കുമാരപര്‍വ്വത കാഴ്ചകള്‍- 15 മണിക്കൂര്‍ ട്രെക്കിങ്, കാട്ടില്‍ ഒരു രാത്രി, നടന്നത് 28 കിലോമീറ്റര്‍ ദൂരം

ആ മനുഷ്യനെ അപ്പോള്‍ അങ്ങോട്ടയച്ച ദൈവത്തിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്ന് തോന്നി. അന്ന് ആ വഴി ഞങ്ങള്‍ ഇറങ്ങിയെങ്കില്‍ ജീവിതത്തിലെ ഒരിക്കലും മറക്കാത്ത, വെറുക്കപ്പെടുന്ന ഒരു രാത്രി ആയിരുന്നേനെ...!!!

Update: 2019-01-13 21:13 GMT

-നൗഫല്‍ കാരാട്ട്

How far from here to buttermana ?? നടന്നുനീങ്ങുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും കാഠിന്യമേറിയ ട്രെക്കിങ് പാത്തിലൂടെയാണ് എന്ന് അറിയുമെങ്കിലും ഈ ചോദ്യം ചോദിക്കേണ്ട എന്ന് കരുതിയിരുന്നതായിരുന്നു.എന്നാല്‍ മുകളില്‍ നിന്ന് ഇറങ്ങിവരുന്ന കര്‍ണാടക സഞ്ചാരികളോടും വിദേശി ടൂറിസ്റ്റുകളോടും ഇടക്കിടയ്ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കാരണം, രാവിലെ 7 മണിക്ക് തുടങ്ങിയ നടത്തത്തിന് 9.30 കഴിഞ്ഞിട്ടും ആദ്യ ലക്ഷ്യസ്ഥാനമായ ബട്ടര്‍മന കാണാന്‍ കഴിഞ്ഞിട്ടില്ല. കല്ലുകളും വേരുകളും കുത്തനെയുള്ള കയറ്റങ്ങളും നിറഞ്ഞ കാനനപാത കിലോമീറ്ററോളം പിന്നിട്ടപ്പോയേക്കും കാലുകള്‍ രണ്ടും കുഴഞ്ഞിട്ടുണ്ട്.

കുക്കു സുബ്രഹ്മണ്യ ക്ഷേത്ര പരിസരത്ത് നിന്നും 7കി.മി നടന്നാല്‍ ബട്ടര്‍മന എത്തും എന്ന് അറിയാമെങ്കിലും ആ നടത്തത്തിന് ഇത്ര സമയം വേണ്ടി വരുമെന്നോ, ഇത്ര ക്ഷീണം ഉണ്ടാകുമെന്നോ അറിയില്ലായിരുന്നു. കുമാരപര്‍വ്വതം കയറുന്നവരുടെ ഏക ഭക്ഷണ ആശ്രമ കേന്ദ്രമാണ് ബട്ടര്‍മന. 7 കിമി ഉള്ളിലായി ഈ കൊടുംകാട്ടില്‍ ഈ വീട് എങ്ങനെ വന്നു എന്നത് അത്ഭുതമാണ്. ഇവിടേക്ക് ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവരുന്നവര്‍ വലിയ ഭാരം തലയില്‍ വച്ചും തോളില്‍ തുണി കെട്ടി അതില്‍ വലിയ കാനില്‍ വെള്ളം നിറച്ചും ഞങ്ങള്‍ക്ക് മുന്നേ നടന്നുനീങ്ങുന്നത് മൂക്കത്ത് വിരല്‍ വച്ച് നോക്കിനില്‍കാനേ കഴിഞ്ഞുള്ളൂ.


കാടിന്റെ വന്യതയില്‍ നിന്ന് വഴികള്‍ വെളിച്ചത്തിലേക്ക് കടന്നിരിക്കുന്നു. മുന്നില്‍ സഹ്യന്റെ തലയെടുപ്പ് സിരകള്‍ക് ഉത്തേജനം നല്‍കി. 11 മണിക്ക് മുമ്പായി ഫോറസ്റ്റ് ഓഫിസില്‍ റിപോര്‍ട്ട് ചെയ്താലേ സഹ്യനെ പുണരാന്‍ പറ്റൂ എന്ന പേടി ഹൃദയമിടിപ്പിനോടൊപ്പം ആകാംക്ഷയും കൂട്ടി. നടത്തത്തിന് കഴിയുന്ന വേഗത കൊടുത്ത് ആദ്യ ലക്ഷ്യസ്ഥാനം 10.30ന് എത്തി. കൊടുംകാടിന് നടുവില്‍ ഓട് വിരിച്ച മേല്‍ക്കുരയാല്‍ തലയുയര്‍ത്തി നില്‍കുന്ന ബട്ടരുടെ മന!!! സമയം വൈകും എന്ന കാരണത്താല്‍ അവിടം കയറാതെ നേരെ ഫോറസ്റ്റ് ഓഫിസിലേക്ക്.

