കൊവിഡ് റിപോർട്ട് ചെയ്യുന്നതിന് മാസങ്ങൾക്ക് മുമ്പ് വുഹാൻ ലാബിലെ ജീവനക്കാർ ആശുപത്രിയിൽ ചികിൽസ തേടി, നിർണായക വിവരങ്ങൾ പുറത്ത്
വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി (ഡബ്ല്യുഐവി) യിലെ മൂന്ന് ഗവേഷകർ 2019 നവംബറിൽ ചികിൽസ തേടിയെന്നാണ് റിപോർട്ടിൽ പറയുന്നത്.
വാഷിംഗ്ടൺ: കൊവിഡ് പൊട്ടിപ്പുറപ്പെട്ടിട്ട് വർഷം ഒന്ന് പിന്നിട്ടിട്ടും വൈറസിന്റെ ഉറവിടം എവിടെയാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ചൈനയിലെ മാർക്കറ്റുകളിൽ നിന്നാണെന്നും, അതല്ല ലാബിൽ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്നുമൊക്കെ പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പുതിയൊരു റിപോർട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്.
കൊവിഡ് വ്യാപനമുണ്ടായതിനെക്കുറിച്ച് ചൈന പുറംലോകത്തെ അറിയിക്കുന്നതിനും മാസങ്ങൾക്ക് മുമ്പ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി (ഡബ്ല്യുഐവി) യിലെ മൂന്ന് ഗവേഷകർ ആശുപത്രിയിൽ ചികിൽസ തേടിയെന്നാണ് പുതിയ റിപോർട്ട്. യുഎസ് രഹസ്യാന്വേഷണ റിപോർട്ട് ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേർണൽ ആണ് ഇക്കാര്യം റിപോർട്ട് ചെയ്തിരിക്കുന്നത്.
വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി (ഡബ്ല്യുഐവി) യിലെ മൂന്ന് ഗവേഷകർ 2019 നവംബറിൽ ചികിൽസ തേടിയെന്നാണ് റിപോർട്ടിൽ പറയുന്നത്. വൈറസ് ലാബിൽ നിന്ന് തന്നെയാണ് പൊട്ടിപ്പുറപ്പെട്ടതെന്ന വാദങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് പുതിയ കണ്ടെത്തൽ. കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ സമിതി യോഗം നടക്കുന്നതിന് തൊട്ടുമുൻപാണ് റിപോർട്ട് വന്നിരിക്കുന്നത്.
അതിനാൽത്തന്നെ ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. ഫെബ്രുവരിയിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡബ്ല്യുഎച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചിരുന്നു. വൈറസിന്റെ ഉത്ഭവം ലാബിൽ നിന്നാണെന്ന ആരോപണവും ലോകാരോഗ്യ സംഘടന തള്ളിയിരുന്നു. ശീതികരിച്ച ഭക്ഷണങ്ങളിലൂടെ വൈറസ് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും സംഘടന വ്യക്തമാക്കിയിരുന്നു.
