'മോദി ഭിന്നിപ്പിന്റെ തലവന്‍': ടൈം മാഗസിനിലെ മാധ്യമപ്രവര്‍ത്തകനെതിരേ കേന്ദ്ര നടപടി

എന്നാല്‍, മാധ്യമറിപോര്‍ട്ടുകള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും ആതിഷ് അലി തസീര്‍ തന്റെ പിഐഒ(പഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍) അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അന്തരിച്ച പിതാവ് പാകിസ്താന്‍ വംശജനാണെന്ന വസ്തുത മറച്ചുവച്ചതിനാലാണ് നടപടിയെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് വസുധ ഗുപ്ത ട്വീറ്റ് ചെയ്തു.

Update: 2019-11-07 18:28 GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഇന്ത്യയെ ഭിന്നിപ്പിക്കുന്ന തലവന്‍' എന്നു വിശേഷിപ്പിച്ച് ടൈം മാഗസിനില്‍ ലേഖനമെഴുതിയ മാധ്യമ പ്രവര്‍ത്തകന്‍ ആതിഷ് അലി തസീറി(38)നെതിരേ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടി. എഴുത്തുകാരനായ ആതിഷ് തസീറിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വിദേശത്തുള്ളവര്‍ക്ക് നിരവധി തവണ ഇന്ത്യയില്‍ വരാനും എത്ര കാലവും രാജ്യത്ത് നില്‍ക്കാനും ഏത് സമയത്തും ഇന്ത്യയിലെത്താനും അനുമതി നല്‍കുന്നതാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്. ഇന്ത്യയില്‍ താമസിക്കുന്നവരല്ലാത്ത ഇന്ത്യക്കാരുടെ എല്ലാ അവകാശങ്ങളും ഈ കാര്‍ഡുടമകള്‍ക്കുണ്ട്. എന്നാല്‍, മാധ്യമറിപോര്‍ട്ടുകള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും ആതിഷ് അലി തസീര്‍ തന്റെ പിഐഒ(പഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍) അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അന്തരിച്ച പിതാവ് പാകിസ്താന്‍ വംശജനാണെന്ന വസ്തുത മറച്ചുവച്ചതിനാലാണ് നടപടിയെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് വസുധ ഗുപ്ത ട്വീറ്റ് ചെയ്തു. എന്നാല്‍ ഇത് പച്ചക്കള്ളമാണെന്ന് ആതിഷ് തസീര്‍ പറഞ്ഞു.

   


    2019 മെയ് 20ന് പുറത്തിറങ്ങിയ ടൈം മാഗസിന്റെ കവര്‍ സ്‌റ്റോറിയില്‍ പ്രധാനമന്ത്രിയെ ഭിന്നിപ്പിന്റെ തലവനെന്ന് വിശേഷിപ്പിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ആതിഷ് തസീറിന്റെ അന്നത്തെ ലേഖനത്തില്‍ ഒന്നാം മോദിസര്‍ക്കാരിന്റെ കാലത്തെ പ്രവര്‍ത്തനങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് തസീറിനെതിരേ ബിജെപി രംഗത്തെത്തുകയും പ്രധാനമന്ത്രിയുടെ പ്രതിഛായയെ കളങ്കപ്പെടുത്താനുള്ള നീക്കമാണെന്ന് ആക്ഷേപിച്ച് സംഘപരിവാര്‍ സൈബര്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകയും ഇന്ത്യക്കാരിയുമായ തവ്‌ലീന്‍ സിങിന്റേയും പാകിസ്താന്‍ സ്വദേശിയായ സല്‍മാന്‍ തസീറിന്റേയും മകനാണ് ആതിഷ് തസീര്‍.




Tags:    

Similar News