ആദ്യം തന്നെ ബാഗ് മുഴുവന്‍ തുറന്ന് കാണിച്ച് കൊടുത്തു. കുപ്പി, സിഗരറ്റ് എന്നിവ ഉണ്ടോ എന്ന് നോക്കിയതാണ്. ശേഷം പേരും അഡ്രസ്സും എഴുതികൊടുത്ത് 350 രൂപ ഒരാള്‍ക്ക് ഫീയും കൊടുത്ത് (70 രൂപ എന്ന് അവരുടെ സൈറ്റിലും, 200 മതി എന്ന് മുമ്പ് പോയവര്‍ പറഞ്ഞിരുന്നു എങ്കിലും 350 കൊടുക്കേണ്ടി വന്നു) ബാഗ് അവിടെ സൂക്ഷിച്ച്, കഴിക്കാനുള്ള ഭക്ഷണവും വെള്ളവും കാമറയും എടുത്ത് ട്രെക്കിങ് പാത്തിലൂടെ നടന്നു. സ്വര്‍ഗത്തിലേക്കുള്ള പാതകള്‍ കല്ലും മുള്ളും നിറഞ്ഞതാണ്. അല്ല അച്ചോ... ആ പാതയില്‍ കല്ലുകള്‍ക്കും മുള്ളുകള്‍ക്കും പുറമെ കുഴികളും, മരങ്ങളും, വേരുകളും ചിലപ്പോള്‍ പാമ്പുകളും ഉണ്ട്. പാപം ചെയ്യാത്തവര്‍ ഇവ വകച്ചുമാറ്റി പോകുന്നപോലെ ഈ കുഞ്ഞാടുകളും സ്വര്‍ഗത്തിലേക്കുള്ള വഴി തെളിയിച്ച് മുന്നോട്ട് നീങ്ങി.

ഇനി കാലുകള്‍ മുന്നോട്ട് വെക്കണമെങ്കില്‍ വിശ്രമം കൂടിയേ തീരൂ.. എല്ലാവര്‍ക്കും ഈ അഭിപ്രായം ആയിരുന്നു. ബാഗില്‍ കരുതിയിരുന്ന ആപ്പിളും ബ്രഡ്ഡും ജാമും ക്ഷീണത്തിന് കുറച്ച് ആശ്വാസം നല്‍കിയതിനാല്‍ മുന്നില്‍ കാണുന്ന വഴിയിലൂടെ ദാസേട്ടന്റെയും ചിത്രചേച്ചിയുടെയും ശ്രീകുമാറേട്ടന്റെയും കൂടെ ആടിപ്പാടി നടന്നു... ആറു കസേരകള്‍ പ്രകൃതിയുടെ മടിത്തട്ടില്‍ വിശ്രമം കൊതിച്ചെത്തുന്നവര്‍ക്ക് വേണ്ടി ആരോ പണിത്‌വച്ചിരിക്കുന്നു.അന്നേരം അവിടെ ഇരിക്കുന്നതിന്റെ ഒരു ഫീല്‍ അനുഭവിച്ച് തന്നെ അറിയണം. ഇവിടുന്ന് 2 കിമി ദൂരമുണ്ട് കല്‍മണ്ഡപത്തിലേക്ക്. മുന്നിലെ വഴികളില്‍ ഇനി വന്‍മരങ്ങള്‍ ഇല്ലെങ്കിലും 60°- 70° കുത്തനെയുള്ള കയറ്റങ്ങളാണ് ഉള്ളത്. ചിലപ്പോഴൊക്കെ മുന്നിലെ ആളുകള്‍ പ്രതിമപോലെ നില്‍ക്കുന്നത് താഴെനിന്ന് കണ്ടപ്പോള്‍ മനസ്സിലായില്ലെങ്കിലും അവിടം എത്തിയപ്പോള്‍ കുറച്ച് നേരം ഇങ്ങനെ നിവര്‍ന്ന് നിന്ന് വിശ്രമിച്ചെ മുന്നോട്ട് നീങ്ങാന്‍ പറ്റൂ (ഇരിക്കാന്‍ ഉള്ള സ്ഥലം ഇല്ല) എന്നത് ഞങ്ങള്‍ക്കും മനസ്സിലായി.

കൂടുതല്‍ അടുക്കുന്തോറും മുന്നില്‍ കണ്ടിരുന്ന സഹ്യനിരകള്‍ക്ക് കറുത്തിരുണ്ട മുഖഭാവം കൈവരുന്നു... അടുത്തെത്തിയപ്പോയാണ് മനസ്സിലായത് നമ്മുടെ ചെമ്പ്രക്ക് സംഭവിച്ചപോലെ ഇവിടെയും സംഭവിച്ചിരിക്കുന്നു. ഒരു ആശ്രദ്ധയില്‍ നിന്നുണ്ടായ തീനാളമാകാം, അല്ലെങ്കില്‍ പ്രകൃതിയുടെ വികൃതിയാവാം പച്ചപ്പുല്‍നാമ്പുകള്‍ ചെറുചാരമായി കണ്ണുനീര്‍ പൊഴിച്ചിരിക്കുന്നു...

