തിങ്കളാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തുമെന്ന് അന്തര്‍ സംസ്ഥാന ബസ്സുടമകളുടെ ഭീഷണി

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് ദ്രോഹിക്കുന്നുവെന്നും അന്യായമായി വന്‍ തുക പിഴ ഈടാക്കുന്നുവെന്നും ആരോപിച്ചാണ് പ്രതിഷേധം.

Update: 2019-06-20 20:01 GMT

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച മുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നിര്‍ത്തി വയ്ക്കുമെന്ന് ബസ്സുടമകളുടെ ഭീഷണി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് ദ്രോഹിക്കുന്നുവെന്നും അന്യായമായി വന്‍ തുക പിഴ ഈടാക്കുന്നുവെന്നും ആരോപിച്ചാണ് പ്രതിഷേധം. ബംഗളൂരുവില്‍ ചേര്‍ന്ന സംഘടനയുടെ യോഗമാണ് തീരുമാനമെടുത്തത്. ഒരു വാഹനത്തിന് പതിനായിരം രൂപ വച്ച് മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കുന്നുവെന്നാണ് ബസ്സുടമകള്‍ പരാതിപ്പെടുന്നത്. ഇങ്ങനെ ഒരു നീക്കത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയുടെ ഓഫിസ് അറിയിച്ചത്.

കല്ലട ബസ്സില്‍ യാത്രക്കിടെ ബസ് ജീവനക്കാരന്‍ തന്നെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെയാണ് ഈ നീക്കം, കല്ലട ബസ്സില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ജോണ്‍സണ്‍ ജോസഫിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. കല്ലട ബസ്സുകള്‍ക്കെതിരെ ശക്തമായ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് പോകവേയാണ് ബസ്സുടമകള്‍ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്.

സംഭവത്തില്‍ കല്ലട ബസ് ഉടമയെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചിരുന്നു. യാത്രയ്ക്കിടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് പോലും ജീവനക്കാര്‍ സ്ത്രീകള്‍ക്ക് ബസ് നിര്‍ത്തിക്കൊടുക്കുന്നില്ലെന്ന് പരാതികള്‍ കിട്ടിയിട്ടുണ്ട്. ഇക്കാര്യവും വനിതാ കമ്മീഷന്‍ അന്വേഷിക്കും.

മംഗലാപുരത്ത് നിന്ന് കയറിയ യുവതി ഉറക്കത്തിനിടയില്‍ ആരോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബഹളം വയ്ക്കുകയായിരുന്നു. ബസ് കോഴിക്കോട് എത്തിയപ്പോഴായിരുന്നു യുവതിയ്ക്ക് ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ കര്‍ശന നടപടിയുമായി മുന്നോട്ട് പോകുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേസില്‍ അറസ്റ്റിലായ െ്രെഡവര്‍ ജോണ്‍സന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അന്തര്‍ സംസ്ഥാന ബസ്സുകളില്‍ ഭൂരിഭാഗത്തിന്റെയും രജിസ്‌ട്രേഷനും പെര്‍മിറ്റും കേരളത്തിന് വെളിയില്‍ നിന്നാണ് എടുത്തിരിക്കുന്നത്. ഇത് മൂലം ഇവര്‍ക്കെതിരെ നടപടി എടുക്കുന്നതിന് പരിമിതിയുണ്ടെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചതിന് പിന്നാലെയാണ് ബസ്സുടമകളുടെ വെല്ലുവിളി. 

Tags:    

Similar News