കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഖേൽ രത്‌ന തിരിച്ചു നൽകും: വിജേന്ദർ സിങ്
കർഷകരുടെയും സൈനികരുടെയും ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വന്നത്, അവരുടെ വേദനയും ഉത്കണ്ഠയും എനിക്ക് മനസിലാക്കാൻ കഴിയും
ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്ന കർഷകരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചില്ലെങ്കിൽ രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് തിരിച്ചു നൽകുമെന്ന് ബോക്‌സിങ്ങിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡൽ ജേതാവും കോൺഗ്രസ് നേതാവുമായ വിജേന്ദർ സിങ് പറഞ്ഞു.
ഹരിയാനയിലെ ഭിവാനി സ്വദേശിയായ വിജേന്ദർ സിങ് ഡൽഹിയിലെ സിംഘു അതിർത്തിയിലെ കർഷകരുടെ പ്രക്ഷോഭ വേദിയിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സർക്കാർ കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെങ്കിൽ, ഐക്യദാർഢ്യം പ്രകടിപ്പിച്ച് എന്റെ ഖേൽ രത്‌ന തിരികെ നൽകാമെന്ന് തീരുമാനിച്ചുവെന്ന് വിജേന്ദർ പിടിഐയോട് പറഞ്ഞു.
കർഷകരുടെയും സൈനികരുടെയും ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വന്നത്, അവരുടെ വേദനയും ഉത്കണ്ഠയും എനിക്ക് മനസിലാക്കാൻ കഴിയും. അവരുടെ ആവശ്യങ്ങൾ സർക്കാർ ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.