Big stories

ഡിയെഗോ ഗാസിയ: യുഎസിന്റെ അനന്തമായ യുദ്ധങ്ങള്‍ക്കായി വംശഹത്യ നടത്തി രൂപീകരിച്ച താവളം

ഡിയെഗോ ഗാസിയ:  യുഎസിന്റെ അനന്തമായ യുദ്ധങ്ങള്‍ക്കായി വംശഹത്യ നടത്തി രൂപീകരിച്ച താവളം
X

ഐഡന്‍ ജെ സിമാര്‍ദോന്‍

ആണവ പദ്ധതികള്‍ നിര്‍ത്തിയില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമീപകാല ഭീഷണി ഡിയെഗോ ഗാസിയ ദ്വീപിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. പേരില്‍ ബ്രിട്ടന്റെ സ്വന്തവും യുഎസിന്റെ സൈനികതാവളവുമായി ഇവിടെ ബി-2 സ്‌റ്റെല്‍ത്ത് ബോംബറുകള്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. യുഎസ് യുദ്ധത്തിന് തയ്യാറെടുക്കുകയോ ആക്രമങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരൂമാനിക്കുകയോ ചെയ്തുവെന്നാണ് ഇതിന് അര്‍ത്ഥം.



ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഡിയെഗോ ഗാസിയ ദ്വീപിനെ ഉപയോഗിച്ചാല്‍ പശ്ചിമേഷ്യ, കിഴക്കന്‍ ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്ക് യുഎസിന്റെ സൈനിക ശക്തി എത്തും.

ഇറാഖ് മുതല്‍ അഫ്ഗാനിസ്താന്‍ വരെയുള്ള മേഖലയിലെ എല്ലാ അധിനിവേശങ്ങളിലും യുഎസിന്റെ പ്രധാന ലോഞ്ച് പാഡായിരുന്നു ഈ ദ്വീപ്. ഇനി ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെ ആക്രമിക്കുകയാണെങ്കിലും ഇത് ഒരു പ്രധാന കേന്ദ്രമായിരിക്കും.

പക്ഷേ, വിദൂരമായ ഈ ദീപിന് ഒരു കഥയുണ്ട്. കടുത്ത കൊളോണിയല്‍ അനീതിയുടെ ഇരയാണ് ഈ ദ്വീപ് വാസികള്‍. ചഗോസായന്‍സ് എന്ന പേരിലുള്ള ഒരു വിഭാഗമായിരുന്നു ഈ ദ്വീപിന്റെ യഥാര്‍ത്ഥ ഉടമകള്‍. ചാഗോസ് ദ്വീപസമൂഹത്തിന്റെ ഭാഗമായ ഡിയെഗോ ഗാസിയയിലേക്ക് കൊണ്ടുവന്ന ആഫ്രിക്കന്‍ അടിമകളുടെ പിന്‍ഗാമികളായ ആഫ്രിക്കന്‍-ഏഷ്യന്‍ വംശീയ വിഭാഗങ്ങളും ഇന്തോ-മലയന്‍ വംശീയ വിഭാഗങ്ങളുമാണ് ചഗോസായന്‍സ് എന്നറിയപ്പെടുന്നത്.

ഇവിടെ സൈനികതാവളം നിര്‍മിക്കാനായി ചഗോസായന്‍സിനെ നിര്‍ബന്ധിതമായി പുറത്താക്കി. യുഎസിന്റെ ആവശ്യപ്രകാരം ബ്രിട്ടന്‍ ദ്വീപിനെ മൗറീഷ്യസില്‍ നിന്നും വേര്‍പ്പെടുത്തി വംശഹത്യ നടത്തി. ദ്വീപിനെ മൗറീഷ്യസിന് കൈമാറാന്‍ 2014ല്‍ ബ്രിട്ടന്‍ തീരുമാനിച്ചെങ്കിലും യുഎസുമായുള്ള വാടകക്കരാര്‍ നിലനില്‍ക്കുകയാണ്. അതായത്, ഫലത്തില്‍ യുഎസിന്റെ കൈയ്യിലാണ് ദ്വീപ്. അവരുടെ സാമ്രാജ്യത്വ യുദ്ധങ്ങളുടെ വിക്ഷേപണ കേന്ദ്രമായി വീണ്ടും ദ്വീപിനെ ഉപയോഗിക്കാന്‍ ശ്രമം നടക്കുകയാണ്.

