Big stories

രാഷ്ട്രീയ വേട്ടയാടലിന്റെ 156 ദിവസം, ഒടുവില്‍ വിചാരണക്കുപോലും യോഗ്യതയില്ലാത്ത കേസെന്ന് കോടതി

രാഷ്ട്രീയ വേട്ടയാടലിന്റെ 156 ദിവസം, ഒടുവില്‍ വിചാരണക്കുപോലും യോഗ്യതയില്ലാത്ത കേസെന്ന് കോടതി
X


ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതികേസില്‍ റോസ് അവന്യൂ കോടതിയുടെ വിധി വന്നപ്പോള്‍ പൊട്ടികരഞ്ഞാണ് അരവിന്ദ് കെജ്രിവാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. രാഷ്ട്രീയമായി വേട്ടയാടപ്പെട്ട 156 ദിവസങ്ങളുടെയും അതിനുമുമ്പുമുള്ള ചരിത്രത്തിന്റെയും വിങ്ങല്‍ നിറഞ്ഞ പ്രതികരണമായിരുന്നു അദ്ദേഹത്തിന്റേത്. സത്യം ജയിച്ചെന്നും അദ്ദേഹം പറഞ്ഞു.

അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, തെലങ്കാന ജാഗ്രതി പ്രസിഡന്റ് കെ കവിത എന്നിവരുള്‍പ്പെടെ 23 പ്രതികളെയാണ് ഡല്‍ഹി കോടതി ഇന്ന് വെറുതെ വിട്ടത്. എക്‌സൈസ് നയത്തില്‍ യാതൊരു വിധത്തിലുള്ള ഗൂഢാലോചനയോ ക്രിമിനല്‍ ഉദ്ദേശ്യമോ ഉണ്ടായിരുന്നില്ലെന്ന് കോടതി വിധിച്ചു.

വെറും അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഗൂഢാലോചനയുടെ ഒരു വിവരണം നിര്‍മ്മിക്കാന്‍ സിബിഐ ശ്രമിച്ചതിനാല്‍ പ്രോസിക്യൂഷന്‍ കേസ് ജുഡീഷ്യല്‍ പരിശോധനയെ അതിജീവിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അതിനാല്‍, 23 പ്രതികളില്‍ ഒരാള്‍ക്കെതിരെയും പ്രഥമദൃഷ്ട്യാ ഒരു കേസും നിലനില്‍ക്കില്ലെന്ന നിഗമനത്തില്‍ കോടതിയെത്തി

അന്വേഷണത്തില്‍ സംഭവിച്ച വീഴ്ചയില്‍ കോടതി സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചു. 2000 കോടി രൂപയുടെ അഴിമതി ആരോപണത്തിന് തെളിവില്ലെന്ന് കോടതി വിധിച്ചു. മദ്യനയം രൂപീകരിച്ചതില്‍ വിശാലമായ ഗൂഢാലോചന എന്ന സിദ്ധാന്തം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. കുറ്റപത്രത്തിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികള്‍ നല്‍കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണക്കു പോലും യോഗ്യതയില്ലാത്ത കുറ്റപത്രവുമായാണ് സിബിഐ വന്നിരിക്കുന്നതെന്ന അതിരൂക്ഷ വിമര്‍ശനവും കോടതി ഉന്നയിച്ചു.


കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ടവര്‍

1) കുല്‍ദീപ് സിങ്

2) നരേന്ദര്‍ സിങ്

3) വിജയ് നായര്‍

4) അഭിഷേക് ബോയിന്‍പള്ളി

5) അരുണ്‍ രാമചന്ദ്ര പിള്ള

6) മൂത്ത ഗൗതം

7) സമീര്‍ മഹേന്ദ്രു

8) മനീഷ് സിസോദിയ

9) അമന്‍ദീപ് സിങ് ധാല്‍

10) അര്‍ജുന്‍ പാണ്ഡെ

11) ബുച്ചിബാബു ഗൊരാന്റ്‌ല

12) രാജേഷ് ജോഷി

13) ദാമോദര്‍ പ്രസാദ് ശര്‍മ്മ

14) പ്രിന്‍സ് കുമാര്‍

15) അരവിന്ദ് കുമാര്‍ സിങ്

16) ചന്‍പ്രീത് സിങ് റായത്

17) കവിത കല്‍വകുന്തല്‍ @ കെ.കവിത

18) അരവിന്ദ് കെജ്രിവാള്‍

19) ദുര്‍ഗേഷ് പഥക്

20) അമിത് അറോറ

21) വിനോദ് ചൗഹാന്‍

22) ആശിഷ് ചന്ദ് മാത്തൂര്‍

23) ശരത് ചന്ദ്ര റെഡ്ഡി


സ്വകാര്യ സ്ഥാപനങ്ങളെയും എന്റര്‍പ്രൈസ് കമ്പനികളെയും ചില്ലറ മദ്യ മേഖലകളിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ് 2022 ലെ ഡല്‍ഹി മദ്യനയം. 2024 മാര്‍ച്ച് 21 നാണ് അഴിമതി ആരോപിച്ച് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെ തുടര്‍ന്നായിരുന്നു നീക്കം.

2021-22 ലെ ഡല്‍ഹി എക്‌സൈസ് നയത്തില്‍ ഡല്‍ഹിയിലെ മദ്യവ്യാപാരത്തിന്റെ കുത്തകവല്‍ക്കരണത്തിനും കാര്‍ട്ടലൈസേഷനും സാധ്യമാക്കുന്നതിനായി കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് 2022 ല്‍ സിബിഐ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്തതോടെയാണ് ഡല്‍ഹി മദ്യനയം അഴിമതി കേസായി മാറുന്നത്.

2022 ജൂലൈ 20 ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന നല്‍കിയ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഈ വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) കേസ് രജിസ്റ്റര്‍ ചെയ്തു.

പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിനുള്ള ഒരു പരമ്പരയായിരുന്നു അവിടന്നങ്ങോട്ട്. നയരൂപീകരണ ഘട്ടത്തില്‍ സിസോദിയ, കെജ്രിവാള്‍ തുടങ്ങിയ എഎപി നേതാക്കളും മറ്റ് തിരിച്ചറിയപ്പെടാത്തതും പേര് വെളിപ്പെടുത്താത്തതുമായ സ്വകാര്യ വ്യക്തികളു/സ്ഥാപനങ്ങളും ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായും ആരോപിക്കപ്പെട്ടു.

റോസ് അവന്യൂ കോടതിയും ഡല്‍ഹി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് രാഷ്ട്രീയ നേതാക്കള്‍ ജയിലില്‍ കിടന്നത് 156 ദിവസമായിരുന്നു. 2024 ലെ പൊതുതിരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന് ഒരു ആഴ്ച കഴിഞ്ഞാണ് കെജ്രിവാള്‍ അറസ്റ്റിലായത്. തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ സാധ്യതകള്‍ തടയാനുള്ള ഭരണകക്ഷിയായ ബിജെപിയുടെ രാഷ്ട്രീയ നീക്കമായിരുന്നു അറസ്റ്റ്.





Next Story

RELATED STORIES

Share it