനുസ്മരിക്കുന്നത് 'രാജ്യദ്രോഹപരമാണെന്നും' സംഭല്‍ എഎസ്പി ശിരീഷ് ചന്ദ്ര പറഞ്ഞു. 'അനാചാരമായ' ഈ അനുസ്മരണം ആരെങ്കിലും നടത്തിയാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രദേശത്ത് പോലിസ് ഫ്ളാഗ് മാര്‍ച്ചും നടത്തി.

നൂറ്റാണ്ടുകളായി നടന്നുവരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ചത് ദുഖകരമാണെന്നും കോടതിയെ സമീപിക്കുമെന്നും മേള സംഘാടക സമിതി ചെയര്‍മാന്‍ ചൗധരി ഷാഹിദ് അലി പറഞ്ഞു.

ഇന്നത്തെ മഹാരാഷ്ട്രയിലെ ജല്‍ഗാവോനിലെ മുസ്‌ലിംകളെ ഭരണാധികാരികള്‍ ദ്രോഹിച്ചതിനെ തുടര്‍ന്ന് അവരുടെ ആവശ്യപ്രകാരം ക്രി.ശേ 1011ല്‍ മഹ്മൂദ് ഗസ്‌നി ജനറലായ സലാര്‍ ഷാഹുവിനെ പ്രദേശത്തേക്ക് അയച്ചു. പ്രദേശത്തെ രാജാക്കന്‍മാരെ സലാര്‍ ഷാഹു പരാജയപ്പെടുത്തി. ഈ വിജയത്തെ തുടര്‍ന്ന് മഹ്മൂദ് ഗസ്‌നി തന്റെ സഹോദരിയെ സലാര്‍ ഷാഹുവിന് വിവാഹം ചെയ്തു നല്‍കി. ഈ ബന്ധത്തിലാണ് 1014 ഫെബ്രുവരി 10ന് സയ്യിദ് സലാര്‍ മസൂദ് ഘാസി ജനിച്ചത്.

അമ്മാവന്റെ കൂടെ യുദ്ധങ്ങളില്‍ പങ്കെടുത്ത സയ്യിദ് സലാര്‍ മസൂദ് ഘാസി കുട്ടിക്കാലത്ത് തന്നെ സൈനികമേഖലയില്‍ കഴിവ് തെളിയിച്ചു. മതപരമായ അറിവിന് പുറമെ സൈനികപരമായ കാര്യങ്ങളിലും അറിവുള്ളതിനാല്‍ പണ്ഡിത-പോരാളിയെന്നാണ് അറിയപ്പെട്ടത്. പതിനാറാം വയസില്‍ തന്നെ സിന്ധു നദി മറികടന്ന് ഡല്‍ഹിക്ക് സമീപം എത്തി. ഡല്‍ഹി കീഴടക്കിയ ശേഷം ആറുമാസം അവിടെ കഴിഞ്ഞു. പിന്നീട് മീറത്തിലെ ജന്മിരാജാക്കന്‍മാരെ പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല്‍, 1034 ജൂണ്‍ 15ന് സുഹല്‍ദേവ് എന്നയാളുടെ സൈന്യവുമായി നടന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടു. സുഹല്‍ദേവിനെ സയ്യിദ് സലാര്‍ മസൂദ് ഘാസിയുടെ കമാന്‍ഡറും കൊലപ്പെടുത്തി.

ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചിയിലാണ് സയ്യിദ് സലാര്‍ മസൂദ് ഘാസിയുടെ ദര്‍ഗയുള്ളത്. ഡല്‍ഹി സുല്‍ത്താനായിരുന്ന ഫിറോസ് ഷാ തുഗ്‌ളക്കാണ് (ക്രി.ശേ 1309-1388) ഈ ദര്‍ഗ നിര്‍മിച്ചത്. ഇവിടെ പ്രാര്‍ത്ഥിക്കുന്നവരുടെ ചര്‍മരോഗങ്ങള്‍ മാറുമെന്നാണ് വിശ്വാസം.

Next Story

RELATED STORIES

Share it