സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുന്നു; വിദ്യാഭ്യാസവും ജോലിയും ലഭ്യമാകും, വീട്ടിൽ നിന്ന് ഒറ്റയ്ക്ക് പോകാൻ അനുവാദമുണ്ടാകുമെന്നും താലിബാൻ

ആരെയും വിമർശിക്കാൻ മാധ്യമങ്ങളെ അനുവദിക്കും, എന്നാൽ അവർ സ്വഭാവഹത്യയിൽ ഏർപ്പെടരുതെന്നും താലിബാൻ വക്താവ് പറഞ്ഞു.

Update: 2021-08-16 06:38 GMT

കാബൂൾ: സ്ത്രീകൾക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാനുള്ള അവകാശം എടുത്തുകളഞ്ഞെന്നും താലിബാൻ പ്രവർത്തകർക്ക് വിവാഹം കഴിച്ചുകൊടുക്കണമെന്ന നിർദേശം താലിബാൻ നടത്തിയെന്ന മുൻ അഫ്​ഗാൻ സർക്കാരിന്റെ വാദത്തെ തള്ളി താലിബാൻ രം​ഗത്തെത്തി. സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുന്നുവെന്ന് താലിബാൻ അറിയിച്ചു.

ഞങ്ങൾ സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുന്നു. സ്ത്രീകൾക്ക് വീട്ടിൽ നിന്ന് ഒറ്റയ്ക്ക് പോകാൻ അനുവാദമുണ്ടാകും, അവർക്ക് വിദ്യാഭ്യാസവും ജോലിയും ലഭ്യമാകും, എന്നാൽ അവർ ഹിജാബ് ധരിക്കേണ്ടിവരുമെന്ന് താലിബാൻ വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. ആരെയും വിമർശിക്കാൻ മാധ്യമങ്ങളെ അനുവദിക്കും, എന്നാൽ അവർ സ്വഭാവഹത്യയിൽ ഏർപ്പെടരുതെന്നും വക്താവ് പറഞ്ഞു.

ഇസ്ലാമിക അല്ലെങ്കിൽ അഫ്ഗാൻ മൂല്യങ്ങൾ കാറ്റിൽ പറത്തിയില്ലെങ്കിൽ സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നൽകാനും ജോലി ചെയ്യാനും സ്കൂളിൽ പോകാൻ അനുവദിക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് താലിബാൻ കഴിഞ്ഞ വർഷങ്ങളിൽ പറഞ്ഞിട്ടുണ്ട്.

അതേസമയം അഫ്ഗാനിസ്താനില്‍ യുദ്ധം അവസാനിച്ചുവെന്ന് താലിബാന്‍ അറിയിച്ചു. ഒറ്റപ്പെട്ട് ജീവിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വ്യക്തമാക്കുമെന്നും താലിബാന്‍ വക്താവ് മുഹമ്മദ് നയീം അല്‍ ജസീറയോട് പ്രതികരിച്ചു. താലിബാന്റെ രാഷ്ട്രീയകാര്യ വക്താവാണ് മുഹമ്മദ് നയീം.