'ലൗ ജിഹാദ് നിയമം': ബജ്റം​ഗ് ദൾ വഴി കാട്ടുന്നു, മധ്യപ്രദേശിലും വ്യാപക അറസ്റ്റുകൾ

ക്രിസ്ത്യൻ കമ്മ്യൂണിറ്റി സെന്ററിലേക്ക് ഒരു പ്രാർത്ഥനാ യോഗത്തിനായി കൊണ്ടുപോയെന്നും നിർബന്ധിച്ച് മതപരിവർത്തനം നടത്താൻ മർദ്ദിച്ചെന്നും യുവതി മൊഴി നൽകിയെന്ന് പോലിസ് അവകാശപ്പെടുന്നു.

Update: 2021-01-27 17:25 GMT

ഇൻഡോർ: നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം മധ്യപ്രദേശിൽ അറസ്റ്റുകൾ വ്യാപകമാകുന്നു. മുസ് ലിം, ക്രിസ്ത്യൻ മതവിഭാങ്ങൾക്ക് നേരെയാണ് പോലിസ് അതിക്രമം വ്യാപകമാകുന്നത്. കേസെടുത്തിരുക്കുന്ന ഭൂരിഭാ​ഗം പരാതികളും ബജ്റങ്ദളാണ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന റിപോർട്ട് പ്രകാരം ഒരു സ്ത്രീയുടെ മാതാപിതാക്കൾക്കും മറ്റ് ഏഴ് പേർക്കുമെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. മാതാപിതാക്കൾ മകളെ ക്രിസ്ത്യൻ മതത്തിലേക്ക് നിർബന്ധിച്ച് പരിവർത്തനം ചെയ്യുന്നെന്നാരോപിച്ച് ബജ്‌റങ്ദൾ പ്രവർത്തകർ ചൊവ്വാഴ്ച ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രാർത്ഥനാ കേന്ദ്രത്തിലേക്ക് അതിക്രമിച്ചു കയറി ആക്രമണം നടത്തിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം.

പ്രാർത്ഥനയ്ക്കെത്തിയവരെ മതപരിവർത്തനത്തിന് നിർബന്ധിതരാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ബജ്റങ്ദൾ ആക്രമണം. തുടർന്ന് പ്രാർത്ഥനയ്ക്കെത്തിയ ഒരു യുവതി പോലിസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇൻഡോറിലെ ഒരു ക്രിസ്ത്യൻ കമ്മ്യൂണിറ്റി സെന്ററിലേക്ക് ഒരു പ്രാർത്ഥനാ യോഗത്തിനായി കൊണ്ടുപോയെന്നും നിർബന്ധിച്ച് മതപരിവർത്തനം നടത്താൻ മർദ്ദിച്ചെന്നും യുവതി മൊഴി നൽകിയെന്ന് പോലിസ് അവകാശപ്പെടുന്നു.

ഇൻഡോർ, ഖണ്ട്വ, ബുർഹാൻപൂർ, ജാബുവ തുടങ്ങി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് മുന്നൂറോളം പേരെ മതപരിവർത്തനത്തിനായി കേന്ദ്രത്തിലേക്ക് എത്തിച്ചതായി ബജ്‌റങ്ദളിന്റെ പ്രാദേശിക നേതാവ് തന്നു ശർമ ആരോപിച്ചു. എന്നാൽ, ചൊവ്വാഴ്ചത്തെ പരിപാടിയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും തങ്ങൾ സ്വന്തമായി അവിടെയെത്തിയതായും സംഭവത്തെക്കുറിച്ച് പരാതികളൊന്നുമില്ലെന്നും പോലിസിനോട് പറഞ്ഞിട്ടുണ്ടെന്ന് ഭൻവാർക്വാൻ പോലിസ് പറഞ്ഞു.

പുതിയ നിയമപ്രകാരം ബർവാനിയിൽ അന്യ മതസ്ഥയെ വിവാഹം ചെയ്ത യുവാവിനെ സംസ്ഥാന പോലിസ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ആദ്യം രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ മുസ് ലിംകൾക്കെതിരേ ആയിരുന്നെങ്കിൽ ഇപ്പോൾ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരേയാണെന്നതാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.