കല്‍മണ്ഡപം-ചുറ്റിലും കാണുന്ന കറുപ്പിലും കാഴ്ചകള്‍ക്ക് ഏഴഴക് തീര്‍ക്കാന്‍ നാലു കരിങ്കല്‍ തൂണിനാല്‍ ഉയര്‍ന്ന് നില്‍ക്കുന്ന ചെറിയ വിശ്രമകേന്ദ്രം. ദൂരെ ഈ കാഴ്ച കണ്ണില്‍ പതിഞ്ഞതോടെ മനസ്സ് വീണ്ടും ഒരു വിശ്രമത്തിന് കൊതിച്ചു. നടത്തത്തിന്റെ വേഗതകൂട്ടാന്‍ കഴിയുന്നില്ലെങ്കിലും ആവുംവിധം കാലുകള്‍ മുന്നോട്ട് നീക്കി. ട്രെക്കിങ്ങിന്റെ ക്ഷീണം എത്രത്തോളം ഉണ്ട് എന്നത് ഞങ്ങളെയും മുമ്പേ മനസ്സിലാക്കി അവിടെ വിശ്രമിച്ചവര്‍ ഞങ്ങള്‍ക്ക് വേണ്ടി സ്ഥലം ഒഴിവാക്കി തന്ന് അവര്‍ മുന്നോട്ട് നീങ്ങി.

നീണ്ടുനിവര്‍ന്ന് കുറച്ച് സമയം കിടന്നും കയ്യില്‍ കരുതിയിരുന്ന ചോക്ലേറ്റ് കഴിച്ചും വെള്ളം കുടിച്ചും അവിടെ 15 മിനിറ്റ് ചിലവഴിച്ചു. സമയം 12.30 കഴിഞ്ഞിരിക്കുന്നു. ഇനിയും വൈകിയാല്‍ മുഴുവന്‍ കയറാന്‍ സമയം കിട്ടില്ല എന്നും ഫൈറൂ ഓര്‍മപ്പെടുത്തിയപ്പോള്‍ കയറിവരുന്നവര്‍ക്ക് സ്ഥലം കൊടുത്ത് മുകളിലേക്ക് നടന്നു.പിന്നിടുന്ന വഴിയുടെ സ്വഭാവം പതുക്കെ മാറിക്കൊണ്ടിരിക്കുന്നു. കയറ്റങ്ങള്‍ക്ക് ഡിഗ്രിയുടെ അളവുകള്‍ കൂടിക്കൊണ്ടിരിക്കുന്നു എന്നത് കാലുകളുടെ വേദനയും നെഞ്ചിടിപ്പും കൂടുന്നതിനനുസരിച്ച് മനസ്സിലാക്കാന്‍ സാധിച്ചു.

മൂന്നു ബോട്ടിലുകളിലായി നാലു പേര്‍ക്ക് 6 ലിറ്റര്‍ വെള്ളം കൊണ്ടുവന്നതില്‍ 4 ലിറ്റര്‍ തീര്‍ന്നത് വെറും 2.5 കിമി ആയപ്പേഴെക്കും ആണ് എന്നത് അറിയുമ്പോള്‍ ട്രെക്കിങിന്റെ കാഠിന്യം ഊഹിക്കാമല്ലോ. കാലിയായ രണ്ടു കുപ്പികളിലും വെള്ളം നിറച്ചത് കല്‍മണ്ഡപം കഴിഞ്ഞ ഉടനെ മുകളില്‍ നിന്ന് പാറകളിലൂടെ ഒഴുകിവരുന്ന തണുത്ത വെള്ളം കൊണ്ടാണ്. ഈ വഴികളിലെ വെള്ളത്തിനുള്ള ഏക ആശ്രയവും അതാണ്.വെള്ളം നന്നേ കുറവാണ് ഇപ്പോള്‍, അവിടെ നിന്ന് കുപ്പിയില്‍ വെള്ളം നിറച്ചില്ലായിരുന്നെങ്കില്‍ ഞങ്ങളുടെ ലക്ഷ്യം പകുതിവച്ച് നിര്‍ത്തേണ്ടി വന്നേനെ.

