ആര്‍എസ്എസുമായി എന്ത് കൊണ്ട് ചര്‍ച്ച?; കുടുംബ യോഗങ്ങളില്‍ വിശദീകരിച്ച് സിപിഎം

കുടുംബ യോഗങ്ങളില്‍ പ്രാദേശിക നേതാക്കള്‍ക്ക് പ്രസംഗിക്കുന്നതിന് വേണ്ടി സിപിഎം വിശദമായ കുറിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി 48 പേജുള്ള കുറിപ്പാണ് പാര്‍ട്ടി തയ്യാറാക്കിയിരിക്കുന്നത്.

Update: 2021-03-30 13:42 GMT

കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുടുംബ യോഗങ്ങളില്‍ ആര്‍എസ്എസുമായി എന്ത് കൊണ്ട് ചര്‍ച്ച നടത്തിയെന്ന വിശദീകരണവുമായി സിപിഎം. ആർഎസ്എസ് സഹയാത്രികൻ ശ്രീ എം മുന്‍കൈയ്യെടുത്ത് നടത്തിയ സിപിഎം-ആര്‍എസ്എസ് ചര്‍ച്ച, നാട്ടില്‍ സമാധാനമുണ്ടാക്കാനും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനും നടപടിയെടുത്തതിനെ സംഘപരിവാര്‍ ബന്ധമെന്നരീതിയില്‍ വളച്ചൊടിച്ചെന്നാണ് സിപിഎം വിശദീകരണം.

കുടുംബ യോഗങ്ങളില്‍ പ്രാദേശിക നേതാക്കള്‍ക്ക് പ്രസംഗിക്കുന്നതിന് വേണ്ടി സിപിഎം വിശദമായ കുറിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി 48 പേജുള്ള കുറിപ്പാണ് പാര്‍ട്ടി തയ്യാറാക്കിയിരിക്കുന്നത്.

ഓരോ പ്രദേശത്തെയും മനസ്സിലാക്കി അവിടത്തെ ആളുകള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കി സ്വന്തം ശൈലിയില്‍ അവതരിപ്പിക്കാനാണ് നിര്‍ദേശം. സര്‍ക്കാര്‍ നേട്ടങ്ങള്‍ പറയുന്നതിനോടൊപ്പം എതിരാളികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയും നല്‍കണമെന്ന് കുറിപ്പില്‍ പറയുന്നു.

ആഴക്കടല്‍ മൽസ്യബന്ധനക്കരാര്‍, പിഎസ്‌സി സമരം തുടങ്ങിയവയ്‌ക്കെല്ലാം മറുപടി നല്‍കണം. ഭരണ നേട്ടങ്ങളുടെ സംക്ഷിപ്ത രൂപവും മികവിന് കിട്ടിയ അംഗീകാരങ്ങളും രണ്ട് ഭാഗങ്ങളായി കുറിപ്പിലുണ്ട്.

പിണറായി സർക്കാരിന്റെ അവസാന നാളുകളിൽ ശ്രീ എമ്മിന്റെ നേതൃത്വത്തിലുള്ള യോ​ഗാ കേന്ദ്രത്തിന് നാല് ഏക്കർ ഭൂമി നൽകിയതും ഏറെ വിവാ​ദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്നാണ് ശ്രീ എമ്മിന്റെ നേതൃത്വത്തിൽ സിപിഎം-ആർഎസ്എസ് ചർച്ച നടന്നിരുന്നു എന്ന വിവരങ്ങൾ ചർച്ചയായി വരുന്നത്. ഇത് സിപിഎമ്മിന് ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു.