- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉത്തരാഖണ്ഡിലെ മദ്‌റസാ വിരുദ്ധ നടപടികളുടെ ഉളളടക്കം

വഖ്ഫ് നിയമഭേദഗതി നിയമം പ്രാബല്യത്തില്‍ വന്ന ശേഷം, ''നിയമവിരുദ്ധ'' മദ്‌റസകള്‍ക്കെതിരേ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി വാര്‍ത്തകള്‍ വന്നു. സംസ്ഥാനത്ത് 173 നിയമവിരുദ്ധ മദ്‌റസകള്‍ പൂട്ടിയെന്നും അത് വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമി അവകാശപ്പെടുകയുമുണ്ടായി. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു ശേഷം ബന്‍ഫൂല്‍പുരയില്‍ 13 മദ്‌റസകള്‍ പൂട്ടി സീല്‍ ചെയ്തു. നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പല മദ്‌റസകളും സര്‍ക്കാരിന്റെ കാവി ലെന്‍സിന് കീഴിലാണ്. 'അനധികൃത' മദ്‌റസകള്‍ക്കെതിരേ നടപടി സ്വീകരിക്കുകയാണെന്ന് ബിജെപി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും
മദ്‌റസ നടത്തിപ്പുകാര്‍ക്കും മുസ്‌ലിം സംഘടനകള്‍ക്കും നിരവധി കാര്യങ്ങള്‍ പറയാനുണ്ട്. സര്‍ക്കാരിന്റെ ഭൂമി കൈയേറിയെന്ന് ആരോപിച്ച് 560 ദര്‍ഗകള്‍ സര്‍ക്കാര്‍ പൊളിച്ചുനീക്കിയിട്ടുണ്ട് എന്ന പശ്ചാത്തലത്തില്‍ കൂടി വേണം ഈ വിഷയത്തെ സമീപിക്കാന്‍.
മദ്‌റസകളെ കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരം ഉന്നതതല സമിതി രൂപീകരിച്ചതായി 2024 ഡിസംബര്‍ 23ന് ഹിന്ദുസ്ഥാന്‍ ദൈനിക സമാചാര്‍ എന്ന പത്രത്തില്‍ വന്ന റിപോര്‍ട്ട് പറയുന്നുണ്ട്. പത്ത് ദിവസത്തിനകം റിപോര്‍ട്ട് നല്‍കാനായിരുന്നു സമിതിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്.

ചിത്രം: സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ്
മദ്‌റസകളെ ലക്ഷ്യമാക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു എന്നു വ്യക്തമാക്കുന്നതാണ് ഈ ഉത്തരവ്. മതിയായ രേഖകള്‍ ഉള്ള മദ്‌റസകള്‍ പോലും ഈ ഉത്തരവിലൂടെ ലക്ഷ്യമാക്കപ്പെട്ടു. ഇത് ഉത്തരാഖണ്ഡിലെ ഹിന്ദുത്വരുടെ മദ്‌റസാ വിരുദ്ധ പ്രചാരണങ്ങളെ സഹായിക്കുകയും ചെയ്തു. ഇത്തരം പ്രചാരണങ്ങള്‍ വ്യാപിക്കുന്നതില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമിക്ക് വലിയ പങ്കുണ്ട്. 'ലവ് ജിഹാദ്, ഭൂമി ജിഹാദ്, തുപ്പല്‍ ജിഹാദ്' തുടങ്ങിയ ഹിന്ദുത്വ വാക്കുകളുടെ പ്രചാരകനായ ധമി ഒരുകാലത്തും മദ്‌റസകളെ ഒഴിവാക്കിയിട്ടില്ല.
മദ്‌റസ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുന്ന ഒരു വീഡിയോ അടുത്തിടെ ധമി എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.
अवैध मदरसों में बच्चों का भविष्य ख़राब नहीं होने देंगे। pic.twitter.com/5mZ4gqviBI
— Pushkar Singh Dhami (@pushkardhami) March 29, 2025
''രജിസ്‌ട്രേഷന്‍ ഇല്ലാത്ത മദ്‌റസകളുണ്ട്, മദ്‌റസകള്‍ നടത്തുകയാണെന്നാണ് അവര്‍ പറയുന്നത്, പക്ഷേ, മറ്റെന്തോ ആണ് അവര്‍ നടത്തുന്നത്. ആ മദ്‌റസകളില്‍ കുട്ടികള്‍ പഠിക്കാനല്ല പോവുന്നത്, അവര്‍ രോഹിങ്ഗ്യകളോ ക്രിമിനലുകളോ ആണെന്ന് റിപോര്‍ട്ടുകളുണ്ട്.''
