മുസഫർനഗർ കലാപം: മന്ത്രിയും എം‌എൽ‌എയും ഉൾപ്പെടെ 40 പേർക്കെതിരായ കേസ് യോഗി സർക്കാർ പിൻവലിച്ചു

ബിജെപി നേതാക്കൾക്കെതിരായ കേസ് തുടരേണ്ടതില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചതായും കേസ് പിൻവലിക്കാനുള്ള അപേക്ഷ അംഗീകരിക്കണമെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

Update: 2021-03-27 10:42 GMT

ലഖ്നോ: 2013 ൽ മുസഫർനഗറിൽ ന​ഗറിൽ സംഘപരിവാരം നടത്തിയ മുസ്ലിം വിരുദ്ധ കലാപത്തിൽ ഉത്തർപ്രദേശ് മന്ത്രി സുരേഷ് റാണ, ബിജെപി എംഎൽഎ സംഗീത സോം, മുൻ ബിജെപി എംപി ഭരതേന്ദു സിങ്, വിഎച്ച്പി നേതാവ് സാധ്‌വി പ്രാചി എന്നിവരുൾപ്പെടെ 12 ബിജെപി നേതാക്കൾക്കെതിരായ കേസ് പിൻവലിക്കാൻ മുസഫർനഗറിലെ പ്രാദേശിക കോടതി അനുമതി നൽകി.

കേസ് പിൻവലിക്കാൻ പ്രത്യേക കോടതി ജഡ്ജി രാം സുധ് സിങ് സർക്കാർ അഭിഭാഷകനെ അനുവദിച്ചു. നിരോധന ഉത്തരവുകൾ ലംഘിച്ചതിനും പൊതുജന സേവകരെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്നും തടഞ്ഞതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി ജില്ലാ സർക്കാർ അഭിഭാഷകൻ രാജീവ് ശർമ പറഞ്ഞു. 2013 ആ​ഗസ്ത് അവസാന വാരത്തിൽ സംഘപരിവാര നേതാക്കൾ മഹാപഞ്ചായത്തിൽ പങ്കെടുത്തുകൊണ്ട് അവരുടെ പ്രസംഗങ്ങളിലൂടെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്നായിരുന്നു കേസ്.

ബിജെപി നേതാക്കൾക്കെതിരായ കേസ് തുടരേണ്ടതില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചതായും കേസ് പിൻവലിക്കാനുള്ള അപേക്ഷ കോടതി അംഗീകരിക്കണമെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. 2013 ൽ മുസഫർനഗറിലും സമീപ പ്രദേശങ്ങളിലും നടന്ന മുസ്ലിം വിരുദ്ധ കലാപത്തിൽ 62 പേർ കൊല്ലപ്പെടുകയും 50,000 ത്തിലധികം ആളുകൾ പലായനം ചെയ്യാനും ഇടയാക്കിയിരുന്നു.