ചഗോസായന്‍സ് യുകെയില്‍ നടത്തിയ പ്രതിഷേധം

ചഗോസായന്‍സ് യുകെയില്‍ നടത്തിയ പ്രതിഷേധം

പറുദീസയില്‍ നിന്നും വംശഹത്യയിലേക്ക്

ചാഗോസായന്‍സ് സമാധാനപരമായി ജീവിക്കുകയായിരുന്ന ദ്വീപ് സമൂഹങ്ങളെ ആദ്യം ഫ്രാന്‍സും പിന്നീട് ബ്രിട്ടനും കോളനിയാക്കുകയായിരുന്നു. നിരവധി തലമുറകള്‍ ദ്വീപുകളില്‍ ജീവിച്ച ചാഗോസായന്‍സ് ഭാഷ കൊണ്ടും ആചാരം കൊണ്ടും വ്യത്യസ്ഥത പുലര്‍ത്തി.

1950കളിലും 60കളിലും ആഫ്രിക്കയിലും ഏഷ്യയിലും കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനങ്ങള്‍ വ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സൈനികസാന്നിധ്യം ഉറപ്പാക്കാന്‍ യുഎസ് തീരൂമാനിച്ചു. പാകിസ്താന്‍ ചൈനയോട് അടുത്തപ്പോള്‍ 1970ല്‍ അവിടത്തെ കാംപ് ബദാബെര്‍ പൂട്ടേണ്ടി വന്നു. എറിത്രിയയിലെ സ്വാതന്ത്ര്യ യുദ്ധം എത്യോപ്യയിലെ കാഗ്നു സ്റ്റേഷന് ഭീഷണിയായി. ഈ രണ്ടു കേന്ദ്രങ്ങളുടെയും നഷ്ടം സോവിയറ്റ് യൂണിയന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള യുഎസിന്റെ രഹസ്യാന്വേഷണ ശേഖരണത്തിന് തിരിച്ചടിയാവുമായിരുന്നു.

ഈ വിടവ് നികത്താന്‍ കഴിയുന്ന സ്ഥലമായിരുന്നു ഡിയെഗോ ഗാസിയ. പക്ഷേ, രണ്ടു പ്രശ്‌നങ്ങള്‍ യുഎസ് നേരിട്ടു. ഒന്ന്, ദ്വീപ് മൗറീഷ്യസിന്റേതാണ്. രണ്ട്, അവിടെ തദ്ദേശീയരുണ്ട്. യുഎസിന് വേണ്ടി ബ്രിട്ടന്‍ മൗറീഷ്യസില്‍ സമ്മര്‍ദ്ദം ചെലുത്തി ദ്വീപ് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. അതിന് ശേഷമാണ് വംശഹത്യ ആരംഭിച്ചത്. ദ്വീപ് വാസികളെ ഭയപ്പെടുത്താനായി അവരുടെ വളര്‍ത്തു പട്ടികളെ വരെ വെടിവച്ചും വിഷവാതകം ഉപയോഗിച്ചും കൂട്ടത്തോടെ കൊന്നു. ദ്വീപിലെ ഏറ്റവും വലിയ പ്ലാന്റേഷന്‍ പൂട്ടിച്ചതോടെ ജനങ്ങളില്‍ വലിയൊരു ഭാഗം തൊഴില്‍ രഹിതരായി.

ജനങ്ങള്‍ മരിക്കാനും നാടുവിട്ടു പോവാനും വേണ്ടി ഭക്ഷ്യ വസ്തുക്കളും മരുന്നുകളും നിയന്ത്രിച്ചു. ബാക്കിയുള്ളവര്‍ക്ക് ദ്വീപില്‍ ജീവിക്കാന്‍ പെര്‍മിറ്റ് വേണമെന്ന വ്യവസ്ഥ 1971 ആയപ്പോളേക്കും കൊണ്ടുവന്നു. ഈ പെര്‍മിറ്റ് ആര്‍ക്കും കൊടുത്തതുമില്ല. യാതൊരു അറിയിപ്പും കൂടാതെ, വീടുകള്‍ പിടിച്ചെടുത്തു. ദ്വീപ് നിവാസികളുടെ പൂര്‍വ്വികരായ അടിമകളെ കൊണ്ടുവന്ന പോലെ ചഗോസായന്‍സിനെ ദ്വീപിന് പുറത്തേക്ക് പോവുന്ന ബോട്ടുകളുടെ അടിയില്‍ തള്ളി.

