'മൊഴി നിര്‍ബന്ധിച്ച് എഴുതി വാങ്ങിയത്'; മധു കൊലക്കേസിലെ സാക്ഷി കൂറുമാറി
ബന്ധു കൂടിയായ പ്രധാന സാക്ഷിയെ പ്രതികളിലൊരാള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ സഹിതം അഗളി പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും നീതി ലഭിച്ചില്ലെങ്കില്‍ സമരവുമായി തെരുവിലിറങ്ങുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റമാരോപിച്ച് ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ സാക്ഷി കൂറുമാറി. പത്താം സാക്ഷി ഉണ്ണിക്കൃഷ്ണനാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. ആദ്യം നല്‍കിയ മൊഴി പോലിസ് നിര്‍ബന്ധിച്ച് എഴുതി വാങ്ങിയതാണെന്നാണ് ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.
സര്‍ക്കാരിനെതിരേ ആരോപണവുമായി മധുവിന്റെ കുടുംബാംഗങ്ങള്‍ രംഗത്ത് വന്നിരുന്നു. പ്രോസിക്യൂട്ടര്‍മാര്‍ക്കു ഫീസ് നല്‍കാതെ കേസ് ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും ആരോപിച്ചു.
സര്‍ക്കാര്‍ നിയമിച്ച രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ക്കും ഇതുവരെ ഫീസ് നല്‍കിയിട്ടില്ല. മുന്‍പു നിയമിച്ച പ്രോസിക്യൂട്ടര്‍മാര്‍ ഫീസ് ലഭിക്കാത്തതിനാലാണു പിന്മാറിയത്. കേസിലെ സാക്ഷികളെ പ്രതികള്‍ സ്വാധീനിച്ചു കൂറുമാറ്റിയതായി സംശയിക്കുന്നതായും കുടുംബം ആരോപിച്ചു.
ബന്ധു കൂടിയായ പ്രധാന സാക്ഷിയെ പ്രതികളിലൊരാള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ സഹിതം അഗളി പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും നീതി ലഭിച്ചില്ലെങ്കില്‍ സമരവുമായി തെരുവിലിറങ്ങുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
2018 ഫെബ്രുവരി 22നാണ് ആദിവാസി യുവാവായ മധു ആള്‍ക്കൂട്ട മര്‍ദനത്തെത്തുടര്‍ന്നു കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ മണ്ണാര്‍ക്കാട് സ്‌പെഷല്‍ കോടതിയില്‍ നടന്നുവരികയാണ്.