കെജ്‌രിവാള്‍ തീവ്രവാദി തന്നെ, തെളിവുണ്ടെന്നും പ്രകാശ് ജാവദേക്കര്‍

നേരത്തേ അരവിന്ദ് കെജ്‌രിവാളിനെ തീവ്രവാദി എന്നു വിളിച്ച ബിജെപി എംപി പര്‍വേശ് മിശ്രക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസ് അയച്ചതിനു പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര മന്ത്രി മുന്നോട്ട് വന്നത്.

Update: 2020-02-03 12:43 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തീവ്രവാദി തന്നെയെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ഇതിന് നിരവധി തെളിവുകളുണ്ടെന്നും ജാവദേക്കര്‍ പറഞ്ഞു. നേരത്തേ അരവിന്ദ് കെജ്‌രിവാളിനെ തീവ്രവാദി എന്നു വിളിച്ച ബിജെപി എംപി പര്‍വേശ് മിശ്രക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസ് അയച്ചതിനു പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര മന്ത്രി മുന്നോട്ട് വന്നത്.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കെയാണ് ബിജെപി നേതാക്കള്‍ കെജ്‌രിവാളിനെ കടന്നാക്രമിച്ച് മുന്നോട്ട് വരുന്നത്. 'കെജ്‌രിവാള്‍ നിഷ്‌കളങ്കനായി അഭിനയിക്കുകയാണ്. കെജ്‌രിവാള്‍ തീവ്രവാദിയാണെന്നതിനു ധാരാളം തെളിവുകളുണ്ട്. താനൊരു അരാജകവാദിയാണെന്ന് കേജ്‌രിവാള്‍ തന്നെ പറയുന്നു. ഒരു അരാജകവാദിയും തീവ്രവാദിയും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല,' ജാവദേക്കര്‍ പറഞ്ഞു.

നേരത്തെ ആം ആദ്മിക്കെതിരെ ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ആം ആദ്മി മുസ്‌ലിം ലീഗിന് തുല്യമാണെന്നാണ് ബിജെപി നേതാവ് കപില്‍ മിശ്ര പറഞ്ഞത്. 'ആം ആദ്മി പാര്‍ട്ടിയുടെ പുതിയ പേര് മുസ്‌ലിം ലീഗ് എന്നാക്കണം. ഉമര്‍ ഖാലിദ്, അഫ്‌സല്‍ ഗുരു, ബുര്‍ഹാന്‍ വാനി 'തീവ്രവാദികളെ' പിതൃതുല്യരായി കാണുന്നവര്‍ക്കെല്ലാം യോഗി ആദിത്യനാഥിനെ ഭയമാണ്' എന്നായിരുന്നു കപില്‍ മിശ്ര ട്വീറ്റ് ചെയ്തത്. യോഗി ആദിത്യനാഥിന് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെയായിരുന്നു കപില്‍ മിശ്രയുടെ വിവാദ പ്രസ്താവന.

ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്. ആം ആദ്മിയും ബിജെപിയും ശക്തമായി മത്സരരംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളത്തിലിറക്കിയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. അതേസമയം, കേജ്‌രിവാളിന്റെ വികസന നേട്ടങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നല്‍കുമെന്നാണ് ആം ആദ്മിയുടെ വിശ്വാസം.

Tags:    

Similar News