കായംകുളത്ത് പെണ്‍കുട്ടി ജീവനൊടുക്കിയതിന് കാരണം ബന്ധുവായ യുവാവെന്ന് ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍

യുവാവ് പലപ്പോഴും ഭീഷണിപ്പെടുത്തിയതായി വിഷ്ണുപ്രിയ പറഞ്ഞെന്നും പരാതിയില്‍ ആരോപിക്കുന്നു.

Update: 2023-08-18 05:20 GMT
കായംകുളം: ക്ഷേത്രക്കുളത്തില്‍ 17 കാരിയായ പെണ്‍കുട്ടി ചാടിമരിച്ച സംഭവത്തില്‍ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം. കായംകുളത്തെ 17 വയസുകാരി വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്നാണ് കുടുംബം ആരോപിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് അച്ഛന്‍ വിജയന്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവാവിനെ പോലിസ് ഇന്ന് ചോദ്യം ചെയ്യും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ എരുവ ക്ഷേത്രത്തിലെ കുളത്തില്‍ ചാടി മരിച്ചത്. കുളക്കടവില്‍ നിന്ന് ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാക്കുറിപ്പില്‍ ബന്ധുവായ യുവാവാണ് തന്റെ മരണത്തിന് കാരണമെന്ന് പറഞ്ഞിട്ടുണ്ട്. വിഷ്ണുപ്രിയയുടെ അച്ഛന്‍ വിജയന്‍ കായംകുളം പൊലിസിന് നല്‍കിയ പരാതിയിലും ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. യുവാവ് പലപ്പോഴും ഭീഷണിപ്പെടുത്തിയതായി കൂട്ടുകാരികളോട് വിഷ്ണുപ്രിയ പറഞ്ഞെന്നും വിജയന്‍ പരാതിയില്‍ ആരോപിക്കുന്നു.

വിഷ്ണുപ്രിയ ശാരീരിക പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലെ കണ്ടെത്തല്‍. ആരോപണ വിധേയനായ യുവാവിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലിസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിഷ്ണുപ്രിയയുടെ അച്ഛന്‍ വിജയനും, അമ്മ രാധികയും വികലാംഗരാണ്.


Similar News