ശേഷപര്‍വ്വതം, മുന്നില്‍ തെളിഞ്ഞ തീ നാമ്പുകള്‍ നക്കിതുടച്ച മറ്റൊരു മല കണ്ടപ്പോള്‍ അറിയാതെ പറഞ്ഞുപോയി. കാല്‍മണ്ഡപത്തില്‍ നിന്ന് 3 കിമി കഴിഞ്ഞിട്ടുള്ള അടുത്ത ലക്ഷ്യസ്ഥാനം ശേഷപര്‍വ്വതമാണ്. ഈ 3കിമി ആണ് ഈ യാത്രയിലെ ഏറ്റവും ദുര്‍ഘടം പിടിച്ച പാതയും. വലതുഭാഗത്ത് കൂറ്റന്‍ പാറയോട് കൂടിയ മലനിരയും 4000 അടിയിലേറെ താഴ്ചയുള്ള അഗാധ ഗര്‍ത്തവും ഇടത് ഭാഗത്ത് ചെങ്കുത്തായ ഇറക്കവും. മുന്നില്‍ കാണുന്ന 2 അടി വഴിയിലൂടെ മാത്രം മുന്നോട്ട് നീങ്ങുക. ഇറങ്ങിവരുന്നവര്‍ക്ക് സൂക്ഷിച്ച് വഴിമാറി കൊടുക്കുക. കൂടുതല്‍ നേരം അവിടെ നോക്കിനില്‍കാന്‍ കഴിയാത്തത് കൊണ്ട് പലരും തെളിച്ച വഴിയിലൂടെ വീണ്ടും മുന്നോട്ട്.

' This is sheshaparvatha ? ഒരു സൂചനാ ബോര്‍ഡും കാണാത്തത് കൊണ്ട് ഒരു മനസ്സുഖം കിട്ടാന്‍ അവിടെ വിശ്രമിക്കുന്ന സഞ്ചാരിയോട് ചോദിച്ചതാ...' No, not this.. this is ...... (എന്തോ ഒരു പേര് പറഞ്ഞു), that is sheshaparvatha ! 'എന്ന് പറഞ്ഞു മൂപ്പര് വീണ്ടും മുകളിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ തല കറങ്ങുന്ന പോലെ തോന്നി. 'ദൈവമേ.... ഞാന്‍ ഇല്ല, നിങ്ങള്‍ പൊയ്‌ക്കോളൂ ' എന്ന് കൂടെ ഉള്ളവരോട് പറഞ്ഞ് കിട്ടിയ സ്ഥലത്ത് സൂര്യനെ പല്ലിറുക്കി കാണിച്ച് കിടന്നു..ആപ്പിളും ചോക്ലേറ്റും ആദ്യമേ തീര്‍ന്നത് കൊണ്ട് അതിന്റെ കാര്യത്തിലും ഒരു തീരുമാനം ആയിരുന്നു. 5 മിനിറ്റ് കിടന്നിട്ടില്ല, അപ്പോഴേക്കും അശ്വതിക്ക് എങ്ങുനിന്നോ ഊര്‍ജ്ജം കിട്ടിയിരുന്നു. 'ഇത്രെയും വന്നിട്ട് നമ്മള്‍ കുമാരപര്‍വ്വതം കയറിയില്ലെങ്കില്‍ മാനക്കേടാ, ഞാന്‍ ഏതായാലും കയറും, വേറെ ആരാ ഉള്ളെ 'എന്ന് ചോദിച്ചപ്പോള്‍ ഫൈറൂവും കട്ട സപ്പോര്‍ട്ട്.ഒരു ആണായിപ്പോയില്ലേ... പെണ്ണിന്റെ മുമ്പില്‍ തോറ്റ് പിന്മാറാന്‍ പറ്റില്ലല്ലോ.. മനസ്സില്ലാ മനസ്സോടെ എണീറ്റു. പിറകിലായി കിളിപോയ പോലെ അഭിരാമിയും ഞങ്ങളെ അനുഗമിക്കുന്നുണ്ട്.

പ്രകൃതിയുടെ വികൃതിക്കോ, നരന്റെ നായാട്ടിനോ ഇരയാവാത്ത പച്ചപ്പുല്ലുകള്‍ നിറഞ്ഞ മറ്റൊരു മല കണ്ണില്‍ തെളിഞ്ഞ് വരുന്നു. അതെ, ശേഷപര്‍വ്വതം. കഴിഞ്ഞ 2 മണിക്കൂര്‍ ചിലവഴിച്ചത് ഈ 3 കിമി പിന്നിടുവാന്‍ ആണെന്ന സത്യം മനസ്സിലാക്കിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. രാവിലെ തുടങ്ങിയ യാത്രയുടെ ലക്ഷ്യസ്ഥാനത്തിലേക്ക് ഇനി ബാക്കിയുള്ളത് 2 കിമി. 11 കിലോമീറ്ററും 7 മണിക്കൂറും പിന്നിട്ടപ്പോള്‍ ഞങ്ങള്‍ എത്തി നില്‍ക്കുന്നത് ശേഷപര്‍വ്വതത്തില്‍. കൈവിട്ടുപോയ ഊര്‍ജ്ജം സിരകളിലേക്ക് തിരിച്ചെത്തിയോ എന്നൊരു തോന്നല്‍, ഉള്ളിലെവിടെയോ അഹങ്കാരം തളിര്‍ക്കുന്നുവോ എന്നൊരു തോന്നല്‍'. എല്ലാം ഓരോ തോന്നാലുകളല്ലേ പത്രോസേ' എന്ന് നമ്മെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ചാര്‍ളി' പറഞ്ഞിട്ടുണ്ടെങ്കിലും ഈ തോന്നലുകള്‍ ശരിക്കും ഉള്ളതാ ന്റെ സാറേ..., അല്ലെങ്കിലും ഇവിടെ എത്തിയാല്‍ ഇതൊക്കെ ആര്‍ക്കും തോന്നുന്നത് സ്വാഭാവികം.

