ക്രൈസ്റ്റ്ചര്‍ച്ചിലെ കൂട്ടക്കൊലയിലെ ഇരകളെ അനുസ്മരിച്ച് ന്യൂസിലന്‍ഡ്

ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസോണ്‍ ഉള്‍പ്പെടെയുള്ള രാഷ്ട്ര നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Update: 2019-03-29 14:14 GMT

വെല്ലിങ്ടണ്‍: ജുമുഅ പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസികള്‍ക്കുനേരെ തോക്കുധാരി നടത്തിയ നിഷ്ഠൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് ന്യൂസിലന്‍ഡ്. കൂട്ടക്കൊല നടന്ന് രണ്ട് ആഴ്ചയ്ക്കു ശേഷമാണ് ലോക നേതാക്കള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ സംബന്ധിച്ച അനുസ്മരണച്ചടങ്ങ് ന്യൂസിലന്‍ഡ് നഗരമായ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്നത്.


50 പേരില്‍ 42 പേര്‍ കൊല്ലപ്പെട്ട അല്‍നൂര്‍ മോസ്‌കിനോട് ചേര്‍ന്നുള്ള പാര്‍ക്കില്‍ 60 ഓളം രാജ്യങ്ങളില്‍നിന്നുള്ള നേതാക്കള്‍ ഉള്‍പ്പടെ ആയിരങ്ങളാണ് അനുസ്മരണച്ചടങ്ങില്‍ സംബന്ധിച്ചത്.വംശീയതയെ തള്ളിക്കളയാന്‍ പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ ആഹ്വാനം ചെയ്തു. നോര്‍ത്ത് ഹാഗ്ലി പാര്‍ക്കില്‍ നടന്ന അനുസ്മരണച്ചടങ്ങില്‍ കാറ്റ് സ്റ്റീവന്‍സ് എന്ന യൂസഫ് ഇസ്‌ലാം തന്റെ പ്രശസ്തമായ പീസ് ട്രെയിന്‍ എന്ന ഗാനം ആലപിച്ചാണ് ഇരകള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചത്.




 

ആക്രമിക്ക് പൊറുത്ത് കൊടുക്കുന്നതായി ആക്രമണത്തെ അതിജീവിച്ച ഫരീദ് അഹമ്മദ് പറഞ്ഞു. തന്റെ വിശ്വാസം അതാണ് തന്നെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ ഭാര്യ കൊല്ലപ്പെട്ടിരുന്നു.



 


ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ആക്രമണം തങ്ങളെ ഒരുമിപ്പിച്ചിരിക്കുകയാണെന്ന് ക്രിസ്റ്റ് ചര്‍ച്ച് മേയര്‍ പറഞ്ഞു. ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസോണ്‍ ഉള്‍പ്പെടെയുള്ള രാഷ്ട്ര നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Tags:    

Similar News