ആത്മഹത്യാ മുനമ്പില്‍ കേരളം: ലോക ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ ചില ചിതറിയ ചിന്തകള്‍

എല്ലാ വര്‍ഷവും സെപ്തംബര്‍ 10 ന് ലോകാരോഗ്യ സംഘടനയും ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസെഡ് പ്രിവെന്‍ഷനും ലോക ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കു ന്നു. ആത്മഹത്യയെ കുറിച്ചും ആത്മഹത്യ തടയുന്നതിനെ കുറിച്ചും അവബോധമുണ്ടാക്കുന്നതിന് ഈ ദിനം അവസരമൊരുക്കുന്നു.

Update: 2020-09-10 02:30 GMT

മുഹ്‌സിന്‍ ടി.പി.എം

ദൈവത്തിന്റെ സ്വന്തം നാടിന് പ്രബുദ്ധ കേരളമെന്നും വിശേഷണമുണ്ട്. നവോത്ഥാന നായകര്‍ അടിത്തറ പാകിയ മണ്ണ് എന്ന അര്‍ത്ഥത്തില്‍ ഭൂഷണമാണ് ഈ പ്രയോഗം. സാക്ഷരതയും ശുചിത്വവും ആരോഗ്യ പരിപാലനവും സാംസ്‌കാരിക കേരളത്തിന് സല്‍പ്പേര് ഉണ്ടാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് അത്ഭുതകരമായ നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്. ഇതൊക്കെയുള്ളപ്പോള്‍ തന്നെ ലോകോത്തര നിലവാരമുള്ള സല്‍മാതൃകകളില്‍ കരിനിഴല്‍ വീഴ്ത്തിയാണ് ആത്മഹത്യാ മുനമ്പിലേക്ക് കേരളം നടന്നകലുന്നത്. ആത്മഹത്യാ നിരക്കില്‍ സംസ്ഥാനത്തിന് അഞ്ചാം സ്ഥാനമാണ്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന ആശ്വാസ വചനങ്ങള്‍ക്കപ്പുറം ആത്മഹത്യക്കൊരു പരിഹാരം നിര്‍ദേശിക്കാനുള്ളമാനസ്സികാരോഗ്യം പോലും കേരളത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരും പൊതുജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും ക്രമസമാധാനപാലകരും പുലര്‍ത്തുന്ന ജാഗ്രതകളെ ജീവന്റെ വിലയായി കണക്കാക്കാം. രോഗക്രീഡകളില്‍ നിന്ന് മോചനമാഗ്രഹിച്ച് ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നതും ജീവിതം നഷ്ടമാകാതിരിക്കാനാണ്. അനുസ്യൂതമായി വരുന്ന ദുരിതങ്ങളിലും പരീക്ഷണങ്ങളിലും പതറാതെ രണ്ടറ്റങ്ങളും സംയോജിപ്പിക്കാന്‍ സര്‍ക്കസ് താരങ്ങളെ വെല്ലുന്ന മെയ്വഴക്കം പ്രകടിപ്പിക്കുന്നവരും പറയുന്നത് ജീവിതത്തിന്റെ വിലയെ കുറിച്ചാണ്.

ഈ ജീവനേയും ജീവിതത്തേയുമാണ് ഒരു കയറിന്റെ തലപ്പിലോ വിഷവസ്തുക്കളിലോ റെയില്‍വേ പാളത്തിലോ ഹതഭാഗ്യര്‍ നശിപ്പിക്കുന്നത്. ബ്ലൂ വെയില്‍ പോലുള്ള ഗെയിമുകളിലൂടെ ആത്മഹത്യ ചെയ്യുന്നവര്‍ ജീവന് നിസ്സാര വിലയാണ് നല്‍കിയിരിക്കുന്നതെന്ന് ബോധ്യമാവും.

ഉപഭോഗ സംസ്‌കാരത്തിലേക്ക് കാലെടുത്തുവച്ചപ്പോള്‍ തന്നെ സാമ്പത്തിക അച്ചടക്കവും മിതവ്യയവും കേരളീയ സമൂഹത്തില്‍ നിന്നും ഇല്ലാതായി. കുടുംബങ്ങളിലേക്ക് നടന്നു കയറിയ സാമ്പത്തിക പ്രതിസന്ധി ആത്മഹത്യയെ 'ജനകീയ'മാക്കി. 2019ല്‍ മാത്രം കേരളത്തില്‍ ആത്മഹത്യ ചെയ്തത് 8,556 പേരാണ്. അതില്‍ 6,568 പേര്‍ പുരുഷന്മാരും 1,888 പേര്‍ സ്ത്രീകളുമാണ്. ലക്ഷത്തില്‍ എത്ര പേര്‍ ആത്മഹത്യ ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ആത്മാഹത്യാ നിരക്ക് നിശ്ചയിക്കുന്നത്. കേരളത്തിന്റെ 2019 ലെ മരണനിരക്ക് 24.3 ആയിരുന്നപ്പോള്‍ ദേശീയ ശരാശരി 10.4 ആണ്. നഗരങ്ങളിലെ ആത്മഹത്യകളുടെ ദേശീയ ശരാശരി 13.9 ആണെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന കൊല്ലം നഗരത്തിലെ ആത്മഹത്യാ നിരക്ക് 41.2 ആണ്.