അനന്തമായ യുദ്ധത്തിന്റെ വിക്ഷേപണ കേന്ദ്രം

ദ്വീപ് ശൂന്യമാക്കുകയും റണ്‍വേ നീട്ടുകയും ചെയ്തതോടെ ഡിയെഗോ ഗാസിയ വളരെ വേഗം യുഎസിന്റെ യുദ്ധതന്ത്രത്തിന്റെ കേന്ദ്ര ബിന്ദുവായി. 1980ല്‍ ഇറാനില്‍ നിന്നും തടവുകാരെ മോചിപ്പിക്കാന്‍ നടത്തിയ ഓപ്പറേഷന്‍ ഈഗിള്‍ ക്ലൗവിലും ഗള്‍ഫ് യുദ്ധകാലത്ത് ഇറാനെതിരെയും ഈ ദ്വീപിനെ യുഎസ് ഉപയോഗിച്ചു.

വലിയ ബോംബുകളും മിസൈലുകളും വഹിക്കാന്‍ കഴിയുന്ന ബി-52 ബോംബറുകളെ ഇറക്കാന്‍ പാകത്തില്‍ 1987ല്‍ റണ്‍വേ ബലപ്പെടുത്തി. ഗള്‍ഫ് യുദ്ധകാലത്ത് ഇറാഖിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളെ ആക്രമിക്കുന്നതിനും അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും അധിനിവേശങ്ങളുടെയും തുടക്കത്തിലും ഈ ബോംബറുകള്‍ വ്യാപകമായി ഉപയോഗിച്ചു.

പേര്‍ഷ്യന്‍ ഗള്‍ഫില്‍ യുഎസിന്റെ സാന്നിധ്യം കൂടിയപ്പോള്‍ ഖത്തറിലെയും ബഹ്‌റൈനിലെയും സൈനികത്താവളങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചു. ഈ രണ്ടുരാജ്യങ്ങളിലെയും താവളങ്ങള്‍ ദീര്‍ഘദൂര ബോംബറുകള്‍, യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ (CENTCOM) ആസ്ഥാനം, യുഎസ് നേവിയുടെ അഞ്ചാം കപ്പല്‍ വ്യൂഹം എന്നിവയ്ക്ക് ആതിഥേയത്വം വഹിച്ചു. ഇവിടങ്ങളില്‍ നിന്നാണ് അഫ്ഗാനിസ്താനിലെ താലിബാന്റെ ശക്തികേന്ദ്രങ്ങളെയും ഷോക്ക് ആന്‍ഡ് ആവ് കാംപയിനില്‍ ബാഗ്ദാദിനെയും ആക്രമിച്ചത്.

എന്നാല്‍, യുദ്ധം നടക്കുന്ന സ്ഥലത്തിന് അടുത്ത് തന്നെ സൈനികതാവളം ഉണ്ടാവുന്നത് ഇരുതല മൂര്‍ച്ചയുള്ള വാള് പോലെയാണ്. 2024 ഒക്ടോബറില്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ അടക്കം ഉപയോഗിച്ച് ഇറാന്‍, ഇസ്രായേലിനെ ആക്രമിച്ചതോടെ ഖത്തറിലെയും ബഹ്‌റൈനിലെയും സൈനികതാവളങ്ങള്‍ തന്ത്രപരമായി ദുര്‍ബലമായി.