'അറിയിച്ചിട്ടില്ല, നോട്ടിസ് നല്‍കിയിട്ടില്ല'
സര്‍ക്കാര്‍ അടുത്തിടെ പൂട്ടിയ മദ്‌റസകളില്‍ ഒന്നാണ് ഹല്‍ദ്വാനിയിലെ മദ്‌റസ ഇഹ്‌യാഉല്‍ ഉലൂം. വഖ്ഫ് ബോര്‍ഡില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ രജിസ്റ്റര്‍ ചെയ്ത മദ്‌റസയാണ് ഇതെന്നും എന്തിനാണ് പരിശോധന നടത്തുന്നതെന്നും സീല്‍ ചെയ്യുന്നതെന്നും മദ്‌റസ നടത്തിപ്പുകാരനായ ശുഐബ് അഹ്‌മദ് ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നു. മദ്‌റസയെ സംബന്ധിച്ച രേഖകള്‍ എല്ലാം ഉണ്ടെന്നും ശുഐബ് അഹ്‌മദ് അവരെ അറിയിച്ചു.

'' മദ്‌റസകള്‍ സീല്‍ ചെയ്യുന്നത് പൂര്‍ണമായും നിയമവിരുദ്ധമാണ്. അങ്ങനെ ചെയ്യാന്‍ അവര്‍ക്ക് നിയമപരമായ കാരണങ്ങളൊന്നുമില്ല. ഞങ്ങളെ വിവരം അറിയിക്കുകയോ നോട്ടിസ് നല്‍കുകയോ ചെയ്തില്ല. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശിന്റെ ഭാഗമായിരുന്ന കാലത്ത് തന്നെ വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മദ്‌റസകളെയാണ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.''-ശുഐബ് അഹ്‌മദ് പറഞ്ഞു.
2011ല്‍ മദ്‌റസ ബോര്‍ഡ് രൂപീകരിച്ചപ്പോള്‍ സര്‍ക്കാര്‍ തങ്ങളെ ചര്‍ച്ചയ്ക്ക് വിളിക്കുകയോ കൗണ്‍സലിങിന് ക്ഷണിക്കുകയോ ബോര്‍ഡില്‍ ചേരാന്‍ ആവശ്യപ്പെടുകയോ ചെയ്തില്ലെന്ന് ശുഐബ് അഹ്‌മദ് പറയുന്നു. എന്നിട്ടും നിയമവിരുദ്ധ മദ്‌റസകള്‍ അടച്ചുപൂട്ടിയതായി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്.
''ഓരോ മദ്‌റസയ്ക്കും 20-30 ലക്ഷം രൂപ വീതം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ കാര്യം സര്‍ക്കാര്‍ പരസ്യമായി പറയുന്നില്ല. സര്‍ക്കാരില്‍ നിന്ന് ഈ പണം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. മദ്‌റസകള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് അവര്‍ പരസ്യമായി പറയുന്നില്ല. എന്നിട്ടും നിയമവിരുദ്ധമായവ സീല്‍ ചെയ്തുവെന്ന് പ്രചരിപ്പിക്കുന്നത് എന്തുകൊണ്ടാണ് ? പണ വാഗ്ദാനം സ്വീകരിക്കാത്ത മദ്‌റസകളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയാണെന്ന് അവര്‍ തുറന്നുപറയണം.''- ശുഐബ് അഹ്‌മദ് ആവശ്യപ്പെട്ടു.
കുട്ടികളെ ബാധിക്കുമോ?
മദ്‌റസകള്‍ അടച്ചുപൂട്ടുന്നത് മതപഠനത്തിന് അവയെ ആശ്രയിക്കുന്ന കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന കാര്യം പിന്നീടേ അറിയാനാവൂ. ഭൂരിഭാഗം മദ്‌റസകളും സ്‌കൂള്‍ പഠനം കഴിഞ്ഞ സമയങ്ങളില്‍ കുട്ടികളെ ഖുര്‍ആനും നമസ്‌കാരവുമെല്ലാം പഠിപ്പിക്കുന്നു. ചില മദ്‌റസകള്‍ ഗണിതവും ഇംഗ്ലീഷും കൂടി പഠിപ്പിക്കുന്നുണ്ട്.