നാഷണല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോ പുറത്ത് വിട്ട കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. 2019 കാലത്ത് പ്രതിദിനം ഇന്ത്യയില്‍ 381 പേര്‍ ആത്മഹത്യ ചെയ്തു. പോലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ശേഖരിച്ചാണ് എന്‍സിആര്‍ബി റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2004 മുതല്‍ 2019 വരേ കേരളത്തിലെ പോലിസ് സേനയിലെ 68 പേര്‍ ആത്മഹത്യ ചെയ്തത് പ്രശ്‌നത്തിന്റെ ഗൗരവത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കര്‍ഷകരും വിദ്യാര്‍ത്ഥികളും കുടുംബിനികളും ഉദ്യാഗസ്ഥരും സാധാരണക്കാരുമെല്ലാം ആത്മഹത്യാ കണക്കില്‍ ഇടംപിടിച്ചിരിക്കുന്നത് മാനസ്സികാരോഗ്യം ക്ഷയിച്ചതിന്റെ തീവ്രതയിലേക്ക് വിരല്‍ ചൂണ്ടുന്നു. അമിതമായ ലഹരി, പാനത്തിലെ തോല്‍വി, കുടുംബ ശൈഥല്യം കടക്കെണി, ആരോഗ്യ പ്രശ്‌നങ്ങളും പ്രണയ നൈരാശ്യം, മോഹഭംഗങ്ങള്‍- 90 ശതമാനത്തിലധികം ആത്മഹത്യകളും ഈയിനത്തില്‍ വരും. ചിട്ടയുള്ള ജീവിതത്തിലൂടെ മാത്രമേ ഇതൊക്കെ ഇല്ലാതാക്കാനാവൂ.

ആഗോള തലത്തില്‍ പ്രധാന 20 മരണകാരണങ്ങളില്‍ ഒന്നാണ് ആത്മഹത്യ. എട്ട് ലക്ഷത്തോളം പേര്‍ പ്രതിവര്‍ഷം പല രീതികള്‍ സ്വീകരിച്ച് ആത്മഹത്യ ചെയ്യുന്നു. 40 സെക്കണ്ടില്‍ ഒരാള്‍ എന്നാണ് കണക്ക്.

'ആത്മഹത്യ തടയാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക' എന്നാണ് ഈ വര്‍ഷത്തെ ആത്മഹത്യ വിരുദ്ധ ദിനത്തിന്റെ പ്രമേയം. ആത്മഹത്യാ പ്രവണത കാണിക്കുന്നവരെ ചേര്‍ത്തു പിടിക്കാനും അവരെ കേള്‍ക്കാനും തയ്യാറാവുന്ന തലത്തിലേക്ക് സമൂഹമനഃസാക്ഷി ഉയരേണ്ടത് നമ്മുടെ ബാധ്യതയാണ്. ഒരു നിമിഷത്തെ തോന്നല്‍ മാറ്റിക്കിട്ടിയാല്‍ ജീവിതത്തിലേക്കുള്ള മടക്കയാത്ര സാധ്യമാകും. അനുകമ്പയും സഹായനുഭൂതിയും പകര്‍ന്നു നല്‍കി അപമൃത്യുവില്‍ നിന്നും രക്ഷിക്കാന്‍ പരസ്പര വിശ്വാസത്തോടെ മുന്നിട്ടിറങ്ങണം.

താലൂക്ക് ആശുപത്രികള്‍ തോറും ആത്മഹത്യാ പ്രതിരോധ കേന്ദ്രങ്ങള്‍ ആരംഭിക്കാനും മാനസ്സികാരോഗ്യത്തിനായി പാഠ്യപദ്ധതി പരിഷ്‌ക്കരിക്കാനും സര്‍ക്കാര്‍ തയ്യാറാവണം. ആത്മഹത്യയും അതിനായുള്ള ശ്രമവും കുറ്റകരമാണെ്. ആത്മഹത്യാ ശ്രമങ്ങള്‍ നടത്തിയവരെ ചികിത്സിച്ചും കേസ് രജിസ്റ്റര്‍ ചെയ്തും പറഞ്ഞു വിടാതെ ശാസ്ത്രീയമായി കൗണ്‍സിലിംഗ് നല്‍കാനും സംവിധാനം ഒരുക്കണം. ആരും ആത്മഹത്യ ചെയ്യാത്ത ഒരു സമൂഹമായി നമ്മുടെ നാടിനെ പരിവര്‍ത്തിപ്പിക്കാന്‍ ഒരുമിച്ച് മുന്നേറാന്‍ ഇന്നത്തെ ആത്മഹത്യാപ്രതിരോധ ദിനത്തില്‍ പ്രതിജ്ഞയെടുക്കാം. 

Similar News