യുദ്ധക്കളത്തിന് അടുത്ത് നില്‍ക്കുന്നത് ബി-2 സ്‌റ്റെല്‍ത്ത് ബോംബറുകള്‍ക്കും ഭീഷണിയാണ്. ഈ ബോംബറുകളെ ലാന്‍ഡ് ചെയ്യുമ്പോഴും പറന്നുയരുമ്പോഴും കണ്ടെത്താനും തകര്‍ക്കാനും കഴിയും. രണ്ട് ബില്യണ്‍ ഡോളര്‍ വില വരുന്ന ഈ ബോംബറുകള്‍ ആകെ 20 എണ്ണം മാത്രമാണ് യുഎസ് സൈന്യത്തിന്റെ കൈവശമുള്ളൂ. അതില്‍ ഒന്നു പോലും നഷ്ടപ്പെടുത്താന്‍ അവര്‍ക്ക് കഴിയില്ല. യുദ്ധം തുടങ്ങുകയാണെങ്കില്‍ യുഎസിന്റെ സഖ്യകക്ഷികളായ അയല്‍രാജ്യങ്ങളെ ഇറാന്‍ വെറുതെവിടാനുള്ള സാധ്യതയും കുറവാണ്.

ഇറാന്റെ ആക്രമണമുണ്ടാക്കുന്ന പ്രത്യാഘാതം താങ്ങാന്‍ ഖത്തറും ബഹ്‌റൈനും തയ്യാറാവാന്‍ സാധ്യത കുറവാണ്. യുദ്ധമുണ്ടായാല്‍ വിവിധരാജ്യങ്ങളിലെ യുഎസ് സൈനികതാവളങ്ങളെ മാത്രമായിരിക്കില്ല ഇറാന്‍ ആക്രമിക്കുക. പെട്രോളിയം, പ്രകൃതിവാതക കേന്ദ്രങ്ങളെയും ആക്രമിക്കാം. ഇത് ആ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കും. ഖത്തറും ബഹ്‌റൈനും അല്‍പ്പകാലമായി ഇറാനോട് അടുത്തുവരുകയാണ്. സൗദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിച്ച സമയത്ത് ഇറാന്‍ ഖത്തറിനെ പിന്തുണച്ചിരുന്നു. നയതന്ത്രം പുനസ്ഥാപിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഇറാനും ബഹ്‌റൈനും ശ്രമിക്കുന്നുമുണ്ട്.

എന്നാല്‍, നിലവിലെ വിലയിരുത്തലുകള്‍ പ്രകാരം, ഡിയെഗോ ഗാസിയ ഇറാന്റെ ഏതാണ്ടെല്ലാ മിസൈലുകളുടെയും പരിധിക്ക് പുറത്താണ്. ഇത് ഇറാനെതിരെ ആക്രമണം നടത്താന്‍ സ്റ്റെല്‍ത്ത് ബോംബറുകളെ ഉപയോഗിക്കാന്‍ യുഎസിനെ സഹായിക്കും. ദ്വീപിന്റെ ഉടമകളായ ബ്രിട്ടനും ഇറാനില്‍ നിന്നും വളരെ അകലെയാണ്. അതിനാല്‍ ബ്രിട്ടന് ഭയക്കേണ്ട കാര്യമില്ല. ഇതെല്ലാം കൂടി നോക്കുമ്പോള്‍ ഡിയെഗോ ഗാസിയയിലെ യുഎസിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് യുദ്ധ പ്രാധാന്യമുണ്ട്.

നിലവിലുള്ള വിവരം വെച്ച്, ഇറാന്റെ കൈവശമുള്ള ഏറ്റവും അകലെ എത്തുന്ന മിസൈലായ ഖോറാംഷഹര്‍-4ന് 2,000 കിലോമീറ്റര്‍ അകലെയുള്ള കേന്ദ്രങ്ങളെ തകര്‍ക്കാന്‍ കഴിയും. എന്നാല്‍, ഇറാന്റെ തെക്കന്‍ തീരത്ത് നിന്ന് ഡിയെഗോ ഗാസിയ ഏകദേശം 4,000 കിലോമീറ്റര്‍ അകലെയാണ്.


