മരം വീണ് ബോധം നഷ്ടപ്പെട്ട യുവാവിനെ തോളിലേറ്റി വനിതാ എസ്‌ഐ

അവശനിലയിലായ 28കാരന്‍ ഉദയകുമാറിനെ തന്റെ തോളിലേറ്റി ആശുപത്രിയില്‍ എത്തിച്ചത് ടിപി ചത്രം ഇന്‍സ്‌പെക്ടറായ രാജേശ്വരിയാണ്

Update: 2021-11-11 13:34 GMT

ചെന്നൈ: കനത്ത മഴയില്‍ വീണ മരത്തിനടിയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി വനിതാ ഇന്‍സ്‌പെക്ടറുടെ അവസരോചിത ഇടപെടല്‍. അവശനിലയിലായ 28കാരന്‍ ഉദയകുമാറിനെ തന്റെ തോളിലേറ്റി ആശുപത്രിയില്‍ എത്തിച്ചത് ടിപി ചത്രം ഇന്‍സ്‌പെക്ടറായ രാജേശ്വരിയാണ്. യുവാവിനെതോളിലേറ്റി ആശുപത്രിയിലെത്തിക്കുന്ന വിഡിയോയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.ചെന്നൈ കീഴ്പാക്കം ശ്മശാനത്തില്‍ ജോലിക്കാരനാണ് ഉദയകുമാര്‍. കനത്ത മഴയെ തുടര്‍ന്ന് മരംവീഴുകയും ഇയാള്‍ അതിനടിയില്‍ കുടുങ്ങുകയുമായിരുന്നു. മരംവീണ് യുവാവ് അബോധാവസ്ഥയിലായി.

 സംഭവം കണ്ടവര്‍ ഇയാള്‍ മരിച്ചതായിപോലിസ് സ്‌റ്റേഷനില്‍ അറിയിച്ചു. സംഭവസ്ഥലത്തെത്തിയ ഇന്‍സ്‌പെക്ടര്‍ രാജേശ്വരിയും സംഘവും മരത്തിനടിയില്‍ കുടുങ്ങിക്കിടന്ന ഉദയനെ പുറത്തെടുത്തു. അപ്പോഴാണ് ഇയാള്‍ക്ക് ജീവനുണ്ടെന്ന് മനസ്സിലായത്. ഉടന്‍ തന്നെ ഉദയകുമാറിനെ രാജേശ്വരി തന്റെ തോളില്‍ ചുമന്ന് അതുവഴിവന്ന ഓട്ടോയില്‍ കയറ്റിവിടുകയും ചെയ്തു. പാദരക്ഷകള്‍പോലും ധരിക്കാതെയാണ് രാജേശ്വരി ചെളിയിലൂടെ യുവാവിനെ ഏറ്റിക്കൊണ്ടുവന്നത്. രാജേശ്വരിയുടെ സമയോചിതമായ ഇടപെടലിന് വന്‍ പ്രചാരണമാണ്. രാജേശ്വരി ഇപ്പോള്‍ നാട്ടുകാരുടെ കരുത്തിന്റെ പ്രതീകമായ സിങ്കപ്പൊണ്ണാണ്.

Tags: