തീര്‍ത്ഥാടനത്തിന് പോയ യുവതിയെ ലോഡ്ജ് ഉടമയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് ലോഡ്ജ് ഉടമയും കൂട്ടാളികളും യുവതിയെ ക്രൂരമയായി പീഡിപ്പിച്ചത്.

Update: 2021-07-10 19:08 GMT

കണ്ണൂര്‍: ഭര്‍ത്താവിനൊപ്പം ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ പഴനിയില്‍ പോയ തലശ്ശേരി സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് ലോഡ്ജ് ഉടമയും കൂട്ടാളികളും യുവതിയെ ക്രൂരമയായി പീഡിപ്പിച്ചത്.പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മൊഴിയെടുത്ത കണ്ണൂര്‍ പോലിസ് വിശദമായ അന്വേഷണത്തിന് വിവരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാരിന് കൈമാറി.

ജൂണ്‍ 20ന് ദമ്പതികള്‍ പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയി തിരിച്ചുവരാന്‍ ഒരുങ്ങുമ്പോള്‍ ഭാര്യയെ ഒരു സംഘം ബലമായി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി.

ഭക്ഷണം വാങ്ങാന്‍ ലോഡ്ജില്‍ നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങുമ്പോള്‍ ലോഡ്ജ് ഉടമയുടെ നേതൃത്വത്തില്‍ ഒരു സംഘം തന്നെ ബലം പ്രയോഗിച്ച് തടഞ്ഞു. ഭാര്യയെ അടുത്ത മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി രാത്രി മുഴുവനും ഉപദ്രവിച്ചു. പഴനി പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പോലിസ് ഇടപെട്ടില്ലെന്നാണ് തമിഴ്‌നാട്, കേരള മുഖ്യമന്ത്രിമാര്‍ക്കും ഡിജിപിക്കും അയച്ച പരാതിയില്‍ പറയുന്നത്.

പിറ്റേന്ന് ഭാര്യയേയും കൂട്ടി തലശ്ശേരിയിലേക്ക് വന്നു. യുവതിയുടെ ആരോഗ്യനില മോശമായതോടെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് വിദഗ്ധ ചികിത്സക്ക് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചതനുസരിച്ച് കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ആശുപത്രിയിലെത്തി യുവാവിന്റെ മൊഴിയെടുത്തു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും വിശദമായ അന്വേഷണത്തിന് കേസിന്റെ വിവരങ്ങള്‍ തമിഴ് നാട് പോലിസിന് കൈമാറിയെന്നും സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.

Tags:    

Similar News