ഫൈസാബാദ് റെയിൽവെ സ്‌റ്റേഷൻ ഇനി അയോധ്യാ കന്റോൺമെന്റ്; പേര് മാറ്റി യോഗി സർക്കാർ
ഹിന്ദുനാമങ്ങൾ നഗരങ്ങൾക്കും റെയിൽവെ സ്‌റ്റേഷനുകൾക്കും പൊതുസ്ഥലങ്ങൾക്കും നൽകാനുളള യോഗി സർക്കാർ തീരുമാനമനുസരിച്ചാണ് പുതിയ പേര് മാറ്റം.
ലഖ്നോ: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പേരുമാറ്റൽ നടപടിയുമായി യോഗി സർക്കാർ. മൂന്ന് വർഷം മുമ്പായിരുന്നു അലഹാബാദിനെ പ്രയാഗ് രാജ് ആക്കി മാറ്റിയ യോഗി ആദിത്യനാഥിന്റെ തീരുമാനം. ഫൈസാബാദ് റെയിൽവെ സ്‌റ്റേഷന്റെ പേരാണ് ഇത്തവണ മാറ്റിയത്. പുതിയ പേര് അയോധ്യാ കന്റോൺമെന്റ് എന്നാണ്.
ഹിന്ദുനാമങ്ങൾ നഗരങ്ങൾക്കും റെയിൽവെ സ്‌റ്റേഷനുകൾക്കും പൊതുസ്ഥലങ്ങൾക്കും നൽകാനുളള യോഗി സർക്കാർ തീരുമാനമനുസരിച്ചാണ് പുതിയ പേര് മാറ്റം. കേന്ദ്ര സർക്കാർ അനുമതി ലഭിച്ചാലുടൻ പേരുമാറ്റം പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അസദുദ്ദീൻ ഉവൈസിയുടെ അഖിലേന്ത്യ മജ്‌ലിസ് ഇതിഹാദുൽ മുസ്ലിമീൻ പതിച്ചിരുന്ന ഫൈസാബാദ് എന്ന് പേര് അച്ചടിച്ച പോസ്‌റ്ററുകൾ മാറ്റാൻ പോലിസ് ഉത്തരവിട്ട വിവാദ തീരുമാനത്തിന് പിന്നാലെയാണ് സ്ഥലനാമം മാറിയത്. മേഖലയിൽ അസദുദ്ദീന്റെ സന്ദർശനത്തിന് മുന്നോടിയായിട്ടാണ് പോസ്‌റ്റർ പതിച്ചിരുന്നത്. ഫൈസാബാദ് എന്ന് പോസ്‌റ്ററിൽ പേര് അച്ചടിച്ചതിനെതിരേ ഹിന്ദുത്വ സംഘടനകൾ രംഗത്തുവന്നിരുന്നു.
സംസ്ഥാനത്ത് ബിജെപി സർക്കാരാണ് വരുന്നതെങ്കിൽ കലാപങ്ങൾ ഉണ്ടാകില്ല, ഒരു സാമൂഹ്യ വിരുദ്ധ ശക്തികൾക്കും അതിന് കഴിയില്ല. അവർ അതിന് ധൈര്യപ്പെട്ടാൽ സംസ്ഥാന സർക്കാരിന്റെ ബുൾഡോസർ അവരുടെ നെഞ്ചിലൂടെ ഓടുമെന്നും യോഗി പറഞ്ഞു.
