നിരവധി കേസുകളിലെ പ്രതിയായ യുവാവ് കുത്തേറ്റ് മരിച്ചു

Update: 2020-10-04 09:20 GMT

അങ്കമാലി: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് റോഡരികില്‍ കുത്തേറ്റ് മരിച്ചു. അങ്കമാലി പെരിങ്ങാംപറമ്പ് തെക്കിനേത്ത് വീട്ടില്‍ വര്‍ഗീസിന്റെ മകന്‍ ജിസ്‌മോനാ(36)ണ് മരിച്ചത്. നെടുമ്പാശ്ശേരി പഞ്ചായത്തിലെ കയ്യാലപ്പടി റോഡരികിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിസ്‌മോനും ചെറിയവാപ്പാലശ്ശേരി ഇടുക്കി കോളനിയിലെ കഞ്ചാവ് വില്‍പ്പന സംഘവും തമ്മില്‍ കഴിഞ്ഞ ദിവസം വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലിസ് നിഗമനം. ബൈക്കിലത്തെിയ മൂന്നംഗ സംഘം വിളിച്ചുവരുത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തിയെന്നാണു പോലിസ് പറയുന്നത്.

    ബഹളം കേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. സംഭവസ്ഥലത്തു നിന്ന് ഒരു ബൈക്ക് പോലിസ് കസ്റ്റഡിയിലെടുത്തു. ജിസ്‌മോനെതിരേ വിവിധ സ്‌റ്റേഷനുകളില്‍ വാഹനമോഷണം, കഞ്ചാവ് വില്‍പ്പന ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് വാഹനാപകടത്തെ തുടര്‍ന്ന് ഒരു കൈ മുറിച്ച് മാറ്റിയിരുന്നു. ഇതിനു ശേഷമാണ് കഞ്ചാവ് വില്‍പ്പനയില്‍ സജീവമായത്. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. തിങ്കളാഴ്ച കൊവിഡ് പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Young man, accused in several cases, was stabbed to death




Tags:    

Similar News