കശ്മീരിലെ മുസ് ലിം കർഷകരോട് എന്തിനീ ക്രൂരത?; സർക്കാർ വെട്ടിമാറ്റിയത് 10,000 ആപ്പിൾ മരങ്ങൾ
നവംബർ 10 നായിരുന്നു ജമ്മു കശ്മീർ വനം വകുപ്പിലെ 50 ഓളം ഉദ്യോഗസ്ഥരും അവർ നിയോഗിച്ച തൊഴിലാളികളും ചേർന്ന് പതിനായിരത്തോളം ആപ്പിൾ മരങ്ങൾ വെട്ടിമാറ്റിയതായി ഗ്രാമത്തലവൻ മുഹമ്മദ് അഹ്സാൻ പറഞ്ഞു.
ബുദ്ഗാം: അബ്ദുൽ ഗാനി വാഗെ അറുപതുകാരനായ കശ്മീരിലെ ആപ്പിൾ കർഷകനാണ്. അരനൂറ്റാണ്ടോളമായി ഈ മേഖലയിൽ നിന്ന് വരുമാനം കണ്ടെത്തുന്ന ഏഴ് പെൺമക്കളുടെ പിതാവാണ് ഗാനി. എന്നാൽ ഈ തണുത്ത നവംബർ അദ്ദേഹത്തിന് നൽകിയത് സർക്കാരിന്റെ ക്രൂരതയാണ്.
തലസ്ഥാന നഗരമായ ശ്രീനഗറിൽ നിന്ന് 50 കിലോമീറ്റർ വടക്ക് മധ്യ കശ്മീരിലെ ഗ്രാമങ്ങൾ ആപ്പിൾ കൃഷിക്ക് പ്രസിദ്ധമാണ്. ഇവിടെ 0.06 ഏക്കർ സ്ഥലത്താണ് ഗാനി ആപ്പിൾ കൃഷി ചെയ്യുന്നത്. അമ്പത് മരങ്ങളാണ് അദ്ദേഹത്തിന്റെ തോട്ടത്തിൽ ഉണ്ടായിരുന്നത്. സിആർപിഎഫിന്റെയും സംസ്ഥാന പോലിസിന്റേയും അകമ്പടിയോടെയെത്തിയ വനം വകുപ്പുദ്യോഗസ്ഥർ വെട്ടിമാറ്റുകയായിരുന്നു.
തന്റെ കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം ആപ്പിൾ കൃഷിയായിരുന്നുവെന്ന് 60 കാരനായ വാഗെ പറയുന്നു. നവംബർ 10 നായിരുന്നു ജമ്മു കശ്മീർ വനം വകുപ്പിലെ 50 ഓളം ഉദ്യോഗസ്ഥരും അവർ നിയോഗിച്ച തൊഴിലാളികളും ചേർന്ന് പതിനായിരത്തോളം ആപ്പിൾ മരങ്ങൾ വെട്ടിമാറ്റിയതായി ഗ്രാമത്തലവൻ മുഹമ്മദ് അഹ്സാൻ പറഞ്ഞു.
ആപ്പിൾ തോട്ടങ്ങൾ നിക്ഷിപ്ത വനഭൂമിയിലാണെന്നാണ് വനംവകുപ്പ് അവകാശപ്പെടുന്നത്. ഗ്രാമീണർ, കൂടുതലും ഗുജ്ജർ, ബക്കർവാൾസ് സമുദായങ്ങളിൽപ്പെടുന്നവരാണ്. 1991 മുതൽ ഇവരെ ഗോത്രവർഗ്ഗക്കാരായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ 2006ലെ വനാവകാശ നിയമപ്രകാരം വനഭൂമിയിൽ കൃഷിചെയ്യാനുള്ള അവകാശമുണ്ടെന്ന് മറ്റൊരു കർഷകൻ പറയുന്നു.
2019 ആഗസ്ത് 5 ലെ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പ് വനാവകാശ നിയമം കശ്മീരിന് ബാധകമല്ലായിരുന്നു. എന്നാൽ ഇന്ന് കേന്ദ്രഭരണ പ്രദേശമായതിനാൽ കേന്ദ്ര നിയമം ബാധകമാണ്. ഇപ്പോൾ കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന സർവേ പൂർത്തിയായ ശേഷം മാത്രമേ വനാവകാശ നിയമം നടപ്പിലാക്കുകയുള്ളു എന്നാണ് ചീഫ് സെക്രട്ടറി പറയുന്നു. നിരവധി കർഷകരാണ് വനംവകുപ്പിന്റെ ഈ നീക്കം വഴി ഭൂരഹിതരാവുക.
ഗുജറുകളും ബക്കർവാളുകളും കശ്മീർ ജനസംഖ്യയിൽ ഏകദേശം 2 ദശലക്ഷം പേർ വരും. ഒരു കാലത്ത് ആരുടേയും സ്വന്തമല്ലാത്തതും 1960 മുതൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതുമായ ഭൂമിയിലാണ് താമസിക്കുന്നത്. പൊളിച്ചു നീക്കലും കുടിയൊഴിപ്പിക്കലും എഫ്‌ആർഎയ്ക്ക് കീഴിൽ നിയമവിരുദ്ധമാണ്, ഏതെങ്കിലും വാസസ്ഥലങ്ങൾ പൊളിച്ചു മാറ്റിയാൽ നഷ്ടപരിഹാരം നൽകണമെന്ന് നിയമം പറയുന്നുണ്ട്.