ഏകദേശം 80,100 കുട്ടികള്‍ ഈ മദ്‌റസകളില്‍ പഠിക്കുന്നുണ്ടെന്നാണ് ശുഐബ് അഹ്‌മദ് പറയുന്നത്. ''സ്‌കൂള്‍ കഴിഞ്ഞ് അര മണിക്കൂറോ 45 മിനുട്ടോ കുട്ടികള്‍ മദ്‌റസയില്‍ വരും. നമസ്‌കരിക്കാന്‍ അറിയാത്ത കുട്ടികളെ ഞങ്ങള്‍ നമസ്‌കരിക്കാന്‍ പഠിപ്പിക്കും. അവരെ മതപാഠങ്ങളും പഠിപ്പിക്കും. ഒഴിവുള്ളപ്പോളെല്ലാം അവര്‍ക്ക് മദ്‌റസകളില്‍ വരാം. അവര്‍ വരുന്നു, പഠിക്കുന്നു, പോവുന്നു. ഞങ്ങള്‍ ആര്‍ക്കും ബിരുദമോ സര്‍ട്ടിഫിക്കറ്റോ മാര്‍ക്ക് ഷീറ്റോ നല്‍കുന്നില്ല. സ്വന്തം സംസ്‌കാരം അറിയാനും മുതിര്‍ന്നവരെ ബഹുമാനിക്കാനുമുള്ള മതപഠനം മാത്രമാണ് ഞങ്ങള്‍ നല്‍കുന്നത്''. മദ്‌റസകള്‍ സൊസൈറ്റി നിയമപ്രകാരവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ ഭരണഘടനയുടെ 25ാം അനുഛേദം ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങളെ കുറിച്ചാണ് നൈനിത്താളിലെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് മുഖീമിന് പറയാനുള്ളത്.
''രാജ്യം ഭരണഘടന അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്, അത് നമ്മുടെ ഇഷ്ടങ്ങള്‍ക്കും മോഹങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നില്ല.. ഭരണഘടനാപരമായ അവകാശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതും ന്യൂനപക്ഷങ്ങള്‍ അത് ഉപയോഗിക്കുന്നതുമാണ് ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സൗന്ദര്യം. മതം പ്രാക്ടീസ് ചെയ്യാനും അതിനായി മതസ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്താനുമുള്ള അവകാശം ഭരണഘടനാപരമായ അവകാശങ്ങളില്‍ ഒന്നാണ്.''

മുഹമ്മദ് മുഖീം
മദ്‌റസകള്‍ക്കെതിരായ സര്‍ക്കാര്‍ നടപടി പരമ്പരാഗത മതപഠനത്തിലേക്കുള്ള കുട്ടികളുടെ പ്രവേശനത്തെ തടസപ്പെടുത്തുമെന്ന് മുഹമ്മദ് മുഖീം ചൂണ്ടിക്കാട്ടി.
''അവരില്‍ അധികവും സ്‌കൂളില്‍ പോവുന്ന കുട്ടികളാണ്. ഒഴിവുള്ളപ്പോള്‍ മതം പഠിക്കാന്‍ അവര്‍ തൊട്ടടുത്തുള്ള മദ്‌റസയിലോ പള്ളിയിലോ പോവും. വുദു എടുക്കാനും നമസ്‌കരിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനും അവരെ പഠിപ്പിക്കും. ഈ പഠനം സ്‌കൂളില്‍ പോവുന്നതിനെ തടസപ്പെടുത്തുന്നില്ല. ഈ മദ്‌റസകളാണ് സര്‍ക്കാര്‍ അടച്ചുപൂട്ടുന്നത്. ഇത്തരം മത-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരായ നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്.''
എന്നാല്‍, സംസ്ഥാനസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫിസര്‍ വിശ്വനാഥ് ഗൗതം പ്രസ്താവനയില്‍ പറഞ്ഞു. '' കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാന്‍ അവരെ നൈനിത്താളിലെ രജിസ്റ്റര്‍ ചെയ്ത മദ്‌റസകളിലേക്ക് മാറ്റാന്‍ തീരുമാനമെടുത്തിട്ടുണ്ട്.''- വിശ്വനാഥ് ഗൗതം പറഞ്ഞു.
പതിനഞ്ച് ദിവസത്തിനുള്ളില്‍ 52 മദ്‌റസകള്‍ പൂട്ടിയെന്നാണ് കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ ഓഫിസ് പ്രഖ്യാപിച്ചത്. വികാസ് നഗര്‍, ഡെറാഡൂണ്‍, ഖാതിമ എന്നീ പ്രദേശങ്ങളിലെ മദ്‌റസകളാണ് പൂട്ടിയത്.
മദ്‌റസകള്‍ക്കെതിരേ ക്രൂരമായ നടപടികള്‍ പുരോഗമിക്കുമ്പോഴും അന്വേഷണത്തെ കുറിച്ചോ സീല്‍ ചെയ്യലിനെ കുറിച്ചോ തങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്നാണ് സംസ്ഥാന മദ്‌റസ ബോര്‍ഡ് പറയുന്നത്. അഭിഭാഷകനും ആക്ടിവിസ്റ്റുമായ നദീമുദ്ദീന്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് മദ്‌റസാ ബോര്‍ഡ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടി
മദ്‌റസകള്‍ക്ക് കുറവുകളുണ്ടെങ്കില്‍ അത് ശരിയാക്കാന്‍ സമയം നല്‍കണമെന്ന വ്യവസ്ഥ സര്‍ക്കാരിന്റെ തന്നെ ചട്ടങ്ങളിലുണ്ടെങ്കിലും അത് എവിടെയും പാലിക്കപ്പെട്ടില്ല. ''മദ്‌റസ നിയമവിരുദ്ധമാണെങ്കില്‍ പിന്നെ അതൊന്നും നോക്കേണ്ടതില്ല. സീല്‍ ചെയ്ത് അവസാനിപ്പിക്കും.'' -അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വിവേക് റായ് പറയുന്നത്.