ഇരുട്ടും മുമ്പ് മല ഇറങ്ങാന്‍ ഉള്ളതാ.. വീണ്ടും ഓര്‍മ്മപ്പെടുത്തലുകള്‍... 1 കിമി പിന്നിട്ട് എത്തിയത്. "പുഷ്പഗിരി പീക്ക് 1 കിമി എന്ന ബോര്‍ഡിന് മുന്നില്‍. പിന്നീട് ബാക്കിയുള്ള 1 കിമി നടക്കാനുള്ളത് കൊടും കൂട്ടിലൂടെയാണ്. വന്‍മരങ്ങളും വേരുകളും വഴികള്‍ക്ക് തടസ്സം സൃഷ്ടിച്ചുവെങ്കിലും 'ഇതല്ല , ഇതിനപ്പുറവും ചാടി കടന്നവനാണീ നൗഫല്‍ കാരാട്ട് എന്ന് വിളിച്ച് പറഞ്ഞ് മുന്നോട്ട് നടന്നു.കാട് അവസാനിക്കുന്നത് ഒരു കൂറ്റന്‍ പാറയുടെ തുടക്കത്തിലാണ്. ഇതാണത്രെ അവസാന പരീക്ഷണം.കയറില്‍ പിടിച്ച് മുന്നിലുള്ളവര്‍ കയറുന്നത് അന്തംവിട്ട് നോക്കി നില്‍ക്കാനേ നിര്‍വാഹം ഉണ്ടായിരുന്നുള്ളൂ.അവസാന പരീക്ഷണം, തോറ്റ് പിന്മാറാന്‍ മനസ്സ് സമ്മതിക്കുന്നില്ല. 'പടച്ചോനെ.. ങ്ങള് കാത്തോളീന്നും പറഞ്ഞ് താഴോട്ട് നോക്കാതെ പാറയിലും കല്ലുകളിലും അള്ളിപ്പിടിച്ച് ഒറ്റ കയറ്റം. സംഭവം കളറായി എങ്കിലും കയ്യില്‍ കല്ലുകള്‍ കോറി കൈ ചുവന്നിരുന്നു. ഇതുപോലെ തന്നെ എല്ലാവരും മുകളില്‍ കയറി അവസാന പരീക്ഷണവും വിജയിച്ചു. ഇളം കാറ്റില്‍ ഇവിടെ ആടാന്‍ തേങ്ങാകുലകള്‍ ഇല്ലാത്തത് കൊണ്ട് പുഷ്പഗിരി പീക്കി (കുമാരപര്‍വ്വതം) ന്റെ ഏറ്റവും മുകളിലെ ആ ഓറഞ്ച് കൊടികള്‍ പാറുന്നത് ഒരു വിജയക്കൊടി പോലെ തോന്നിച്ചു. അല്ല, അത് അവിടേക്ക് വരുന്ന ഏതൊരു സഞ്ചാരിയുടെയും വിജയക്കൊടി തന്നെയാണ്.

അവസാന ദൂരവും പിന്നിട്ട് പുഷ്പഗിരി പീക്ക് 0 കിമി എന്ന ബോര്‍ഡില്‍ നോക്കി ഇതുവരെ കാത്തുസൂക്ഷിച്ചിരുന്ന ശ്വാസവും പുറത്തേക്ക് വിട്ട് 4 മണിയുടെ ഇളം വെയിലേറ്റ് 10 മിനിറ്റോളം ആരും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാതെ മലര്‍ന്ന് കിടന്നു. മനസ്സ് ശാന്തമായിരിക്കുന്നു. ഹൃദയമിടിപ്പ് കുറഞ്ഞിരിക്കുന്നു, തണുത്ത കാറ്റ് ചോര്‍ന്നുപോയ ഊര്‍ജ്ജത്തെ വീണ്ടും ഉത്തേജിപ്പിക്കുന്നു, കാലുകളുടെ പിണക്കത്തിന് ഇപ്പോഴും കുറവ് വന്നിട്ടില്ല. എങ്ങനെ പിണങ്ങാതിരിക്കും.. മുട്ടന്‍ പണിയല്ലേ ഇന്ന് കൊടുത്തത്. കുമാരപര്‍വ്വതത്തിന്റെ ഏറ്റവും മുകളില്‍ ഒരു ചെറിയ ക്ഷേത്രമാണ് സ്ഥിതിചെയ്യുന്നത്. ഐതിഹ്യം ഒന്നും അറിയില്ലെങ്കിലും ഇതിന് പിന്നില്‍ വലിയ ചരിത്രമുണ്ട് എന്നത് കണ്ടാല്‍ തന്നെ മനസ്സിലാകും.കരിങ്കല്‍പാളികള്‍ അടുക്കിവച്ച് ശ്രദ്ധാപൂര്‍വ്വം ഉണ്ടാക്കിയ ആ ക്ഷേത്രത്തിന് ചുറ്റും ഇതുപോലെ ഒരുപാട് നിര്‍മിതികള്‍ കാണാന്‍ കഴിയും. അവിടേക്ക് വരുന്ന ഓരോ സഞ്ചാരിയും ഉണ്ടാക്കിയതാണ് അവയൊക്കെ എന്ന് മനസ്സിലാക്കി ഞങ്ങളും ഞങ്ങളാല്‍ കഴിയുന്ന ഒരു ചെറിയ നിര്‍മിതി ഉണ്ടാക്കി.