ഇത്രയും ദൂരെയുള്ള ഒരു ലക്ഷ്യത്തെ ആക്രമിക്കാന്‍ ഇറാന് നിലവില്‍ കഴിവുണ്ടെന്നതിന് സ്ഥിരീകരിച്ച തെളിവുകളൊന്നുമില്ലെങ്കിലും, രഹസ്യ മിസൈലുകള്‍ ഉണ്ടാവാമെന്ന കാര്യം തള്ളിക്കളയാനുമാവില്ല. മാത്രമല്ല, ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനത്തില്‍ പെടാതെ ലക്ഷ്യങ്ങള്‍ തകര്‍ത്ത ഖോറാംഷഹര്‍4 മിസൈലിന്റെ കഴിവ് ഇറാന്റെ സാങ്കേതിക മികവ് വെളിപ്പെടുത്തുന്നുമുണ്ട്. ഡിയെഗോ ഗാസിയയില്‍ എത്താവുന്ന മിസൈലുകള്‍ ഇറാന്റെ കൈവശം ഉണ്ടെങ്കില്‍ സൈനികത്താവളം സംരക്ഷിക്കാന്‍ യുഎസ് പാടുപെടും.

ഇറാനെതിരെയുള്ള ഏതൊരു ആക്രമണവും പ്രാദേശിക യുദ്ധത്തിന് കാരണമായേക്കാം. പശ്ചിമേഷ്യയിലുടനീളമുള്ള അമേരിക്കന്‍ സൈനികത്താവളങ്ങളും ഇസ്രായേല്‍ മുതല്‍ സൗദി വരെയുള്ള അവരുടെ സഖ്യകക്ഷികളും തിരിച്ചടി നേരിടേണ്ടി വരും. കുറച്ച് ഇറാനിയന്‍ നേതാക്കളെ കൊല്ലുന്നത് യുഎസിന് പ്രതീകാത്മക വിജയം നല്‍കിയേക്കും. പക്ഷേ, പ്രതിരോധശേഷി വര്‍ധിപ്പിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഇറാന്റെ സൈനിക കമാന്‍ഡ് രൂപീകരിച്ചിരിക്കുന്നത്. അതായത്, ഇറാനുമായുള്ള യുദ്ധത്തില്‍ അടവുപരമായ നേട്ടങ്ങളെക്കാള്‍ തന്ത്രപരമായ അപകടം യുഎസ് നേരിടേണ്ടി വരും.

ജന്മനാട് സൈനികത്താവളമായി

ചഗോസായന്‍സ് യുകെയില്‍ നടത്തിയ പ്രതിഷേധം

ചഗോസായന്‍സ് യുകെയില്‍ നടത്തിയ പ്രതിഷേധം

ചാഗോസ് ദ്വീപുകളുടെ ഭരണം എത്രയും വേഗം ബ്രിട്ടന്‍ അവസാനിപ്പിക്കണമെന്ന് 2019ല്‍ അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) വിധിച്ചിരുന്നു. പക്ഷേ, തദ്ദേശീയ ജനതയ്ക്ക് ഇതുവരെയും നീതി ലഭിച്ചില്ല. ദ്വീപസമൂഹം മൗറീഷ്യസിന് തിരികെ നല്‍കുന്ന പ്രക്രിയ ആരംഭിക്കാന്‍ 2024 ഒക്ടോബറില്‍ ബ്രിട്ടന്‍ തീരുമാനിച്ചെങ്കിലും യുഎസ് സൈനികത്താവളം അവിടെ തന്നെ തുടരുകയാണ്. ചഗോസായന്‍സിന് തിരിച്ചുവരുന്ന കാര്യത്തില്‍ ഉറപ്പു നല്‍കാത്ത മൗറീഷ്യസ്, പക്ഷേ, ദ്വീപ് യുഎസിന് 99 വര്‍ഷത്തിന് പാട്ടത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയാണുണ്ടായത്.



യുഎസ് സൈനികതാവളം അവിടെ സ്ഥിരമാകാനുള്ള സാധ്യതയാണുള്ളത്. യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ ഡിയെഗോ ഗാസിയ കൂടുതല്‍ സൈനികവല്‍ക്കരിക്കപ്പെടാനും തദ്ദേശീയര്‍ക്ക് വാസയോഗ്യമല്ലാതാവുകയും ചെയ്യും. അവരുടെ മാതൃഭൂമി ഒരു കോണ്‍ക്രീറ്റ് കോട്ടയായി മാറും. അമേരിക്കയുടെ സാമ്രാജ്യത്വ യുദ്ധങ്ങള്‍ക്കായി അവരുടെ മാതൃഭൂമി നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്.

Next Story

RELATED STORIES

Share it