ബിജെപി തെറ്റ് ചെയ്യുമ്പോള്‍ രാജ്യം എന്തിന് മാപ്പ് പറയണം; കടന്നാക്രമിച്ച് കെസിആര്‍

ബിജെപിയെ വിമര്‍ശിച്ച് ജസ്റ്റിസുമാരായ പര്‍ദിവാലയെയും സൂര്യകാന്തിനെയും ഞാന്‍ സല്യൂട്ട് ചെയ്യുകയാണ്. ഈ ചെകുത്താന്‍മാരില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ഈ സ്പിരിറ്റ് നിലനിര്‍ത്തുക.

Update: 2022-07-10 15:25 GMT

ന്യൂഡല്‍ഹി: ബിജെപി തെറ്റു ചെയ്താല്‍ രാജ്യം എന്തിനാണ് മാപ്പ് പറയുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയുട പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ വിദേശ രാജ്യങ്ങളിലുള്ള നയയന്ത്ര ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കേണ്ടിവന്നത് ചൂണ്ടിക്കാട്ടിയാണ് തെലങ്കാന മുഖ്യമന്ത്രിയുടെ വിമര്‍ശനം. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്നും ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.

'ഒരു ബിജെപി വക്താവ് അസംബന്ധം സംസാരിച്ചതിന് മറ്റ് രാജ്യങ്ങളിലെ നമ്മുടെ പ്രതിനിധികള്‍ ക്ഷമാപണം നടത്തി. ബിജെപി തെറ്റ് ചെയ്യുമ്പോള്‍ രാജ്യം എന്തിന് മാപ്പ് പറയണം?'-അദ്ദേഹം ചോദിച്ചു.

നൂപുര്‍ ശര്‍മ ചെയ്തത് തെറ്റാണെന്ന് സുപ്രിംകോടതി പറഞ്ഞിട്ടും ബിജെപി എന്താണ് ചെയ്തത്? വിരമിച്ച ഏതാനും ജഡ്ജിമാരെ കൊണ്ടുവന്ന് സുപ്രിംകോടതി അതിരു കടന്നതായി ചീഫ് ജസ്റ്റിസിന് കത്തെഴുതുകയാണ് ചെയ്തത്. ബിജെപിയെ വിമര്‍ശിച്ച് ജസ്റ്റിസുമാരായ പര്‍ദിവാലയെയും സൂര്യകാന്തിനെയും ഞാന്‍ സല്യൂട്ട് ചെയ്യുകയാണ്. ഈ ചെകുത്താന്‍മാരില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ഈ സ്പിരിറ്റ് നിലനിര്‍ത്തുക. കര്‍ണാടക ജഡ്ജി ബിജെപിയില്‍ നിന്ന് ഭീഷണി നേരിടുകയാണ്'- കെസിആര്‍ പറഞ്ഞു.

'ഇന്ദിരാ ഗാന്ധി നേരിട്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്നത്തെ ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ അടിയന്തരാവസ്ഥ അറിയിച്ചതിന് ഇന്ദിരാ ഗാന്ധിയോട് നന്ദി പറയണം'- കെസിആര്‍ പറഞ്ഞു.