'വനിതകളെ മല്‍സരിപ്പിക്കരുത്, മറിച്ചായാല്‍ അനന്തരഫലം അറിയും'; ലീഗിന് മുന്നറിയിപ്പുമായി സമസ്ത

കുടുംബഭാരമുള്ള സ്ത്രീ മത്സരിക്കാനിറങ്ങുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇക്കാര്യത്തില്‍ തീരുമാനം മുസ്‌ലിം ലീഗിനെടുക്കാം. മറിച്ചു ചിന്തിച്ചാല്‍ അതിന്റെ അനന്തരഫലം കാത്തിരുന്ന് കാണണമെന്നും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുന്നറിയിപ്പ് നല്‍കി.

Update: 2021-02-28 14:42 GMT

മലപ്പുറം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് വനിതാ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെതിരേ സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍.സംവരണ തത്വം പാലിക്കാനാണ് സാധാരണ വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതെന്നും നിയമസഭയിലേക്ക് അങ്ങനെയൊരു സാഹചര്യമില്ലെന്നും സമസ്ത യുവജന വിഭാഗമായ എസ്‌വൈഎസിന്റെ സെക്രട്ടറി കൂടിയായ അബ്ദുസമദ് പൂക്കോട്ടൂര്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.

'വനിതാ സ്ഥാനാര്‍ത്ഥകളെ സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പില്‍ നിര്‍ത്തിവരുന്നത് സംവരണതത്വം പാലിക്കുക എന്ന നിര്‍ബന്ധിത സാഹചര്യത്തിലാണ്. നിയമസഭയിലേക്ക് അങ്ങനൊരു നിര്‍ബന്ധിത സാഹചര്യം ഇല്ല. ലീഗിന് വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ട അത്യാവശ്യമല്ല. കാരണം നമ്മുടെ സഹോദരിമാരുടെ പ്രശ്‌നം പരിഹരിക്കാന്‍ തീര്‍ച്ചയായും നമുക്ക് സാധ്യമാകുന്നുണ്ട്. സ്ത്രീകള്‍ക്ക് ഇസ്‌ലാം മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. അവര്‍ക്ക് സ്ഥാനങ്ങളും നല്‍കിയിട്ടുണ്ട്,' അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിനകത്ത് ഒരു കുടുംബിനിയായ ആള്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നതില്‍ പരിധിയും പരിമിതിയുമുണ്ട്. അതേസമയം നിര്‍ബന്ധമായും സംവരണ തത്വം വന്നാല്‍ അത് പാലിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ വ്യക്തിപരമായ തീരുമാനം സ്ത്രീകളെ നിര്‍ത്തേണ്ടെന്നാണ്. ലീഗിന് നിര്‍ത്തണോ നിര്‍ത്തേണ്ടയോ എന്നത് അവര്‍ക്ക് തീരുമാനിക്കാം. പക്ഷെ മറിച്ചു ചിന്തിച്ചാല്‍ അനന്തര ഫലം കാത്തിരുന്ന് കാണാമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സമസ്ത തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഒരു നിലപാട് പ്രഖ്യാപിക്കാറില്ല. ആളുകള്‍ക്ക് വ്യക്തിപരമായി, അവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് വോട്ട് ചെയ്യാം. അല്ലാതെ സമസ്ത ആര്‍ക്കും പ്രത്യേക പിന്തുണ പ്രഖ്യാപിച്ചതായി ചരിത്രത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ദിഷ്ട നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് വനിത സ്ഥാനാര്‍ഥികളെ പരിഗണിക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് ലീഗിന് ഭീഷണിയുമായി സമസ്ത നേതാവ് പരസ്യമായി മുന്നോട്ട് വന്നിരിക്കുന്നത്.

Tags:    

Similar News