'ഗിരിഗഡ്ഡി ബീഡഹള്ളി' 7കിമി എന്ന ബോര്‍ഡ് കണ്ട് വന്നവഴി മാറ്റിപ്പിടിക്കാം എന്ന് കരുതി വലത് സൈഡിലൂടെ കാടിറങ്ങി. സമയം 5 ആയിരിക്കുന്നു. കാട്ടില്‍ സൂര്യകിരണങ്ങളുടെ ഒളിച്ചുകളി തുടങ്ങിയിരിക്കുന്നു. ഇരുട്ട് പാകിയ വഴിയിലൂടെ 1 കിലോമീറ്റര്‍ പിന്നിട്ടപ്പോയേക്കും പിറകില്‍ നിന്നുള്ള വിളി യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ചു.

'Where are you going ? ചോദ്യം കാക്കി പാന്റ് ധരിച്ച ഒരു തൊപ്പിക്കാരന്റേതാണ്. ' we are going to buttermana ' എന്ന് പറഞ്ഞ് ഒപ്പിച്ചപ്പോള്‍ 'നിങ്ങള്‍ക്ക് വഴി തെറ്റി എന്നും ഇത് സോംവാര്‍പേട്ടിലേക്ക് ഉള്ള വഴി ആണെന്നും നിങ്ങള്‍ വന്ന വഴിയിലൂടെ തന്നെ തിരിച്ചുപോകണമെന്നും പറഞ്ഞു.( ഈ റൂട്ട് സോംവാര്‍പേട്ട് വഴി വരുന്ന റൈഡര്‍മാര്‍ക്ക് ഉള്ളതാണ്. ഇതിലൂടെ കുമാരപര്‍വ്വതം വരികയാണെങ്കില്‍ 7 കിമി മാത്രമേ ട്രെക്കിങ് ഉള്ളൂ, എന്നാല്‍ ഏറ്റവും അപകടം പിടിച്ച കാട് ആണ് ഇവിടം. കാട്ടുപോത്തും പാമ്പുകളും മുള്ളന്‍പന്നികളും ഒരുപാട് ഉള്ള സ്ഥലം. ഒറ്റയ്ക്ക് ആരും ഇതിലൂടെ പ്രവേശിക്കാറില്ല എന്നൊക്കെ അതിലൂടെ വന്ന ഒരു ബാംഗ്ലൂര്‍ മലയാളി പറഞ്ഞ് തന്നു). ഇതെല്ലാം കേട്ടപ്പോള്‍ ആ മനുഷ്യനെ അപ്പോള്‍ അങ്ങോട്ടയച്ച ദൈവത്തിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്ന് തോന്നി. അന്ന് ആ വഴി ഞങ്ങള്‍ ഇറങ്ങിയെങ്കില്‍ ജീവിതത്തിലെ ഒരിക്കലും മറക്കാത്ത, വെറുക്കപ്പെടുന്ന ഒരു രാത്രി ആയിരുന്നേനെ...!!പിന്നെ തിരിച്ചുകിട്ടിയ ജീവനും എടുത്ത് തിരികെ നടന്നു, ചുവന്നുതുടുത്ത സൂര്യന്‍ താഴേക്ക് പതിക്കാന്‍ സമയം കാത്തിരിക്കുന്നു. എങ്ങും ഇരുട്ടും ചുവന്ന സൂര്യ കിരണങ്ങളും കാഴ്ചകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. കയ്യിലുണ്ടായിരുന്ന 2 ഫോണുകളില്‍ ഒന്നില്‍ ചാര്‍ജ് തീരാനായിരിക്കുന്നു. ഇരുട്ട് ശക്തമായാല്‍ 4 പേര്‍ക്കും ഒരു ഫോണിന്റെ വെട്ടത്തില്‍ താഴെ ഇറങ്ങേണ്ടി വരും. പേടികൊണ്ട് കൈകാലുകള്‍ വിറക്കുന്നുണ്ട്, നടത്തത്തിന്റെ സ്പീഡ് കൂട്ടി ഓടാന്‍ ശ്രമിച്ചു. വന്ന വഴി എത്തി അതിലൂടെ താഴെ ഇറങ്ങുന്ന സഞ്ചാരികളെ കാണുന്നത് വരെ ഓട്ടം തുടര്‍ന്നു. ഞങ്ങള്‍ ഏറ്റവും അവസാനം ആണ് എന്നത് വ്യക്തമായിരുന്നു. കാരണം ഞങ്ങളെ പിറകില്‍ കണ്ടതോടെ മുന്നില്‍ കണ്ടവര്‍ ഞങ്ങള്‍ എവിടെയായിരുന്നു എന്ന കാര്യം തിരക്കാതിരുന്നില്ല.

