സുരക്ഷ ഉറപ്പാക്കണം, ഡൽഹിയിൽ എയിംസിൽ നഴ്സുമാരുടെ പ്രതിഷേധം
ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ ഡൽഹി സർക്കാർ പുറത്തുവിട്ട റിപോർട്ട് പ്രകാരം ഇതുവരെ 19,844 പേർക്കാണ് രോഗം സ്ഥീരീകരിച്ചത്.
ന്യൂഡൽഹി: ഡ്യൂട്ടി സമയം, സുരക്ഷ ഉറപ്പാക്കൽ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡൽഹി എയിംസിൽ നഴ്സുമാരുടെ പ്രതിഷേധം. എയിംസ് നഴ്സസ് യൂനിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പിപിഇ കിറ്റുകൾ ധരിച്ചുള്ള ഡ്യൂട്ടി സമയം കുറയ്‌ക്കുക, നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാര്‍ പ്രതിഷേധിക്കുന്നത്.
എയിംസിൽ കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് എയിംസ് ഡയറക്ടറുടെ മുറിയുടെ മുന്നിൽ കുത്തിയിരുന്ന് നഴ്സുമാര്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധം മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും ഇതുവരെ അധികൃതർ ചർച്ചയ്ക്ക് തയാറായിട്ടില്ല.
കൊവിഡ് പ്രദേശങ്ങളിൽ പിപിഇ കിറ്റുകൾ ധരിച്ചുള്ള പ്രവൃത്തി സമയം നാല് മണിക്കൂർ ആക്കുക. കൊവിഡ്, നോൺ-കൊവിഡ് പ്രദേശങ്ങൾ തമ്മിലുള്ള ഏകീകൃത റൊട്ടേഷൻ നയം നടപ്പിലാക്കുക, കൊവിഡ് സ്ക്രീനിംഗിനായി ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ ഡൽഹി സർക്കാർ പുറത്തുവിട്ട റിപോർട്ട് പ്രകാരം ഇതുവരെ 19,844 പേർക്കാണ് രോഗം സ്ഥീരീകരിച്ചത്. ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍ പ്രകാരം 24 മണിക്കൂറിന് ഇടയിൽ 1295 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും വലിയ വർധനവാണിത്. ഇന്നലെ മാത്രം 13 മരണം റിപോർട്ട് ചെയ്തു. നിരവധി ആശുപത്രി ജീവനക്കാര്‍ക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.