അമിത് ഷായുമായുള്ള ചർച്ചയിൽ നിയമം പിൻവലിക്കുമോ ഇല്ലയോ എന്നുമാത്രം ആരായും: കർഷക നേതാക്കൾ

കേന്ദ്ര മന്ത്രിമാരുമായുള്ള ആറാം റൗണ്ട് ചർച്ചയ്ക്ക് ഒരു ദിവസം മുൻപേ അമിത് ഷാ കർഷക നേതാക്കളെ ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു.

Update: 2020-12-08 14:57 GMT

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള ചർച്ചയിൽ നിയമം പിൻവലിക്കുമോ ഇല്ലയോ എന്നുമാത്രം ആരായുമെന്ന് കർഷക നേതാക്കൾ. പുതിയ കാർഷിക നിയമങ്ങൾക്കെതിരായ ഭാരത് ബന്ദ് വിജയകരമാണെന്നും 25 സംസ്ഥാനങ്ങളിൽ ബന്ദ് സ്വാധീനം ചെലുത്തിയെന്നും നേതാക്കൾ പറഞ്ഞു.

കേന്ദ്ര മന്ത്രിമാരുമായുള്ള ആറാം റൗണ്ട് ചർച്ചയ്ക്ക് ഒരു ദിവസം മുൻപേ അമിത് ഷാ കർഷക നേതാക്കളെ ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. ഇന്നത്തെ യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായോട് ഞങ്ങൾ" അതെ "അല്ലെങ്കിൽ" ഇല്ല "എന്ന ഉത്തരം ആവശ്യപ്പെടും. ഇതിനിടയിലുള്ള ഒന്നും സ്വീകാര്യമല്ലെന്ന് കർഷക നേതാവ് രുദ്രു സിങ് മൻസ സിംഘു അതിർത്തിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഭാരത് ബന്ദിന് മുന്നിൽ കേന്ദ്രസർക്കാർ വഴങ്ങിയിട്ടുണ്ടെന്ന് മൻസ അവകാശപ്പെട്ടു. 25 സംസ്ഥാനങ്ങളിലായി പതിനായിരത്തോളം ഇടങ്ങളിൽ പ്രതിഷേധം അരങ്ങേറിയെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് കൂട്ടിച്ചേർത്തു. തുറന്ന ജയിലായതിനാൽ പ്രതിഷേധക്കാർ ബുരാരി മൈതാനത്തേക്ക് പോകില്ലെന്നും കർഷക നേതാക്കൾ പറഞ്ഞു.