സമയം 6 ആയിരിക്കുന്നു. ശേഷപര്‍വ്വതത്തില്‍ അസ്തമയം കാണാന്‍ ആദ്യമേ സ്ഥാനം പിടിച്ചവരുടെ അടുത്ത് നിന്നും തെല്ല് മാറി ഞങ്ങളും ആ യാമങ്ങള്‍ക്ക് കാത്തിരുന്നു. പച്ചപ്പുതപ്പണിഞ്ഞ സഹ്യന്‍ സ്വര്‍ണപ്പട്ടണിയുന്ന യാമങ്ങള്‍ക്ക് സ്വര്‍ണകിരണങ്ങളുടെയും തണുത്ത കാറ്റിന്റെയും തൊട്ടുതലോടലുകള്‍ കൊണ്ട് നയനസുന്ദരമായിരുന്നു. ഇന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും ഭംഗിയേറിയ അസ്തമയം 4000 അടി മുകളില്‍ നിന്ന് കണ്‍കുളിര്‍ക്കെ കണ്ട് തിരിച്ചിറങ്ങി. അസ്തമയം കണ്ട് തിരിച്ചിറങ്ങുമ്പോള്‍ ഞങ്ങളോടൊപ്പം ഒരുപാട് പേരുണ്ടായിരുന്നു എങ്കിലും മലയാളികളായി ഞങ്ങള്‍ 4 പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ..

ടോര്‍ച്ച് കയ്യില്‍ കരുതിയവര്‍ അതിന്റെ വെട്ടത്തിലും ചിലര്‍ മൊബൈല്‍ ഫ്‌ലാഷിന്റെ വെളിച്ചത്തിലും കുന്നിറങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് പിറകിലായി പുഞ്ചിരിതൂകി പതിനാലാം രാവിന്റെ ചന്ദ്രശോഭയില്‍ ചന്ദ്രനും വഴികള്‍ കണ്ടെത്താന്‍ വെളിച്ചം തരുന്നുണ്ടായിരുന്നു.ആരും തമ്മില്‍ തമ്മില്‍ സംസാരിക്കാതെ കുന്നിറങ്ങുന്നത് സാഹിക്കാഞ്ഞിട്ടാണോ, അവര്‍ക്കിട്ട് പണി കൊടുക്കാനാണോ എന്നറിയില്ല അച്ചുവിന്റെ കലാഹൃദയം ഉണര്‍ന്നത് പെട്ടെന്നായിരുന്നു.ശ്രുതിയും സംഗതിയും മല കയാറാന്‍ കൂടെ വരാത്തത് കൊണ്ട് അവള്‍ ഒറ്റയ്ക്ക് പാടിയപ്പോള്‍ കൂടെ പാടാന്‍ ഞങ്ങളെ ഉണ്ടായിരുന്നുള്ളൂ. മലയാളവും തമിഴും കഴിഞ്ഞ് ഹിന്ദി പാട്ടിലേക്ക് കടന്നപ്പോള്‍ തൊട്ടുപിറകിലുണ്ടായിരുന്നയാള്‍ ആ പാട്ട് മൊബൈലില്‍ പ്ലേ ചെയ്തത് 'ഇനിയെങ്കിലും ഒന്ന് നിര്‍ത്തോ ' എന്ന ചോദ്യഭാവത്തോടെയാണെന്ന് മനസ്സിലായി എങ്കിലും ഞങ്ങള്‍ പാട്ട് തുടര്‍ന്നു. ചിരിച്ചും പാട്ടുകള്‍ പാടിയും 8 മണിക്ക് ഫോറസ്റ്റ് ഓഫിസില്‍ എത്തുമ്പോഴേക്കും എല്ലാരും നല്ല കമ്പനിയായിരുന്നു.

