Big stories

ലിബിയ:തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നവംബറില്‍ തുടങ്ങും

നവംബര്‍ പകുതിയോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തലവന്‍ ഇമാദ് അല്‍ സയ പറഞ്ഞു

ലിബിയ:തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നവംബറില്‍ തുടങ്ങും
X

ട്രിപ്പോളി: ലിബിയയില്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നവംബറില്‍ തുടങ്ങാനൊരുങ്ങി സര്‍ക്കാര്‍. വോട്ടെടുപ്പ് ഭരണഘടനാ വിധേയമാണോ എന്ന തര്‍ക്കം തുടരുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനാര്‍ഥികളെ രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങുന്നത്. ലിബിയയിലെ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ അടുത്ത മാസം ആരംഭിക്കുമെന്ന് മുതിര്‍ന്ന ദേശീയ തതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചു. ഡിസംബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് രാജ്യത്തെ ജനാധിപത്യ പ്രക്രിയയില്‍ ഒരു നാഴികക്കല്ലായിരിക്കുമെന്ന് തിരഞ്ഞടുപ്പ് കമ്മീഷന്‍ പറഞ്ഞു.സാങ്കേതികവും മറ്റുമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായ ശേഷം നവംബര്‍ പകുതിയോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തലവന്‍ ഇമാദ് അല്‍ സയ പറഞ്ഞു.പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഡിസംബര്‍ 24ന് നടക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം രണ്ടാം ഘട്ടവും നടക്കുമെന്ന് അല്‍സയ പറഞ്ഞു.പരക്കെ അംഗീകരിക്കപ്പെട്ട ഒരു പുതിയ രാഷ്ട്രീയ നേതൃത്വത്തെ സൃഷ്ടിച്ചുകൊണ്ട് ഒരു ദശാബ്ദക്കാലം രാജ്യത്ത് നീണ്ടുന്നിന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനാണ്തിരഞ്ഞെടുപ്പ് നടത്തുന്നത്. ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള സമാധാന പ്രക്രിയയിലെ പ്രധാന ചുവടുവയ്പ്പാണ് വോട്ടെടുപ്പ്.


ഒക്ടോബര്‍ 21 ന് ട്രിപ്പോളിയില്‍ നടന്ന ലിബിയന്‍ സ,മാധാന സമ്മേളനത്തില്‍ ഒരു ദേശീയ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ലിബിയന്‍ പ്രധാനമന്ത്രിയും വിദേശ നേതാക്കളും അംഗീകാരം നല്‍കിയിരുന്നു.പ്രത്യേകമായ ഭരണഘടനാ ചട്ടക്കൂട് ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ലാത്തതാണ് രാജ്യം നേരിടുന്ന വലിയവെല്ലുവിളി.'ആര്‍ക്കാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയുക, ഒരു പ്രസിഡന്റിന് ഏത്് തരത്തിലുള്ള അധികാരങ്ങളാണ് ഉള്ളത്' ഇത്തരം ശ്രദ്ധേയമായ ചോദ്യങ്ങള്‍ ബാക്കിയാവുന്നുണ്ടെന്ന് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.2015 ല്‍ ഒപ്പിട്ട ലിബിയന്‍ രാഷ്ട്രീയ ഉടമ്പടി അനുസരിച്ച് ട്രിപ്പോളി ആസ്ഥാനമായുള്ള ഉന്നത കൗണ്‍സില്‍ ഓഫ് സ്‌റ്റേറ്റും കിഴക്കന്‍ ലിബിയയിലെ ടോബ്രൂക്കിലെ പ്രതിനിധി സഭയും തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രത്യേക ചട്ടക്കൂട് അംഗീകരിക്കേണ്ടതായുണ്ട്.ട്രിപ്പോളിയില്‍, കിഴക്കന്‍ ലിബിയയിലെ ശക്തനായ മിലിട്ടറി കമാന്‍ഡര്‍ ഖലീഫ ഹഫ്താറിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്ന വ്യവസ്ഥകള്‍ക്ക് അനുകൂലമായി നിയമസഭാംഗങ്ങള്‍ വോട്ട് ചെയ്തു. എന്നാല്‍ ടോബ്രൂക്കില്‍, ഹഫ്താറിനെ മല്‍സരിക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ക്ക് അനുകൂലമായും വോട്ട് ലഭിച്ചിട്ടുണ്ട്.


2014 ല്‍ രാജ്യം രണ്ടു മേഖലകളായി പിരിഞ്ഞ ശേഷം കിഴക്കന്‍ മേഖലയിലെ ലിബിയന്‍ നാഷണല്‍ ആര്‍മിയുടെ (എല്‍എന്‍എ) തലവനാണ് ഹഫ്താര്‍, സെപ്റ്റംബറില്‍ മൂന്ന് മാസത്തേക്ക് തന്റെ സൈനിക പദവിയില്‍ നിന്ന് അദ്ദേഹം രാജിവെച്ചുകൊണ്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ തയ്യാറായിരുന്നു. ട്രിപ്പോളി പിടിച്ചടക്കാന്‍ അദ്ദേഹം 14 മാസം നീണ്ട് നിന്ന ആക്രമണം നടത്തിയെങ്കിലും സാധിച്ചില്ല. മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ മകനും ഒരിക്കല്‍ ലിബിയയിലെ രണ്ടാമത്തെ ശക്തനനായ വ്യക്തിയുമായിരുന്ന സൈഫുല്‍ ഇസ്ലാം ഗദ്ദാഫിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചനയുണ്ട്.

Next Story

RELATED STORIES

Share it