ജാതി പറഞ്ഞ് വോട്ടു പിടിച്ചാല്‍ ശക്തമായ നടപടിയെന്ന് ടിക്കാറാം മീണ

ദൈവങ്ങളെ ഉപയോഗിച്ച് വോട്ടു പിടിക്കാന്‍ പാടില്ല. കൃഷ്ണനായാലും അയ്യപ്പനായാലും ദൈവങ്ങളെ തിരഞ്ഞെടുപ്പിലേക്ക് കൊണ്ടു വരേണ്ട കാര്യമില്ല. ഇതു കലികാലമാണ് ദൈവങ്ങളെ കൂടി നമ്മള്‍ രക്ഷിക്കണം. മീണ പറഞ്ഞു.

Update: 2019-10-18 08:53 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞു വോട്ടു പിടിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. എന്‍എസ്എസ് വട്ടിയൂര്‍ക്കാവില്‍ ജാതി പറഞ്ഞു വോട്ടു പിടിക്കുന്നുവെന്ന സിപിഎം ആക്ഷേപത്തിന്റെ സാഹചര്യത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിലപാട് വ്യക്തമാക്കിയത്.

അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്നാല്‍ അതിന് പരിമിതിയുണ്ട്. എന്‍എസ്എസിന്റെ സമദൂരം എന്ന പ്രയോഗം വളരെ ശരിയായിരുന്നു. അതില്‍ നിന്നും മാറി ശരിദൂരമായപ്പോള്‍ ആണ് പ്രശ്‌നം. ജാതി പറഞ്ഞുള്ള വോട്ടു പിടുത്തം ശരിയായ പ്രവണതയല്ല. ജാതി പറഞ്ഞു വോട്ടു ചോദിച്ചാല്‍ ശക്തമായ നടപടിയുണ്ടാവും. മീണ വ്യക്തമാക്കി.

ദൈവങ്ങളെ ഉപയോഗിച്ച് വോട്ടു പിടിക്കാന്‍ പാടില്ല. കൃഷ്ണനായാലും അയ്യപ്പനായാലും ദൈവങ്ങളെ തിരഞ്ഞെടുപ്പിലേക്ക് കൊണ്ടു വരേണ്ട കാര്യമില്ല. ഇതു കലികാലമാണ് ദൈവങ്ങളെ കൂടി നമ്മള്‍ രക്ഷിക്കണം. മീണ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മീണ.

257 ഇരട്ടവോട്ടുകള്‍ വട്ടിയൂര്‍ക്കാവില്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ലിസ്റ്റ് പ്രിസൈഡിംഗ് ഓഫിസര്‍മാര്‍ക്ക് നല്‍കും. ഓണ്‍ലൈന്‍ വഴിയുള അപേക്ഷകളാണ് ഇരട്ട വോട്ടുകള്‍ക്ക് വഴി വച്ചത്. ഒന്നിലധികം അപേക്ഷകള്‍ നല്‍കുന്നത് കുറ്റകരമാണ്. ഇത് ഗൗരവമായി കാണും. വോട്ടര്‍ പട്ടിക തയ്യാറാക്കുമ്പോള്‍ ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണം. എങ്കില്‍ ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News