കാലുകള്‍ നിലത്ത് കുത്തിനില്‍കാന്‍ കഴിയാത്ത അവസ്ഥ, വിശപ്പുകൊണ്ട് കണ്ണുകാണാനും വയ്യ, എങ്കിലും ഒരുവിധം ടെന്റ് വലിച്ചുകെട്ടി നേരെ അതിനുള്ളിലേക്ക് ഊളിയിട്ടു. പറഞ്ഞറിയിക്കാനാവാത്ത സുഖം ശരീരത്തിന് തോന്നുന്നു. ചെറുതായി മയങ്ങി. ഫൈറു തട്ടിവിളിച്ചപ്പോഴാണ് എണീറ്റത്. ബ്രെഡ്ഡും ജാമും ബാക്കി പഴവും കഴിച്ച് വെള്ളവും കുടിച്ച് പിന്നെയും നിദ്രയിലേക്ക്. ഇതിനിടയില്‍ അച്ചുവും അഭിയും അവരുടെ ടെന്റ് റെഡിയാക്കിയിരുന്നു.സൂര്യോദയം കാണണം എന്ന അതിയായ ആഗ്രഹം ക്ഷീണം കൊണ്ട് ഇല്ലാതാക്കുമോ എന്ന പേടി കിടന്നപ്പോള്‍ തോന്നിയത് കൊണ്ട് 5 മണിക്ക് അലാറം വച്ചായിരുന്നു കിടന്നിരുന്നത്. 5 മണിക്ക് അലാറം അടിച്ചെങ്കിലും കൈകാലുകള്‍ ഉയര്‍ത്താന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്നാലും കാണേണ്ട കാഴ്ചകളെ മനസ്സിലോര്‍ത്തപ്പോള്‍ എണീക്കാതിരിക്കാന്‍ കഴിഞ്ഞില്ല. 6 മണി ആയപ്പോള്‍ ടെന്റില്‍ നിന്നിറങ്ങി നേരെ വീണ്ടും മുകളിലേക്ക് നടന്നു.പൊട്ടക്കിണറ്റിലെ തവളകളെ പോലെയായിരുന്നു ഞങ്ങളുടെ അവസ്ഥ. കണ്ടാല്‍ തോന്നും നില്‍ക്കുന്നത് ഏറ്റവും മുകളിലാണെന്ന്. പക്ഷെ, മുന്നില്‍ ഇനിയും നാലഞ്ച് സഹ്യശിഖിരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കൊണ്ട് ഉദയസൂര്യനെ മനസ്സില്‍ ആഗ്രഹിച്ചപോലെ കാണാന്‍ കഴിഞ്ഞില്ല.തിരിച്ച് ടെന്റിലേക്ക് നടക്കാന്‍ തുടങ്ങിയപ്പേഴോക്കും തലേന്ന് വൈകീട്ട് അവിടെ എത്തി താമസിച്ചിരുന്ന സഞ്ചാരികള്‍ മുകളിലേക്ക് കയറുന്ന തിരക്കിലായിരുന്നു.

ഫോറസ്റ്റ് ഓഫിസില്‍ എത്തി കൈയ്യും മുഖവും കഴുകി ബാഗ് എടുത്ത് തിരിച്ചിറങ്ങാന്‍ തുടങ്ങി. വരുമ്പോള്‍ അവിടിവിടങ്ങളിലായി പല കളറുകളില്‍ ടെന്റുകള്‍ വലിച്ചുകെട്ടിയത് കാണാമായിരുന്നു. ബട്ടര്‍മനയില്‍ രാവിലെ ചായ കുടിക്കുന്ന തിരക്കിലാണ് അവിടെയുള്ളവര്‍. ഓര്‍ഡര്‍ ചെയ്യാത്തത് കൊണ്ട് ഞങ്ങള്‍ രാവിലെ ബാക്കിയുള്ള ബ്രെഡ്ഡും ജാമും കഴിച്ചാണ് ടെന്റില്‍ നിന്ന് ഇറങ്ങിയിരുന്നത്. തിരിച്ചിറങ്ങുന്ന ഞങ്ങളെ നോക്കി ആശ്ചര്യത്തോടെയും സാഹതാപത്തോടെയും പുഞ്ചിരിക്കുന്ന മുഖങ്ങളെ സന്തോഷപൂര്‍വ്വം മുകളിലേക്ക് യാത്രയാക്കി വന്ന വഴിയിലൂടെ പടിയിറങ്ങി.തിരിച്ചിറങ്ങുമ്പോള്‍

ചിലപ്പോയൊക്കെ ചില ഇടറിയ വാക്കുകള്‍ കാതില്‍ പതിക്കുന്നുണ്ടായിരുന്നു..' How far from here to buttermana ???

(പുഷ്പഗിരി കൊടുമുടി:- കര്‍ണാടകയിലെ പശ്ചിമഘട്ട മലനിരകളിലാണ് പുഷ്പഗിരി. ഹാസന്‍ ജില്ലയില്‍ ദക്ഷിണകന്നടയുടേയും കുഡക് ജില്ലയുടെയും അതിര്‍ത്തിയിലാണ് മലനിരകള്‍ സ്ഥിതിചെയ്യുന്നത്.)




Tags:    

Similar News