വ്യവസ്ഥ
''നിയമവിരുദ്ധ മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെല്ലാം ഇന്നലെ മുതല്‍ അന്വേഷണം നടക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യാത്തതും നിയമവിരുദ്ധവുമായ 18 മദ്രസകളില്‍ എസ്ഡിഎം, സര്‍ക്കിള്‍ ഓഫിസര്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘം പരിശോധന നടത്തുകയാണ്. നൈനിത്താള്‍ ജില്ലയില്‍ 21 മദ്‌റസകള്‍ക്കെതിരേ ഇതുവരെ നടപടി സ്വീകരിച്ചിട്ടുണ്ട്.''-അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വിവേക് റായ് പറഞ്ഞു. ഇവ കൂടാതെ, ജില്ലയിലെ കലദുങ്കി പ്രദേശത്ത് 'നിയമവിരുദ്ധമായി' പ്രവര്‍ത്തിച്ചിരുന്ന മൂന്ന് മദ്‌റസകള്‍ സീല്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തായാലും മദ്‌റസകളില്‍ അന്വേഷണം തുടരുകയാണ്. നിലവിലുള്ള 452 മദ്‌റസകളില്‍ 173 എണ്ണവും പൂട്ടി സീല്‍ ചെയ്തു. ബാക്കിയുള്ളവ പൂട്ടിക്കാന്‍ ഇരിക്കുകയാണ്. എന്നാല്‍, വഖ്ഫ് ബോര്‍ഡിന് കീഴിലുള്ള മദ്‌റസകളില്‍ ഹിന്ദു ദൈവങ്ങളായ ശ്രീകൃഷ്ണന്റെയും ശ്രീരാമന്റെയും കഥകള്‍ പഠിപ്പിക്കുന്നു. സര്‍ക്കാരില്‍ നിന്ന് ധനസഹായം വാങ്ങുന്ന മദ്‌റസകളും ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കേണ്ടി വരും.
മദ്റസകളുടെ പാഠ്യപദ്ധതിയിലും നിയന്ത്രണാധികാരത്തിലും കൈകടത്താനുള്ള ബിജെപി സർക്കാരിൻ്റെ നീക്കമാണ് സാമ്പത്തിക സഹായ വാഗ്ദാനത്തിനു പിന്നിലുള്ളത്. മതപഠനത്തിനാണ് മദ്റസകൾ ഊന്നൽ നൽകുന്നത്. അതുകൊണ്ടുതന്നെ ഇത്തരം നിയന്ത്രണങ്ങളിലൂടെ തങ്ങളുടെ മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇത്തരം നീക്കങ്ങളെന്ന ആശങ്കയും മദ്റസ മാനേജ്മെൻ്റുകൾക്ക് ഉണ്ടാവാം.
RELATED STORIES
ഉറുഗ്വായ് മുന്‍ പ്രസിഡന്റ് ഹൊസേ മൊഹീക അന്തരിച്ചു; 'ലോകത്തെ ഏറ്റവും...
14 May 2025 6:27 PM GMT''സിറിയ ഇസ്രായേലിനെ അംഗീകരിക്കണം'': അല്‍ ഷറയോട് ട്രംപ്
14 May 2025 4:43 PM GMTതുര്‍ക്കിയിലെ ഇനോനു സര്‍വകലാശാലയുമായുള്ള ധാരണാ പത്രം ജെഎന്‍യു...
14 May 2025 4:02 PM GMTഗസയിലെ യൂറോപ്യന്‍ ആശുപത്രിയില്‍ ബോംബിട്ട് ഇസ്രായോല്‍; 28 മരണം( വിഡിയോ)
14 May 2025 10:58 AM GMTഗള്‍ഫ്-യുഎസ് ഉച്ചകോടി; ഫലസ്തീന് പ്രശ്നത്തിന് പരിഹാരം കണ്ടെത്തണം;...
14 May 2025 10:43 AM GMTമുഹറഖ് മലയാളി സമാജം മെമ്പര്‍ഷിപ് കാംപയിന് തുടക്കമായി
14 May 2025 2:33 AM GMT