കര്‍ണാടകയില്‍ വീണ്ടും ക്രിസ്ത്യന്‍ പള്ളിക്ക് നേരേ ആക്രമണം; പ്രതിമ തകര്‍ത്തു

Update: 2021-12-23 05:45 GMT

ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ക്രിസ്ത്യന്‍ പള്ളിക്ക് നേരേ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ച് കര്‍ണാടകയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരേ ഹിന്ദുത്വര്‍ നടത്തുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ ആക്രമണവും വിലയിരുത്തപ്പെടുന്നത്. ബംഗളൂരുവില്‍നിന്ന് 65 കിലോമീറ്റര്‍ അകലെ ചിക്കബല്ലാപ്പൂര്‍ സൂസൈപാല്യയില്‍ സ്ഥിതിചെയ്യുന്ന 160 വര്‍ഷം പഴക്കമുള്ള സെന്റ് ജോസഫ് പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്. സെന്റ് ആന്റണീസിന്റെ പ്രതിമ അക്രമികള്‍ തകര്‍ത്തു. പള്ളിയുടെ ചില്ലുകളും എറിഞ്ഞുതകര്‍ത്തിട്ടുണ്ട്. കൂടാതെ മറ്റ് കേടുപാടുകളും പള്ളിക്ക് സംഭവിച്ചിട്ടുണ്ട്. പുലര്‍ച്ചെ 5.30 ഓടെയാണ് ആക്രമണമുണ്ടായതെന്ന് പള്ളിയിലെ പുരോഹിതന്‍ ഫാദര്‍ ജോസ്പ ആന്റണി ഡാനിയല്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു.

പുലര്‍ച്ചെ 5.40ന് ഒരു ഇടവകാംഗം പള്ളി ആക്രമിക്കപ്പെട്ടതായി കണ്ടതിനെത്തുടര്‍ന്ന് ഉടന്‍തന്നെ വൈദികനെ അറിയിക്കുകയായിരുന്നു. ഫാ.ജോസഫാണ് ഇതുസംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയത്. പോലിസ് സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണത്തിനായി പ്രതിമ കൊണ്ടുപോയി. എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ മുമ്പുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ചകളില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരേ ഹിന്ദുത്വ സംഘടനകള്‍ നിരന്തരമായ ആക്രമങ്ങള്‍ നടത്തുകയും പ്രാര്‍ത്ഥനാ യോഗങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.

അടുത്തിടെയാണ് കോലാറില്‍ ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ ഹിന്ദുത്വര്‍ പരസ്യമായി കത്തിക്കുന്ന സംഭവമുണ്ടായത്. ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ക്കെതിരേയും ആക്രമണം അഴിച്ചുവിടുകയും കൈയേറ്റം ചെയ്യുകയും ചെയ്യുന്നതും കര്‍ണാടകയില്‍ പതിവാണ്. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം സംസ്ഥാനത്ത് കൊണ്ടുവരുന്നതിന് മുന്നോടിയായാണ് കര്‍ണാടകയില്‍ വ്യാപകമായി ക്രിസ്ത്യാനികള്‍ക്ക് നേരേ ആക്രമണം തുടരുന്നത്. ബെലഗാവിയില്‍ നടക്കുന്ന സംസ്ഥാന നിയമസഭയുടെ സമ്മേളനത്തില്‍ കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു റൈറ്റ് ടു റിലീജിയന്‍ ബില്‍ എന്ന പേരില്‍ ഒരു പുതിയ ബില്‍ അവതരിപ്പിച്ചിരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനാണ് ബില്‍ ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഇത് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്നും ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ സമാന ബില്ലുകളേക്കാള്‍ കഠിനമാണെന്നുമാണ് വിലയിരുത്തല്‍. ഇന്നലെ ബംഗളൂരുവില്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ ഉള്‍പ്പെടെ പങ്കെടുത്ത ബില്ലിനെതിരായ പ്രതിഷേധം നടന്നിരുന്നു.

Tags:    

Similar News